‘ഫേസ്ബുക്കി’ലൂടെ ബന്ധുവായ യുവാവ് അപമാനിച്ചു എന്ന് പോലീസിനോട് പരാതി പറഞ്ഞ വിജിത എന്ന വീട്ടമ്മയോട് പോലീസും മോശമായി പെരുമാറിയപ്പോള്‍ അവര്‍ തന്റെ ജീവിതം ഒരു മുഴം കയറില്‍ അവസാനിപ്പിച്ചു.
ആത്മഹത്യകള്‍ക്ക് ഇപ്പോള്‍ സൈബര്‍ ലോകവും വഴിയൊരുക്കുകയാണ്. ‘ഫേസ് ബുക്ക്’ പ്രണയങ്ങള്‍ ദുരന്തകഥകളായി റെയില്‍ ട്രാക്കിലും കായലിലും കടലിലും ഒടുങ്ങുന്നത് ഇന്ന് തുടര്‍ക്കാഴ്ചയാണ്. സാക്ഷരതയും വിദ്യാഭ്യാസവും നേടിയ കേരള വനിതകള്‍ അഭിമാനക്ഷതത്തെ ചെറുക്കാനും ആക്രമണങ്ങളെ പ്രതിരോധിക്കാനും ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ കാണാനും ഇനിയും ശക്തിയാര്‍ജ്ജിച്ചിട്ടില്ല എന്നല്ലേ ഇതെല്ലാം തെളിയിക്കുന്നത്? ഒരാള്‍ ഫേസ്ബുക്കില്‍ക്കൂടി കുപ്രചാരണം നടത്തിയാല്‍ നശിക്കുന്നതാണോ അഭിമാനം?
കേരളം ആത്മഹത്യാ തലസ്ഥാനമെന്ന ദുഷ്പേരില്‍നിന്ന് വിമുക്തി നേടി വരുമ്പോഴാണ് സൈബര്‍ ഭീഷണി ഉയരുന്നത്. എണ്‍പതുകളിലെല്ലാം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നത് പ്രണയനൈരാശ്യം മൂലമായിരുന്നു. അന്ന് പ്രചാരത്തിലിരുന്ന പൈങ്കിളി വാരികകളില്‍ വരുന്ന തുടര്‍ക്കഥകളെ അനുകരിച്ച് ഉത്ഭവിച്ച പ്രവണതയായിരുന്നു അത്. പരീക്ഷയില്‍ തോല്‍ക്കുമ്പോഴും കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്ന പ്രവണതയ്ക്ക് വിരാമമിട്ടത് കൗണ്‍സലിംഗ് ആയിരുന്നു. പിന്നീട് ബ്ലേഡ് മാഫിയകളുടെ ഊഴമായിരുന്നു.
തമിഴ്നാടാണത്രെ ആത്മഹത്യയ്ക്ക് മുന്നില്‍ നില്ക്കുന്ന സംസ്ഥാനം. എന്നാല്‍ ഇന്ത്യയുടെ 3.1 ശതമാനം മാത്രം ജനസംഖ്യയുള്ള കേരളത്തിലാണ് പത്ത് ശതമാനം ആത്മഹത്യകള്‍ നടക്കുന്നത്. കുടുംബ ആത്മഹത്യകളും കൂടുതല്‍ കേരളത്തില്‍ തന്നെയാണ്. എന്‍സിആര്‍ബി കണക്കുകള്‍ പ്രകാരം 8490 ആത്മഹത്യകളാണ് കേരളത്തില്‍ 2013 ല്‍ നടന്നത്.
‘കേരളമെന്ന പേര് കേട്ടാല്‍ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന കവിവാക്യത്തിന്റെ പ്രസക്തി എന്നേ നഷ്ടപ്പെട്ടു. ഇന്ന് കേരളം ദേശീയാടിസ്ഥാനത്തില്‍ തട്ടിപ്പില്‍ രണ്ടാം സ്ഥാനത്താണെന്ന് ആഭ്യന്തരമന്ത്രി സഭയില്‍ പറയുകയുണ്ടായി. ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 6506 സാമ്പത്തിക തട്ടിപ്പ് കേസുകള്‍ നടന്നതില്‍ സരിതാ നായരുടെ സംഭാവനയും ഗണ്യമായിരുന്നല്ലോ. ഈ കേസുകളില്‍ 880.23 കോടി രൂപയുടെ തട്ടിപ്പ് നടന്നു. വിശ്വാസം! അതല്ലേ എല്ലാം!
സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി-പ്രത്യേകിച്ച് ബാലികമാര്‍ക്കും യുവതികള്‍ക്കും. വികസനത്തിന് വേണ്ടി കേണ കേരളത്തില്‍ ഇന്ന് ഏറ്റവും വികസിക്കുന്ന വ്യവസായം പെണ്വാണിഭമാണല്ലൊ. മുസ്ലിപവര്‍ എങ്ങനെ ഇവിടെ ചെലവാകാതിരിക്കും? ഇവിടെ പെണ്‍കുട്ടികളെ കാണാതാകുന്നത് ഇന്ന് വാര്‍ത്തപോലുമല്ല. കാണാതാകുന്ന കുട്ടികളില്‍ 41 ശതമാനം പെണ്‍കുട്ടികളാണ്. ഇവരില്‍ 70.3 ശതമാനം ‘മിസ്സിംഗ്’ ആയി തുടരുന്നു. 2012 ല്‍ 772 പെണ്‍കുട്ടികളെ കാണാതായവരില്‍ തിരികെ കിട്ടിയത് 407 പേരെ മാത്രമാണ്. ജോലി വാഗ്ദാനം ചെയ്ത് പെണ്‍വാണിഭത്തില്‍പ്പെടുന്ന പെണ്‍കുട്ടികള്‍ ധാരാളമാണ്. വീട്ടിലെ പീഡനം മൂലം ഒളിച്ചോടുന്ന പെണ്‍കുട്ടികളും കുറവല്ല.
ഇന്ന് പെണ്‍കുട്ടികളെ വലയിലാക്കാന്‍ സൈബര്‍ ലോകവും വാതായനം തുറന്നുവെച്ചിരിക്കുന്നു. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും എല്ലാം വേട്ടക്കാര്‍ ലക്ഷ്യമിടുന്നത് സ്ത്രീകളേയും പെണ്‍കുട്ടികളെയുമാണ്. ട്വിറ്റര്‍ വിവാദത്തിനൊടുവിലാണല്ലൊ ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്ക്കറും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. അത് ആത്മഹത്യയാണോ കൊലപാതകമാണോ സുനന്ദ ത്രികോണ പ്രേമത്തിന്റെ ഇരയായതാണോ എന്നിങ്ങനെ നിരവധി നിഗൂഢതകള്‍ അവശേഷിപ്പിച്ചുളള മരണം. ആത്മഹത്യയാണെങ്കില്‍ എങ്ങനെ കൈകളില്‍ മുറിവുകള്‍ വന്നു? അത്യുഗ്രന്‍ പ്രണയം മറ്റൊരു സുന്ദരി രംഗപ്രവേശം ചെയ്തപ്പോള്‍ അത്യുഗ്രന്‍ തമ്മിലടിയായി. സുനന്ദ ആത്മഹത്യ ചെയ്തതോ വിഷഗുളികകള്‍ അവരെ നിര്‍ബന്ധപൂര്‍വം കഴിപ്പിച്ചതോ?
നവമാധ്യമങ്ങള്‍ രംഗം അടക്കിവാഴുന്നതിന്റെ പ്രതിഫലനമായിരുന്നു സുനന്ദ പുഷ്ക്കറിന്റെ മരണവും കേരളത്തിലെ വീട്ടമ്മയായ വിജിതയുടെ മരണവും. എന്തുകൊണ്ട് സ്ത്രീകള്‍ നവമാധ്യമങ്ങളുടെ ഇരകളാകുന്നു? സൈബര്‍ സ്റ്റാക്കിംഗിന്റെ ഇരകള്‍ ഒരു ദശലക്ഷം സ്ത്രീകളാണത്രെ. അമേരിക്കയില്‍ പോലും നവമാധ്യമ പീഡനം മൂലം സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നുണ്ടത്രെ.
സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനം സ്ത്രീകള്ക്കേല്പ്പിക്കുന്ന അഭിമാനക്ഷതം അസഹനീയമാക്കുന്നുണ്ട്. സദാചാര പോലീസ് ഇക്കാര്യത്തില്‍ സദാ ജാഗരൂകരായിരിക്കുമ്പോഴും നിഷ്ക്കളങ്കരായ വീട്ടമ്മമാര്‍ അപമാനിക്കപ്പെടുമ്പോഴും സദാചാര പോലീസിന് തടയാനാകാതെ പെണ്‍വാണിഭം ഇവിടെ തഴച്ചുവളരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം! അപ്പോള്‍ സദാചാര പോലീസിന്റെ പ്രസക്തി എന്ത്?
പരമ്പരാഗത മൂല്യങ്ങള്‍ നിലനിന്നിരുന്ന കാലത്തും രക്ഷിതാക്കളുടെ വിശ്വാസം തങ്ങളുടെ മകളുടെ കഴുത്തില്‍ ഒരു താലിച്ചരട് വീണാല്‍ അവള് സുരക്ഷിതയായി എന്നാണ്. പക്ഷെ നവമാധ്യമങ്ങള്‍ ശക്തിയാര്‍ജിച്ചിരിക്കുന്ന ഈ ആധുനിക യുഗത്തില്‍ ഒരു കമ്പ്യൂട്ടറോ ലാപ്ടോപ്പോ മൊബെയില്‍ ഫോണോ ഉണ്ടെങ്കില്‍ ഏത് അനാശാസ്യത്തിനും രംഗം സജ്ജമാകും. മൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ സ്ത്രീ സുരക്ഷിതത്വും നഷ്ടപ്പെടും എന്ന് കാലം തെളിയിക്കുന്നു.
കേരളത്തെ ഗ്രസിച്ചിരിക്കുന്ന മറ്റൊരു വലിയ വിപത്ത് മദ്യോപയോഗമാണ്. അച്ഛന് വാങ്ങിക്കൊണ്ടുവന്ന മദ്യമാണ് ഒരു എട്ടുവയസ്സുകാരന് ജീവന് നഷ്ടപ്പെടുവാന്‍ കാരണമായതെങ്കില്‍ ഇപ്പോള്‍ ആറുവയസ്സുകാരനാണ് മദ്യം കഴിച്ച് അബോധാവസ്ഥയിലായത്. ബജറ്റില്‍ മദ്യത്തിന് വില കൂടി എന്ന് ധനമന്ത്രി സ്വയം പുറത്തുതട്ടി ഉല്ഘോഷിച്ചപ്പോഴും വില മദ്യപാനികള്‍ക്ക് ഒരു പ്രശ്നമല്ല എന്ന നഗ്നസത്യം അദ്ദേഹം ഉള്‍ക്കൊണ്ടില്ല. വില കൂട്ടുകയല്ല, ലഭ്യത കുറയ്ക്കുകയാണ് വേണ്ടത് എന്ന് പറയുമ്പോഴും മദ്യനിരോധനം നിലനിന്ന കാലത്തും വ്യാജ വാറ്റും വിഷമദ്യ ദുരന്തങ്ങളും സുലഭമായിരുന്നു എന്ന കാര്യം വിസ്മരിച്ചുകൂടാ.
ആണ്മക്കള്ക്ക് റോള്‍ മോഡലാണ് തങ്ങളെന്ന് പിതാക്കന്മാര് തിരിച്ചറിയേണ്ടതുണ്ട്. ഇന്ന് പിതാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മദ്യമാണ് കുട്ടികള്‍ വാട്ടര്‍ ബോട്ടിലില്‍ വെള്ളത്തില്‍ ചേര്‍ത്ത് സ്കൂളില്‍ കൊണ്ടുപോകുന്നത്. അവര്‍ കാണുന്ന നീലച്ചിത്രങ്ങള്‍ കണ്ടാണ് ആറുവയസ്സുകാരന് മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച് കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിച്ചത്. പുതുതലമുറയ്ക്കു ജന്മം നല്കുമ്പോള് അവരെ മാതൃകാ പൗരന്മാരായി വളര്‍ത്തേണ്ട ഉത്തരവാദിത്വംകൂടി ജനിപ്പിച്ചവര്ക്കുണ്ട്. വിവാഹം രതിസുഖത്തിന് മാത്രമല്ല, പുതുതലമുറയുടെ രൂപീകരണത്തിനും കൂടിയാണ്.
ഇന്ന് കൂട്ടുകുടുംബം അപ്രത്യക്ഷമായി അണുകുടുംബം രൂപപ്പെട്ട് അച്ഛനും അമ്മയും ജോലിയ്ക്ക് പോകുമ്പോള്‍ കുട്ടികള്‍ വിരാജിക്കുന്നത് സൈബര്‍ ലോകത്താണ്. ഫേസ്ബുക്കില്‍ യഥാര്‍ത്ഥ ഫോട്ടോ നല്‍കാതെ സുന്ദരനായ യുവാവിന്റെ ഫോട്ടോ നല്കി പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ചതിക്കുന്നതൊന്നും ഇന്ന് ആര്‍ക്കും ഒരു മനഃസാക്ഷിക്കുത്തും ഉണ്ടാക്കുന്നില്ല. വിവാഹം അന്തിമ ലക്ഷ്യമായി കാണുവാന്‍ അച്ഛനമ്മമാര്‍ പഠിപ്പിച്ചപ്പോള്‍ അവര്‍ സൈബര്‍ വേട്ടക്കാരുടെ ഇരകളാകുമെന്ന് അച്ഛനമ്മമാരും പ്രതീക്ഷിച്ചിരിക്കുകയില്ല.
സൈബര്‍ ലോകം യഥാര്‍ത്ഥ ലോകത്തിന്റെ ഭാഗമായിട്ടും സൈബര്‍ നിയമങ്ങള്‍ ഇനിയും ശക്തമായി രൂപപ്പെടുകയോ പ്രയോഗത്തില്‍ വരികയോ ചെയ്തിട്ടില്ല എന്ന ആക്ഷേപം പരക്കെ ഉയരുന്നു. അപമാനം ഭയന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മ പോലീസില്‍ പരാതി കൊടുത്തിട്ടും പോലീസ് അത് പുച്ഛിച്ചു തള്ളിയത് സൈബര്‍ കുറ്റങ്ങളുടെ വ്യാപ്തി അവര്‍ മനസ്സിലാക്കുന്നില്ല എന്നതിന്റെ തെളിവാണ്.
കേരളത്തില്‍ സാക്ഷരതയുണ്ട്, നിയമ സാക്ഷരത ഇല്ല എന്ന ആക്ഷേപം നിലനില്ക്കുന്നു. സാക്ഷരകേരളത്തിന് ഇന്ന് ഒട്ടും ഇല്ലാത്തത് സൈബര്‍ നിയമ സാക്ഷരതയാണ്. സൈബര്‍ ലോകത്ത് 110 കോടി മനുഷ്യരാണ് വ്യാപരിക്കുന്നത്. മൊബെയിലില്‍ ഫോട്ടോകള്‍ എടുത്ത് അത് മോര്‍ഫ് ചെയ്ത് നെറ്റില്‍ പ്രചരിപ്പിക്കുമെന്നുള്ള ഭീഷണി വര്‍ധിക്കുമ്പോള്‍ സ്ത്രീകള്‍ സൈബര്‍ ലോകത്തും ഇരകളായി മാറുന്നു. അപരിചിതമായ ഈ പുതിയ പീഡന തന്ത്രങ്ങളില്‍ ഭയചകിതരായാണ് അവര്‍ വിജിതയെപ്പോലെ ആത്മഹത്യാ മുനമ്പിലെത്തുന്നത്.
വിജിതയുടെ ആത്മഹത്യ എങ്കിലും സൈബര്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അധികാരികളില്‍ ഉണര്‍ത്തിയാല്‍ ആ ആത്മഹത്യകൊണ്ട് അതെങ്കിലും സാധിച്ചു എന്ന് ആശ്വസിക്കാം. സുനന്ദ പുഷ്ക്കറിന് ശശി തരൂര്‍ തന്റെ ട്വിറ്റര്‍ പാസ്വേഡ് നല്‍കിയതിനാലാണ് സുനന്ദ ആ അക്കൗണ്ട് പരിശോധിച്ചതും ത്രികോണ പ്രേമത്തിലെ വ്യക്തി മാത്രമാണ് താന്‍ എന്ന് (തെറ്റി)ദ്ധരിച്ചതും ഒടുവില്‍ കൊലപാതകത്തിലേയ്ക്കോ ആത്മഹത്യയിലേയ്ക്കൊ എത്തിയതും! ഐപിഎല്‍ തട്ടിപ്പ് രഹസ്യങ്ങള്‍ പുറത്തുവിടും എന്ന ഭീതിയും സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്.
സാക്ഷര കേരളം സൈബര്‍ സാക്ഷര കേരളമായി മാറണമെങ്കില്‍ നിയമങ്ങള്‍ കര്‍ശനമാകണം. തട്ടിപ്പും വെട്ടിപ്പും ശീലമാക്കിയ കുറ്റകൃത്യങ്ങളില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് 6506 തട്ടിപ്പ് കേസുകളുമായാണ് കേരളത്തിന്റെ നില്‍പ്പ്. തട്ടിപ്പില്‍ ഒന്നാം സ്ഥാനത്ത് എറണാകുളവും രണ്ടാം സ്ഥാനത്ത് തൃശ്ശൂരുമാണത്രെ. അങ്ങനെ കേരളത്തിലും ഒരു തട്ടിപ്പ് കലോത്സവം അരങ്ങേറി എന്നും അതില്‍ 554 കോടി രൂപ തട്ടിക്കപ്പെട്ടു എന്നുമുള്ള അറിവെങ്കിലും നിയമനിര്‍മാണം ത്വരിതഗതിയിലാക്കാന്‍ പ്രേരകമാകുമെന്ന് പ്രത്യാശിക്കാം.
ലീലാമേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: