കണ്ണുകൊണ്ടും കാതുകൊണ്ടും കര്‍മ്മങ്ങള്‍കൊണ്ടും ജനങ്ങളെ സന്തുഷ്ടരാക്കുന്നവരെ ജനങ്ങളും സന്തുഷ്ടരാക്കും എന്ന മഹാഭാരത വചനം ചൊല്ലിയാണ് കെ.എം.മാണി തന്റെ പന്ത്രണ്ടാമത് ബജറ്റ് കേരള നിയമസഭയില്‍ അവതരിപ്പിച്ചത്. അത് അറംപറ്റുന്നതുപോലെയാകാനാണ് സാധ്യത. 2014-2015 ബജറ്റ് വിലയിരുത്തുന്നതിനു മുമ്പ് 2013-2014 ബജറ്റിന്റെ നടത്തിപ്പു വിശകലനവും പരിശോധിച്ചാല്‍ എത്രമാത്രം അശാസ്ത്രീയമായിരുന്നു അതെന്ന് മനസ്സിലാകും.
കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാ നിരക്കു മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 8.2 ശതമാനമാണ്. പ്രാഥമിക മേഖലയില്‍ വളര്‍ച്ച 4.07 ശതമാനം മാത്രം. ദ്വിതീയ മേഖലയിലെ വളര്‍ച്ച 18.83 ശതമാനവും ത്രിതീയ മേഖല 5.46 ശതമാനവുമാണ്. ഈ പശ്ചാത്തലത്തില്‍ നിന്നുവേണം ബജറ്റ് വിലയിരുത്താന്‍. സാമ്പത്തിക വിശകലന റിപ്പോര്‍ട്ടില്‍ പലതും സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. 2012-2013-ല്‍ 17.911 ശതമാനം വളര്‍ച്ച കാണിച്ച പാറപൊട്ടിക്കലും മണല്‍ ഖാനനവും 2013-2014-ല്‍ -2.99 ശതമാനമാണ്. എന്നാല്‍ നമ്മെ അത്ഭുതപ്പെടുത്തുന്നത് നിര്‍മ്മാണ മേഖലയില്‍ 25.35 ശതമാനം വളര്‍ച്ചയാണ്. ഇത് ഒന്നുകില്‍ ജനങ്ങളെ ബോധപൂര്‍വ്വം പറ്റിക്കുന്നു. അതല്ലെങ്കില്‍ വലിയ തോതിലുള്ള കള്ളപ്പണവും മണല്‍-പാറ മാഫിയയുടെ നേതൃത്വത്തില്‍ നടക്കുന്ന അനധികൃത ഖാനനവും, നികുതി വെട്ടിപ്പും തന്നെയാണ് വെളിവാക്കുന്നത്. ഇത് വലിയ രീതിയില്‍ നികുതി ചോര്‍ച്ച ഉണ്ടാകുന്നു.
ആഭ്യന്തര വളര്‍ച്ച കുറയാന്‍ കാരണം നികുതി വരുമാനത്തിന്റെ കുറവാണ്. കഴിഞ്ഞ ബജറ്റില്‍ പ്രതീക്ഷിച്ച നികുതി വരുമാനത്തില്‍ 17 ശതമാനത്തോളം കുറവുണ്ടായി എന്ന് മാത്രമല്ല ധനകമ്മിയും റവന്യൂ കമ്മിയും വര്‍ദ്ധിക്കുകയും സംസ്ഥാനത്തിന്റെ പൊതുകടം 1,14,000 കോടി കവിയുകയും ചെയ്തു.
അതേസമയം റവന്യൂ വരുമാനത്തില്‍ ഗണ്യമായ കുറവ് നികുതി പിരിച്ചെടുക്കുന്നതിലെ വീഴ്ചയിലുടെയും നികുതി ചോര്‍ച്ചയിലൂടെയും ഉണ്ടായി. കടം എടുക്കുന്ന തുകയുടെ വലിയ ശതമാനം മൂലധന ചെലവുകള്‍ക്ക് ഉപയോഗിക്കാതെ ശമ്പളം, പെന്ഷന്, പലിശ തുടങ്ങിയ റവന്യൂ ചിലവുകള്‍ക്ക് ഉപയോഗിക്കുന്നതും നമ്മുടെ സാമ്പത്തിക ഭദ്രതയെ തകര്‍ത്തു. അതുകൊണ്ടു തന്നെ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ 40 ശതമാനം പോലും നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല. പലതും വീണ്ടും ഈ പുതിയ ബഡ്ജറ്റില്‍ അവതരിപ്പിച്ചു.
പദ്ധതി നടപ്പാക്കുന്നതില്‍ സാമ്പത്തിക പരിമിതി ഉണ്ടായിരുന്നുവെന്ന ധനമന്ത്രിയുടെ ന്യായീകരണം ശരിയല്ല. പന്ത്രണ്ടാം പഞ്ചവല്‍സരപദ്ധതി വിഹിതത്തിന്റെ 2013-14 വിഹിതം 17000 കോടിയായിരുന്നു. ഇതില്‍ ജനുവരി വരെ ചെലവഴിച്ചത് 40 ശതമാനത്തിന് താഴെ മാത്രം. (2012-2017) പദ്ധതിയുടെ അടങ്കല്‍ തുക 1,05,000 കോടിയില്‍ രണ്ടുവര്‍ഷം മൊത്തത്തില്‍ 31,000 കോടി (14000+ 170000) അനുവദിച്ചിരുന്നു. ഇനി 2014-15-ലെ വിഹിതം കണക്കാക്കിയിരിക്കുന്ന 20000 കോടി ഉള്‍പ്പെടെ മൂന്നു വര്‍ഷംകൊണ്ടു നടപ്പാക്കേണ്ടത് 70000 കോടിയുടെ പദ്ധതിയാണ്. ആദ്യം രണ്ടു വര്‍ഷം തന്നെ 40 ശതമാനം നടപ്പാക്കാന്‍ കഴിയാത്തവര്‍ക്ക് ബാക്കി തുക മൂന്നു വര്‍ഷംകൊണ്ടു നടപ്പാക്കാന്‍ കഴിയില്ല. പണത്തിന്റെ കുറവല്ല മറിച്ച് ഇച്ഛാശക്തിയുടെ കുറവാണ് ഇത് കാണിക്കുന്നത്. പദ്ധതി നടത്തിപ്പില്‍ ശരിയായ നിരീക്ഷണവും പരിശോധനയും ഇല്ല.
ബജറ്റ് പ്രഖ്യാപനത്തിന്റെ ഭംഗിയും വാക്ചാതുരിയുമല്ല മറിച്ച് നടപ്പില്‍ വരുത്തുന്നതിന്റെ പ്രായോഗികതയാണ് ശ്രദ്ധിക്കപ്പെടേണ്ടത്. 2014-2015-ലെ ബജറ്റ് പരിശോധിച്ചാല്‍ 2013-14 -ലെ പോലെ തന്നെ തട്ടിപ്പും വെട്ടിപ്പും കണക്കുകള്‍കൊണ്ടുള്ള കളിയും മാത്രമേയുള്ളൂ. റവന്യൂകമ്മിയും ധനകമ്മിയും റവന്യൂ ചെലവും വര്‍ദ്ധിക്കും. റവന്യൂ വരുമാനവും മൂലധന ചിലവും കുറയും. കടബാദ്ധ്യത വര്‍ദ്ധിക്കും. അതിരൂക്ഷമായ വിലക്കയറ്റം ഉണ്ടാകും. സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നു. എന്നാല്‍ അത് അനുസരിച്ചുള്ള നികുതി വരുമാനം കാണുന്നുമില്ല. കാര്‍ഷിക മേഖല, വ്യാവസായിക മേഖല, പൊതുമേഖല തുടങ്ങിയവ അധോഗതിയാകും.
കാര്‍ഷികമേഖല പ്രത്യേകം എടുത്ത് പരിശോധിച്ചാല്‍ മനസ്സിലാക്കുന്ന കാര്യം കര്‍ഷകരുടെ യഥാര്‍ത്ഥ പ്രതിസന്ധികളിലേക്ക് കടന്നു ചെല്ലാന്‍ ധനമന്ത്രിക്ക് കഴിഞ്ഞിട്ടില്ലായെന്നാണ്. കാര്‍ഷിക സൗഹൃദ ബജറ്റ് എന്നു തോന്നുമെങ്കിലും ഫലത്തില്‍ കര്‍ഷകവിരുദ്ധ നടപടികള്‍ക്കാണ് പ്രാധാന്യം. കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ 90 ശതമാനം പ്രിമീയം ഗവണ്മെന്റ് നല്‍കും എന്ന പ്രഖ്യാപനം തട്ടിപ്പാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ‘ചിസ്’ ഇന്‍ഷ്വറന്‍സ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളത് സ്വകാര്യ കമ്പനിയെയാണ്. ഇതുപോലെ ഈ പുതിയ പദ്ധതിയും തീര്‍ച്ചയായും സ്വകാര്യ കമ്പനിയെ തന്നെ ഏല്‍പ്പിക്കും. പൊതുമേഖല സ്ഥാപനമായി എല്‍ഐസിയെ എല്പ്പിച്ചാല് കര്‍ഷകര്‍ക്കു ഗുണമുണ്ടാകും. സ്വകാര്യ കമ്പനികള്‍ ഗവണ്മെന്റ് നീക്കിവെച്ച പ്രിമീയം മുന്‍കൂര്‍ കൈപ്പറ്റുകയും ചിലവഴിച്ചതിനെക്കുറിച്ചുള്ള വ്യക്തമായ കണക്ക് നല്‍കാതിരിക്കുകയും ചെയ്യും. 25 കാര്‍ഷിക വിളകളെ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയ പ്രഖ്യാപനവും തട്ടിപ്പാണ്. കേരളത്തില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഏട്ടോ പത്തോ വിളകള്‍ മാത്രമുള്ളപ്പോള്‍ 25 വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതും തട്ടിപ്പാണ്.
ഗ്രീന്‍ ഹൗസുകളുടെയും പോളി ഹൗസുകളുടെയും മൊത്തത്തിലുള്ള ഉത്പാദനവും അതിനു ചിലവായ തുകയും ഒരു പൊതുസോഷ്യല് ആഡിറ്റിംഗിന് വിധേയമാക്കേണ്ടതാണ്. ഇതിനുവേണ്ടി ചിലവഴിച്ച തുക സാധാരണ കൃഷിയുടെ പ്രവര്‍ത്തനത്തിനു വേണ്ടി ചിലവഴിച്ചിരുന്നുവെങ്കില്‍ പച്ചക്കറികളുടെ ഉത്പാദനം നമ്മുടെ സംസ്ഥാനത്ത് കൂടുതല്‍ വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ഉഷ്ണരാജ്യങ്ങളിലുള്ള കൃഷിരീതി പാരിസ്ഥിതികമായി ചൂടുകുറഞ്ഞ നമ്മുടെ സംസ്ഥാനത്തിനു യോജിച്ചതല്ല. എന്നിട്ടും അതിനുവേണ്ടി തുക മാറ്റുന്നതും ചിലവഴിക്കുന്നതും സംശയകരമാണ്.
യാത്ര, ചരക്ക് വാഹന നികുതി വര്‍ദ്ധനവ്, കെട്ടിട നികുതി, പാവങ്ങളുടെ യാത്ര വാഹനായ ഓട്ടോറിക്ഷയ്ക്കു വരെ ഉള്‍പ്പെടുത്തിയിട്ടുള്ള നികുതി വര്‍ദ്ധനവ് എന്നിവ വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയ ജനങ്ങളുടെ നട്ടെല്ലൊടിക്കും. ക്ഷേമപെന്‍ഷനുകളുടെ നാമമാത്രമായ വര്‍ദ്ധനവ് നിലവിലെ കമ്പോള വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ അപര്യാപ്തമാണ്. പുതുതായി ചുമത്തിയ നികുതികള്‍ നിര്‍മ്മാണ മേഖലയെയും ബാധിക്കും. പാവപ്പെട്ട കുട്ടികള്‍ക്ക് സമയത്തിന് യൂണിഫാമും പാഠപുസ്തകവും വിതരണം ചെയ്യാന്‍ കഴിയാത്തവരാണ് പെണ്‍കുട്ടികള്‍ക്ക് ലാപ്ടോപ്പ് നല്‍കുമെന്ന് പറഞ്ഞു മേനി നടിക്കുന്നത്. വെളിച്ചെണ്ണ ഒഴികെയുള്ള എണ്ണകളുടെ നികുതിയും തുണിത്തരങ്ങളുടെ നികുതിയും സാധാരണക്കാരനെ ബാധിക്കും. വസ്ത്രനിര്‍മ്മാണ യൂണിറ്റിന് റെഡിമെയ്ഡ് ഉള്‍പ്പെടെ രണ്ട് ശതമാനം വാറ്റ് നികുതി ഏര്‍പ്പെടുത്തിയ നടപടിയും ചെറുകിട സംരംഭങ്ങളെ തളര്‍ത്തും. അതേസമയം സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് നികുതി കോംബൗണ്ട് ചെയ്യുന്നതിന് വേണ്ട ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ഗവണ്മെന്റ് മറന്നില്ലായെന്നതും ശ്രദ്ധേയമാണ്.
പുതിയ 1000 കി.മീറ്റര്‍ റോഡ് നിര്‍മ്മിക്കും എന്ന പ്രഖ്യാപനത്തില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് തോന്നുന്നില്ല. 2012-ല്‍ കേരളത്തിലെ റോഡുകളുടെ നീളം 31811.601 കിലോമീറ്റര്‍ ആയിരുന്നു. 2013-ലും അതുതന്നെ. ഒരു മീറ്റര്‍ റോഡുപോലും പുതുതായി ഉണ്ടാക്കിയിട്ടില്ല. കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച് പ്രത്യേക തുക നീക്കിവച്ചിട്ടില്ല.വന്‍കിട വ്യവസായങ്ങള്‍ക്ക് നീക്കിവച്ചിട്ടുള്ള തുകയില്‍ നിന്നും ആവശ്യമായത് ഉപയോഗിക്കാം എന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രഖ്യാപനം മാത്രമേ ഉള്ളൂ. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി സംസ്ഥാന വിഹിതം നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലും ഇതേ വിഹിതം തന്നെയാണ് നീക്കിവച്ചത്. എന്നാല്‍ വെറും 15 കോടി മാത്രമാണ് ചിലവാക്കിയത്. ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ സ്ഥിര വരുമാനമുണ്ടാക്കി. അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലായെന്ന് മുന്‍ എംഎല്‍എ: എം.മുരളി അദ്ധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്.
മറ്റൊരു പ്രഖ്യാപനമാണ് ശുദ്ധജലവിതരണവും മാലിന്യ നിര്‍മ്മാണവും. ഇതിനായി 774 കോടി നീക്കിവെച്ചിട്ടുണ്ട്. ശാസ്താംകോട്ട കായല്‍ സംരക്ഷണവും കുടിവെള്ള പദ്ധതിക്കും കൂടി നാലു കോടിയും നീക്കിവച്ചിട്ടുണ്ട്. എന്നാല്‍ ശുദ്ധജല വിതരണത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. മാറിമാറി വരുന്ന സര്‍ക്കാരുടെ പ്രഖ്യാപനം അല്ലാതെ പ്രായോഗികമായി ഒന്നും നടക്കുന്നില്ല. മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ വച്ച് കേരളം വളരെ പുറകിലാണ്. മൊത്തം ജനസംഖ്യയുടെ 34 ശതമാനം പേര്‍ക്കാണ് ശുദ്ധജലം ലഭിക്കുന്നത്. ആന്ധ്രാപ്രേദശില്‍ 91 ശതമാനവും തമിഴ്നാട്ടില്‍ 93 ശതമാനവും. കര്‍ണ്ണാടകത്തില്‍ 86 ശതമാനവും ശുദ്ധജലം ലഭിക്കുമ്പോള്‍ ഇന്ത്യയുടെ ശരാശരി 86 ശതമാനമാണ്. ശുദ്ധജല ലഭ്യതയില്‍ നാം എവിടെ നില്‍ക്കുന്നുവെന്ന് 2013-2014 സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മതിയാകും. ലഭിക്കുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മയിലും നാം പുറകിലാണ്. 44 നദികളും ആവശ്യത്തിനു മഴയും അതിലേറെ തടാകങ്ങളും കുളങ്ങളുമുള്ള നമ്മുടെ സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ലഭിക്കുന്ന ജലത്തിലെ രാസബാക്ടീരിയ മാലിന്യത്തിന്റെ അളവ് 39.9 ശതമാനമാണ്. വലിയ അപകടകരമായ അവസ്ഥയാണിത്. അശാസ്ത്രീയമായ കക്കൂസ് നിര്‍മ്മാണം, വ്യവസായ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിലെ പിടിപ്പുകേട് നഗര ജൈവ ഖരമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനുള്ള വീഴ്ചകള്‍ എന്നിവയാണ് കാരണമായി പറയുന്നത്. ഇതേസമയം, ആന്ധ്രാപ്രദേശ് വെറും 15.9 ശതമാനവും തമിഴ്നാട് 4.2 ശതമാനവും കര്‍ണ്ണാടക 17.9 ശതമാനവുമാണ് ജലത്തിലെ രാസബാക്ടീരിയ മാലിന്യങ്ങളുടെ അളവ്. ഇന്ത്യയുടെ ശരാശരി 11.1 ശതമാനവും. സാക്ഷരതയിലും വൃത്തിയിലും മുന്നിട്ടു നില്ക്കുന്ന കേരളത്തിന്റെ അവസ്ഥയാണ് മേല്‍ സൂചിപ്പിച്ചത്. സാധാരണക്കാരായ ജനങ്ങളെ മറന്നുകൊണ്ട് നമ്മുടെ പരമ്പരാഗത വ്യവസായങ്ങളെയും കൃഷിയെയും പരിപോഷിപ്പിക്കുവാന്‍ നടപടികളില്ലാതെ ജാതിമത പരിഗണനകള്‍ നല്കി വ്യക്തികളെയും സംഘടനകളെയും സുഖിപ്പിക്കുന്നതിനുവേണ്ടിയുള്ള ചില്ലറ പ്രഖ്യാപനങ്ങള്‍ അല്ലാതെ സംസ്ഥാനം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്കൊന്നും ഒരു പരിഹാരവും ഈ ബഡ്ജറ്റില്‍ നിന്നും ഉണ്ടാകില്ല. കെ.എം.മാണിയുടെ പ്രഖ്യാപനങ്ങള്‍ പഴയതുപോലെ ജലരേഖകളായി മാറും.
അഡ്വ: ജെ.ആര്.പത്മകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: