ടിപി വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാരത്തിന് ആശംസകളര്‍പ്പിക്കാന്‍ കേരള കേജ്രിവാള് വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് സത്യഗ്രഹപന്തലില്‍ എത്തിയേക്കും എന്ന ആശങ്കകള്‍ മുഴച്ചുനില്ക്കുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കേരളത്തെ രക്ഷിക്കാന്‍ മാര്‍ച്ചിനൊരുങ്ങുന്നത്. ടി.പി. ചന്ദ്രശേഖരന്റെ ചോരയില്‍നിന്ന് വീര്യമുള്‍ക്കൊണ്ടുകൊണ്ട് രമ വടകരയില്‍ മത്സരിച്ചേക്കുമെന്നും അങ്ങനെ മത്സരിച്ചാല്‍ അവര്‍ക്ക് വേണ്ടി വോട്ട് പിടിക്കാന്‍ വിഎസ് എത്തിയേക്കുമെന്നും കഥകള്‍ ഇപ്പൊഴേ മെനഞ്ഞുതുടങ്ങിയിരിക്കുന്നു പിണറായി വിരുദ്ധ സിന്‍ഡിക്കേറ്റുകള്‍.
ഇത്തരക്കാര്‍ക്ക് പിണറായിയെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയോ അറിയില്ല. ചുക്കും ചുണ്ണാമ്പും പോലും അറിയില്ല. രമയെപോലെയല്ല പിണറായി. ചോരച്ചാലുകള്‍ നീന്തിക്കയറിയ, തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടിയ ഒരു നൂറ് സമരപോരാട്ടങ്ങളുടെ തിളയ്ക്കുന്ന പാരമ്പര്യമാണത്. എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന് പറഞ്ഞുനടന്ന് എണ്ണം തെറ്റിപ്പോയതു കൊണ്ടാകണം അതിന്റെ കൃത്യമായ ഡോക്യുമെന്റേഷനൊന്നും നടന്നിട്ടില്ല. പണ്ടുള്ളവര്‍ വിളിച്ചതിന് പിന്നാലെ ‘അങ്ങനെ തന്നെ സിന്ദാബാദ്’ എന്ന് ഏറ്റുവിളിച്ചാണ് ഈ ഒരു നൂറ് സമരപോരാട്ടങ്ങളെങ്കിലും വാമൊഴിയായി പകര്‍ന്നു കിട്ടിയത്. പിന്നെയും പരതിയാല്‍ വിളിച്ചുകേട്ട മുദ്രാവാക്യങ്ങളില്‍ കയ്യൂരും കരിവെള്ളൂരും പുന്നപ്രയും വയലാറും ഉണ്ടെന്നറിയാം. അതിന് ശേഷം മാര്‍ക്സിസ്റ്റുകളുടെ സമരവീര്യം വന്ധ്യംകരിക്കപ്പെട്ടുപോയോ എന്ന് രാഷ്ട്രീയ എതിരാളികള്‍ പരിഹസിച്ച് ചോദിക്കുന്നത് കേട്ടിട്ടും സഖാക്കള്‍ ഈ ഒരു നൂറ് സമരപോരാട്ടങ്ങളില്‍ അങ്ങനെ ബലം പിടിച്ച് നില്‍ക്കുയായിരുന്നു.
ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അസഹ്യത പൂണ്ട് നടത്തിയ ഒടുവിലത്തെ സമരങ്ങള്‍ മാത്രം ഇപ്പോള്‍ ഒരുനൂറ്റിയൊന്ന്, ഒരുനൂറ്റിരണ്ട് എന്നിങ്ങനെ ചിലര്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍ പതറാത്ത സമരങ്ങളാണ് ഇതുവരെ കണ്ടതത്രയും. എന്നാല്‍ ഒടുവില്‍ രേഖപ്പെടുത്തപ്പെട്ട സമരങ്ങളെയാണ് സഖാക്കള്‍ പിണറായിവിജയന്റെ സമരചരിത്രത്തില്‍ ആലേഖനം ചെയ്യുന്നത്. ഈ സമരങ്ങള്ക്കത്രയും അഡ്ജസ്റ്റ്മെന്റ് സമരങ്ങള്‍ എന്നോ അറേഞ്ച്ഡ് സമരങ്ങള്‍ എന്നോ പേര് ചൊല്ലിവിളിക്കാവുന്നതാണ്.
പങ്കാളിത്ത പെന്‍ഷന്റെ പേരിലായിരുന്നു ആറക്കശമ്പളവും സ്വന്തമായി കാറുമുള്ള ആം ആദ്മികളെ മുന്നില്‍ നിര്‍ത്തി ആദ്യ സമരം. രണ്ടാം പക്കം സമരസഖാക്കള്‍ നാരങ്ങാനീരില്‍ സോഡാ ചേര്‍ത്ത് ഉപ്പും ചാലിച്ച് വലിച്ച് കുടിച്ച് ജോലിക്ക് കയറി. നഷ്ടപ്പെടുവാന്‍ ഒന്നുമില്ലെന്ന് പറയാന്‍ കൈവിലങ്ങുമായി നില്ക്കുന്ന ഒരു മാര്ക്സിസ്റ്റിന്യും മരുന്നിന് പോലും കണ്ടുപിടിക്കാനില്ലാതായി എന്ന് പൊതുജനം തിരിച്ചറിഞ്ഞതങ്ങനെയാണ്. ഭൂമികച്ചവടവും പോക്കറ്റടിയും പെണ്‍വാണിഭവും എന്നുവേണ്ട സകലകൊള്ളരുതായ്മകളും വട്ടം ചുറ്റിക്കറങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഏതെങ്കിലുമൊരു മൂലയ്ക്കൊന്നു പിടിച്ചുകുലുക്കാനാവാത്തവിധം മാര്‍ക്സിസ്റ്റ് സമരങ്ങള്‍ പൊതുജനം അടിച്ചു വാരി കുപ്പത്തൊട്ടിയില്തള്ളി.
സഖാവായി ജയിച്ച് എംഎല്‍എ ആയവന് ഒരു രാത്രി വെളുത്തപ്പോള്‍ കോണ്‍ഗ്രസായതും അതിന്റ നാലാം മാസം ഉമ്മന്‍ചാണ്ടിയുടെ കസേരക്കാലായി മാറിയതും പിണറായി സഖാവിന് ആല്ത്തണലെന്ന പോലെ ആശ്വാസമായതിന്റെ അകം പൊരുളാണ് പിന്നെ നടന്ന അഡ്ജസ്റ്റ്മെന്റ് സമരങ്ങളുടെ കാതല്‍. ടിപി വധക്കേസില്‍ പി. ജയരാജനും പിണറായി വിജയനുമടക്കമുള്ളവര്‍ കുടുങ്ങാതിരിക്കാന്‍ നടത്തിയ ഒത്തുതീര്‍പ്പ് നാടകങ്ങളുടെ ഭാഗമായി വേണം ഒരുനൂറ്റിരണ്ടാമതും ഒരൂനൂറ്റിമൂന്നാമതും സമരങ്ങളെ കാണാന്‍.
സോളാര്‍ കേസില്‍ ആകെ മുങ്ങിയ ഉമ്മന്‍ ചാണ്ടി രാജി വെച്ചേ ഇല്ലത്തേക്ക് മടങ്ങൂ എന്ന് വാശിപിടിച്ചാണ് കുഞ്ഞുകുട്ടി പരാധീനങ്ങളടക്കം എല്ലാ സിപിഎമ്മുകാരും കൂടി സെക്രട്ടറിയേറ്റിന് മുന്നില്‍ കുടപ്പാര്പ്പാരംഭിച്ചത്. അതിന് മുമ്പ് എല്ലാ ജില്ലാകേന്ദ്രങ്ങളിലും നടത്തിപ്പൊളിഞ്ഞ രാപ്പകല്‍ സത്യഗ്രഹത്തിന്റെ ഗ്രാന്റ് ഫിനാലെ ആയിരുന്നു തിരുവനന്തപുരത്തേത്. ജില്ലാകേന്ദ്രങ്ങളില്‍ ടിവിയും സിഡിപ്രദര്ശനവും വെപ്പും കുടിയുമൊക്കെയായി കാലംകഴിച്ചവര്‍ കുറ്റിയും പറിച്ച് സെക്രട്ടറിയേറ്റ് നടയിലേക്ക് വണ്ടികയറിയതിന്റെ ദുര്‍ഗന്ധം ഇനിയും മാറിയിട്ടില്ല. അതിന് ശേഷം അത്തരമൊരു ഭീകരമായ സമരം ദല്‍ഹിയില്‍ അടുത്തിടെ പാവപ്പെട്ട ഒരു പോലീസുകാരന്റെ തൊഴിലില്ലാതാക്കാന്‍ കോടികള്‍ വരുമാനമുള്ള ആം ആദ്മി അരവിന്ദ് കേജ്രിവാള് നടത്തിയതാണ്. രാപ്പകല്‍ സമരം മാര്‍ക്സിസ്റ്റ് ചരിത്രപുസ്തകത്തിലെ ചുക്കും ചുണ്ണാമ്പും എന്ന അധ്യായത്തില്‍ രേഖപ്പെടുത്താവുന്നതാണ്.
അതിന് ശേഷമാണ് സമരനായകന് പിണറായി വിജയന് നൂറ്റിനാല്പത് ദിവസം ക്ലിഫ് ഹൗസ് ഉപരോധം പ്രഖ്യാപിച്ചുകളഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്കപരിപാടി നടത്തുന്നിടത്തെല്ലാം പോയി നടത്തിയിരുന്ന അനുഷ്ഠാനകലാരൂപമാണ് ഇപ്പറഞ്ഞ ഉപരോധം. അത്തരം ഉപരോധപരിപാടികളുടെ കലാശക്കൊട്ടായിരുന്നു ക്ലിഫ്ഹൗസ് ഉപരോധം. മുഖ്യമന്ത്രി വീട്ടില്‍ നിന്നിറങ്ങിയതിന് ശേഷം പാര്‍ട്ടിപ്രവര്‍ത്തകര്‍ വട്ടംകൂടിയിരുന്ന് ഉഴവൂര്‍വിജയന്‍ നടത്തുന്ന കോമഡി ഷോ കാണുന്നതിനാണ് മാര്‍ക്സിസ്റ്റ് ഭാഷാശൈലിയില്‍ ക്ലിഫ്ഹൗസ് ഉപരോധം എന്ന് പറയുന്നത്. അതിന്റെ തകര്‍ച്ചയായിരുന്നു തകര്‍ച്ച. കുഞ്ഞിനെ സ്കൂളില്വിടാന്പോയി മടങ്ങിവന്ന ഒരു വീട്ടമ്മ ഒറ്റയ്ക്ക്പൊളിച്ചടുക്കിയ സമരമെന്ന ഖ്യാതി അതിന് കൈവന്നു. എന്തിനും അഞ്ച് ലക്ഷം വീതം സമ്മാനം നല്കാന് പാങ്ങുള്ള കേരള ആം ആദ്മി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി അഞ്ച്ലക്ഷം എറിഞ്ഞ് അമ്പത് ലക്ഷത്തിന്റെ പരസ്യം കൊയ്തതും മാര്‍ക്സിസ്റ്റുകാരന്റെ വിളക്കത്തായിരുന്നു. നൂറ്റി നാല്പത് ദിവസത്തെ സമരം പത്താം ദിവസം നിര്‍ത്തി മടങ്ങിയ പാവം സഖാക്കള്‍ക്ക് സമരക്കലിയടങ്ങാത്ത പിണറായി പിന്നെയും പണികൊടുത്തു. ഗ്യാസ് വില വര്‍ധന പിന്‍വലിക്കും വരെ പഞ്ചായത്ത് തോറും അനിശ്ചിതകാല നിരാഹാരത്തിനായി ആഹ്വാനം. രാവിലെയും വൈകിട്ടും സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്കെല്ലാം എല്ലാ സ്ഥലങ്ങളിലും പാട്ടുപെട്ടിയിലൂടെ വി. സാംബശിവന്റ കഥാപ്രസംഗങ്ങളും ഇമ്പമേറിയ ഗാനങ്ങളും കേള്‍ക്കാമായിരുന്ന നാളുകള്‍. ഒരുനാള്‍ ഉച്ച നേരത്ത് ആരോടും പറയാതെ പന്തലും പൊളിച്ച്, സമരസഖാക്കള്‍ വീട്ടില്‍പോയി. സമരം ചെയ്ത് സഹികെട്ടാല്‍ പിന്നെന്ത് ചെയ്യും.
ഇനി കേരളത്തെ രക്ഷിക്കാനാണ് പിണറായിയുടെ യാത്ര. സാധാരണ ഇത്തരം യാത്രകള്‍ തിരുവനന്തപുരത്ത് നിന്ന് തുടങ്ങി കാസര്‍കോട്ടേക്കോ അവിടെ നിന്ന് തിരിച്ചോ ആണ് സംഭവിക്കുക. പിണറായി ആള് വേറയാണ്. ആലപ്പുഴയിലെ വയലാറില്‍ നിന്ന് തുടങ്ങും. തിരുവനന്തപുരം വഴി കാസര്‍കോട്ട്. സമരങ്ങളുടെ ഗതി നോക്കിയാല്‍ യാത്ര പകുതിവഴിയില്‍ നിര്‍ത്തിവെക്കാനും സാധ്യതയുണ്ട്.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: