പുതുക്കാട്: സംസ്ഥാനത്തെ ഞെട്ടിച്ച കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദനെ പിടികൂടിയ പോലീസുകാര്‍ ഇപ്പോഴും അവഗണനയില്‍. ലക്ഷങ്ങള്‍ ചിലവഴിച്ച് റിപ്പറിനെ പിടികൂടുവാന്‍ സംസ്ഥാന പോലീസ് സ്ക്വാഡുകള്‍ രൂപീകരിച്ച് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും റിപ്പറിനെ പിടികൂടിയ പോലീസ് സംഘത്തിന് യാതൊരു ആനുകൂല്യവും ഇത് വരെ ലഭിച്ചിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കീഴില്‍ അന്യസംസ്ഥാനമുള്പ്പെടെ റിപ്പറിനെ നേടി നൂറോളം പോലീസുകാര്‍ പല സ്ക്വാഡുകളിലായി പ്രവര്‍ത്തനം നടത്തിയിരുന്നു. കാറ്റഗറിയനുസരിച്ച് ഓരോ പോലീസുകാര്‍ക്കും 900 രൂപ മുതലായിരുന്നു ദിവസവേതനം നല്‍കിയിരുന്നത്.
യാത്രാചിലവുകളും ഭക്ഷണവും താമസവും അടങ്ങുന്ന ചിലവ് വേറെയും. 2013 ജൂണ്‍ മാസത്തില്‍ ജയില്‍ ചാടിയ റിപ്പറിനെ തേടി നടന്നിരുന്ന പോലീസ് സ്ക്വാഡിന്റെ ചിലവിലേക്കായി പ്രതിദിനം സര്‍ക്കാര്‍ ഒരു ലക്ഷം രൂപയോളം ചിലവഴിച്ചിരുന്നു. ഇത്തരത്തില്‍ മൂന്നുമാസക്കാലമാണ് പോലീസ് റിപ്പറിനായി തിരച്ചില്‍ നടത്തിയത്. ആ തിരച്ചിലിനായി സര്‍ക്കാര്‍ ചിലവഴിച്ച തുക ഈ കണക്കുപ്രകാരം ഒരു കോടിയിലേറെയാണ്. പട്രോളിങ്ങിനിടയില്‍ അവിചാരിതമായി നെല്ലായി സെന്ററില്‍ റിപ്പറിനെ കണ്ട് പിടികൂടിയ പുതുക്കാട് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റ് നല്‍കിയത് വെറും 7000 രൂപ മാത്രം.
റിപ്പര്‍ ജയാനന്ദനെ പിടികൂടിയ ഗ്രേഡ് എസ്.ഐ. രവി, സീനിയര്‍ സിപിഒ രാധാകൃഷ്ണന്, സിപിഒ മാരായ ബൈജു, സിജിത്ത് എന്നിവര്‍ക്ക് റിവാര്‍ഡ് ഉള്‍പ്പെടെ പ്രമോഷന് വരെ നല്കുമെന്നുള്ള മോഹന വാഗ്ദാനങ്ങള്‍ ആഭ്യന്തരമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുവെങ്കിലും സര്‍ക്കാര്‍ അതെല്ലാം മറക്കുകയായിരുന്നു. മുന്‍പ് ജയില്‍ ചാടിയ ശേഷം റിപ്പറിനെ പിടികൂടിയ നിയമപാലകര്‍ക്ക് സര്‍ക്കാര്‍ ഇന്‍ക്രിമെന്റുകള്‍ നല്‍കിയിരുന്നുവെങ്കിലും ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ അതും വിസ്മരിക്കുകയായിരുന്നു. ഇവര്‍ക്ക് ആകെ ലഭിച്ചത് എസ്.പി.നല്കിയ രണ്ടായിരം രൂപയും, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഓണാഘോഷ ചടങ്ങില്‍ ഡിജിപി നല്കിയ അയ്യായിരം രൂപയും മാത്രമാണ്. റിപ്പറിനെ പിടികൂടണമെന്ന് വാ തോരാതെ നിയമസഭയില്‍ സംസാരിച്ച ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ ആരും തന്നെ റിപ്പറിനെ പിടികൂടിയ ശേഷം ഈ നിയമപാലകരുടെ കാര്യത്തിനായി ശബ്ദിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
സര്‍ക്കാരും ഡിപ്പാര്‍ട്ടുമെന്റും ഇവരെ മറന്നു പോയെങ്കിലും ജനങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വഴിയും സ്വീകരണങ്ങള്‍ വഴിയും വലിയ പന്തുണയാണ് നല്‍കിവരുന്നത്.നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാമ്പിലുണ്ടായിരുന്ന സിജിത്തിന് റിപ്പറിനെ കോടതിയിലേക്ക് കൊണ്ടുപോയ മുഖപരിചയം ഒന്നുകൊണ്ടുമാത്രമാണ് അന്ന് നെല്ലായില് വെച്ച് അയാളെ പിടികൂടുവാന്‍ സഹായകമായത്. ടോളിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് നയിച്ച ജാഥക്ക് എസ്കോര്‍ട്ട് പോകുന്നതിനിടയിലാണ് യാദൃശ്ചികമായി റിപ്പറിനെ കാണുന്നതും പിടികൂടുന്നതും. 2013 സെപ്തംബര്‍ 9നായിരുന്നു സംഭവം. റിപ്പറിനെ പിടികൂടി നാലുമാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാരോ ഡിപ്പാര്ട്ടുമെന്റൊ ഇവരെ വേണ്ട രീതിയില്‍ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നുമാത്രം അറിയുന്നില്ല. പോലീസില്‍ ശക്തമായ രാഷ്ട്രീയം നിലനില്‍ക്കുമ്പോഴും സാധാരണക്കാരായ ഈ പോലീസുകാരെ സംഘടനകളും മറന്നുപോവുകയാണ്. ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്നും രമേശ് ചെന്നിത്തലയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ തിരുവഞ്ചൂര്‍ നല്കിയ വാഗ്ദാനങ്ങള്‍ രമേശ് ചെന്നിത്തല നടപ്പിലാക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഓരോ പോലീസുകാരനും ധീരതക്ക് സര്‍ക്കാര്‍ നല്‍കിവരാറുള്ള പ്രോത്സാഹനങ്ങള്‍ പോലും അര്‍ഹരായ ഇവര്‍ക്ക് കയ്യെത്തും ദൂരെയാണ്. ഈ റിപ്പബ്ലിക് ദിനത്തിലെങ്കിലും ഇവര്‍ക്കൊരു അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള ജനത.
രാജേഷ് കുറുമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: