തിരുവനന്തപുരം : ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിനായി കെജിഎസ് ഗ്രൂപ്പുമായി ഭൂമി കൈമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണ നിയമവിരുദ്ധമെന്ന് നിയമസഭയില്‍ റവന്യൂമന്ത്രി തന്നെ വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമി മറ്റു സ്ഥാപനങ്ങളുടെ ഭൂമിയുമായി പരസ്പരം കൈമാറുന്നതിന് നിയമവ്യവസ്ഥയില്ലെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. ഇത് അനുസരിച്ചാണെങ്കില്‍ 2013 നവംബര്‍ 20ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനം നിയമവിരുദ്ധമാകും. ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിനായി കൈമാറി നല്‍കുന്നതിന് ആവശ്യപ്പെട്ടിരിക്കുന്ന പുറമ്പോക്ക് ഭൂമിക്ക് പകരം ഭൂമി കെജിഎസ് ഗ്രൂപ്പ് സര്‍ക്കാരിന് നല്‍കാമെന്ന് വ്യവസ്ഥയാണ് യോഗത്തില്‍ ഉണ്ടായത്. ഇത് നിയമവ്യവസ്ഥയില്ലെന്നു തന്നെയാണ് റവന്യൂമന്ത്രിയുടെ മറുപടിയില്‍നിന്നും വ്യക്തമാക്കുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് മിച്ചഭൂമി നല്‍കുന്നതിന് കേരള ഭൂപരിഷ്കരണനിയമത്തില് വ്യവസ്ഥയില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിയമം ഇതായിരിക്കെ കെജിഎസ് ഗ്രൂപ്പില്‍ നിന്നും പകരം ഭൂമി സ്വീകരിക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.
സര്‍ക്കാരിന്റെ പൊതുആവശ്യങ്ങള്‍ക്ക് ലഭ്യമായ ഭൂമി ലാന്റ് റവന്യൂവകുപ്പിന്റെ ഉടമസ്ഥയിലും നിയന്ത്രണത്തിലുമാണ്. സര്‍ക്കാര്‍ സേവന വകുപ്പുകള്ക്കുമാത്രമാണ് സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണസ്ഥാപനങ്ങള്‍ക്കും ഭൂമിയുടെ കമ്പോളവില ഈടാക്കി ഉപാധികളോടെയാണ് കൈമാറ്റം. ഇത് പ്രകാരം ഭൂമിയുടെ ഉപയോഗവും കൈവശാവകാശവും മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുക. കൈമാറ്റശേഷവും ഭൂമി സര്‍ക്കാര്‍ ഭൂമിയായി തുടരുകയും ഉടമസ്ഥാവകാശം ലാന്റ് റവന്യൂ വകുപ്പിന്റെ രേഖകളില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ആയി നിലനില്ക്കുകയും ചെയ്യും. കൈമാറ്റ വ്യവസ്ഥകള്‍ ഏതെങ്കിലും ലംഘിക്കപ്പെട്ടാല്‍ നിരുപാധികം ഭൂമി റവന്യൂ വകുപ്പില്‍ നിക്ഷിപ്തമാകും. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം രജിസ്ട്രേഷന് മുഖേനയോ, റവന്യൂ രേഖകളില്‍ മാറ്റം വരുത്തിയോ കൈമാറാന്‍ കഴിയില്ല. നിയമവ്യവസ്ഥകള്‍ ഇതായിരിക്കെയാണ് പുറമ്പോക്ക് ഭൂമി കൈമാറി കെജിഎസില്‍ നിന്നും പകരം ഭൂമി കൈപ്പറ്റാമെന്ന ധാരണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: