ജനുവരി നഷ്ടങ്ങളുടെ മാസമാണ്. മഹാരഥന്മാരായ നിരവധിപേര്‍ നമ്മെ വിട്ടുപിരിഞ്ഞത് ജനുവരി മാസത്തിലാണ്. വിഖ്യാത ചലച്ചിത്ര നടന്മാരായ പ്രേംനസീറും ഭരത്ഗോപിയും അന്തരിച്ചത് ജനുവരിമാസത്തിലാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് പത്മരാജനും ജനുവരിയുടെ നഷ്ടമാണ്. നിരൂപണ സാഹിത്യത്തിന് പുതിയ ജീവനും ശൈലിയും നല്കിയ സുകുമാര്‍ അഴീക്കോട് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതും ഒരു ജനുവരിമാസത്തിലാണ്. ഇന്ന് അഴീക്കോട് അന്തരിച്ചിട്ട് രണ്ടുവര്‍ഷമാകുന്നു.
കേരളം കണ്ട മഹാനായ പ്രഭാഷകനും ചിന്തകനുമായിരുന്നു സുകുമാര്‍ അഴീക്കോട്. വാക്കുകളുടെ മുള്‍മുനയില്‍ ശ്രോതാക്കളെ തളച്ചിട്ടിരുന്ന മാന്ത്രികശേഷിയുള്ള പ്രഭാഷകന്‍.അദ്ദേഹം ഒഴിച്ചിട്ടുപോയ ഇടം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. മലയാള നിരൂപണസാഹിത്യത്തിലും പ്രഭാഷണ കലയിലും സുകുമാര്‍ അഴീക്കോടിനൊപ്പം നില്ക്കാന് കരുത്തുള്ള വ്യക്തിത്വങ്ങളൊന്നും പിന്നീടിതുവരെ ഉണ്ടായിട്ടില്ല. അന്തരിച്ച് രണ്ടുവര്ഷങ്ങള്ക്കുശേഷവും അദ്ദേഹം ഓര്‍മ്മിക്കപ്പെടാനുള്ള കാരണവും അതാണ്.
കേരളത്തില്‍ പ്രഭാഷകര്‍ക്ക് ഒട്ടും കുറവില്ല. പലതരത്തിലും രൂപത്തിലും സംസാരിക്കുന്നവരുണ്ട്. എന്നാല്‍ അഴീക്കോടിനെപ്പോലെ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും മലയാളിയുടെ ധൈഷണിക ജീവിതത്തില്‍ ഇത്രത്തോളം ഇടപെട്ട മറ്റൊരു വ്യക്തിയില്ലെന്നു തന്നെപറയാം. അഴീക്കോടിന്റെ കാലശേഷം ആ ഇടം ഒഴിഞ്ഞുകിടക്കുകയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകുന്ന തരത്തിലാണ് വര്ത്തമമാനകാല സാഹിത്യവും നിരൂപണവും പ്രശ്നങ്ങളിന്മേലുള്ള ഇടപെടലുകളുമെല്ലാം. മലയാളിയുടെ ജീവിതത്തെ ബാധിക്കുന്ന നിരവധിയായ പ്രശ്നങ്ങളില്‍ തെറ്റും ശരിയും വേര്‍തിരിച്ച് പറഞ്ഞു തരാന്‍ കഴിവുള്ള ഒരു ഉപദേശകന്റെയോ വിമര്‍ശകന്റെയോ സ്ഥാനമാണ് അഴീക്കോടിന്റെ നിര്യാണത്തിലൂടെ ഇല്ലാതായത്. അദ്ദേഹത്തിന്റെ ഓരോ ഇടപെടലും സക്രിയമായ സംവാദത്തിനാണ് തിരികൊളുത്തിയത്. അതിലൂടെ നെല്ലും പിതിരും തിരിച്ചറിയാന്‍ കഴിഞ്ഞു. ആ മരണത്തിലൂടെ മലയാളിക്ക് സ്വന്തം നാവ് തന്നെയാണ് നഷ്ടമായത്.
അഴീക്കോടിന്റെ ശബ്ദത്തെ പലരും അനുകരിച്ചിട്ടുണ്ട്. ചിലര്‍ വേഷത്തെയും അനുകരിച്ചു. എന്നാല്‍ അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ പാണ്ഡിത്യത്തെയും കേള്‍വിക്കാരെ വശീകരിക്കാനുള്ള കഴിവിനെയും അനുകരിക്കാനും ആര്‍ജിക്കാനും ആര്‍ക്കുമായില്ല. ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു സുകുമാര്‍ അഴീക്കോടിന്റെത്. അനീതിക്കും അരുതായ്മകള്‍ക്കുമെതിരെ പ്രതിഷേധിക്കണമെന്നാഗ്രഹിക്കുന്നവരുടെ, അതു മനസ്സില്‍ സൂക്ഷിക്കുന്നവരുടെ ശബ്ദമായിരുന്നു അദ്ദേഹത്തിന്റെത്. പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും സ്വാധീനിക്കുകയും ജനമനസ്സില്‍ കുടിയിരിക്കുകയും ചെയ്ത മറ്റൊരു വ്യക്തിത്വം കേരളത്തിലുണ്ടായിട്ടില്ല. ഇനിയുണ്ടാകുമെന്ന് കരുതാനും കഴിയില്ല. വെറും ശബ്ദഘോഷമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. വളരെ പതിയെ തുടങ്ങി സാഗരഗര്‍ജനമായി മാറുന്ന കലാപ്രകടനമായിരുന്നു അത്. അര്‍ഥപുഷ്ടിയും ആശയസമ്പന്നതയും നിറഞ്ഞുനിന്നു. ശ്രോതാക്കള്‍ക്ക് പ്രഭാഷകനോട് പ്രണയവും ആരാധനയും ബഹുമാനവും തോന്നാന്‍ തക്ക കരുത്തുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. 1945ലാണ് ആശാന് ദിനത്തില്‍ ആദ്യ പൊതുയോഗപ്രസംഗം നടത്തിയത്. ‘ആശാന്റെ വിഷാദാത്മകത്വം’ എന്നതായിരുന്നു വിഷയം. ആദ്യ പൊതുയോഗ പ്രസംഗത്തിനു വേണ്ടി ഏറെ സമയം മുന്നൊരുക്കങ്ങള്‍ അദ്ദേഹം നടത്തിയെങ്കിലും സ്കൂള്‍കാല പ്രസംഗത്തെ പോലെ കാണാതെ പഠിച്ചില്ല. പിന്നീടുണ്ടായ പ്രസംഗങ്ങളിലൊന്നും നേരത്തെ ഒരുങ്ങിപ്പോകുന്ന ശീലവും അദ്ദേഹത്തിനുണ്ടായില്ല.
മരണക്കിടക്കയിലാകുന്നതിന് ഒരു മാസത്തിനുമുന്നേ വരെ അദ്ദേഹം പ്രസംഗിച്ചു. പ്രസംഗിക്കാതിരുന്നാല്‍ മരിച്ചുപോകുന്ന തരത്തില്‍ പ്രസംഗം ജീവവായുവായി മാറിയിരുന്നു.
1948 ആയപ്പോഴേക്കും മലയാളി ആദരവും ആരാധനയും നല്കുന്ന പ്രാസംഗികനായി അദ്ദേഹം മാറി. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണയില്ലാതിരുന്നിട്ടും അഴീക്കോടിലെ പ്രഭാഷകനെ കേരളം ഇഷ്ടപ്പെട്ടു. 1948 ല്‍ കണ്ണൂരില്‍ സാഹിത്യ പരിഷത് സമ്മേളനത്തില്‍ ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ചു കൊണ്ട് അഴീക്കോട് പ്രസംഗിക്കുമ്പോള്‍ ആ മുഴങ്ങുന്ന ശബ്ദത്തിനുള്ളിലുള്ള അഗ്നിയെ കേരളം തിരിച്ചറിഞ്ഞു. ജി.ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ച് അദ്ദേഹം നടത്തിയ പ്രസംഗവും ‘ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു’ എന്ന പേരില്‍ അദ്ദേഹം എഴുതിയ പുസ്തകവും കേരളത്തിലുയര്‍ത്തിയ ചര്‍ച്ചകളും വിവാദങ്ങളും ഏറെനാള്‍ നീണ്ടു നിന്നു.
1949ല്‍ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഗുരുവായൂരില്‍ ഹിന്ദുമത സംസ്കാര സമ്മേളനത്തില്‍ ‘ഉപനിഷത്തുക്കളും നവീന മനോവിജ്ഞാനീയവും’ എന്ന വിഷയത്തില്‍ അഴീക്കോട് പ്രഭാഷണം നടത്തി. ആ പ്രസംഗത്തോടെ ഗുരുവായൂരില്‍ തുടര്‍ച്ചയായി പതിനെട്ടു വര്‍ഷം അദ്ദേഹത്തിന്റെ വാഗ്ധോരണിയുണ്ടായി. അപ്പോഴേക്കും സുകുമാര്‍ അഴീക്കോട് കേരളത്തിന്റെ ശബ്ദമായി മാറിക്കഴിഞ്ഞിരുന്നു.
പ്രസംഗിക്കാനുള്ള സ്റ്റേജും മൈക്കും കണ്ടാല്‍ മതി, അഴീക്കോടിലെ പ്രാസംഗികന് സജീവമാകും. ഏതു വിഷയവുമായിക്കൊള്ളട്ടെ, ഒരു കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്തുവച്ചിരിക്കുന്ന വിവരങ്ങള്‍ പോലെ പുറത്തേക്ക് വാക്കുകള്‍ വരികയായി. പതിയെ തുടങ്ങി, ചെറിയ ഒഴുക്കായി, പിന്നീടതൊരു മലവെള്ളപ്പാച്ചിലായി മാറി. മുഖം നോക്കാത്ത, കരുണ കാട്ടാതെയുള്ള വിമര്‍ശനം. ‘ശാന്ത ഗംഭീര സാഗര ഗര്‍ജ്ജന’മെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ അതിനെ വാഴ്ത്തി.
അദ്ദേഹത്തിന്റെ പ്രസംഗ പ്രവാഹത്തില്‍ കടപുഴകുകയും മുറിവേല്‍ക്കുകയും ചെയ്ത നിരവധി വ്യക്തികളുണ്ട്. കെ.കരുണാകരന് മുതല്‍ വെള്ളാപ്പള്ളി നടേശന് വരെ അക്കൂട്ടത്തില്‍പ്പെടും. ആര്‍ക്കും അഴീക്കോടിനോട് വാക്യുദ്ധം നടത്തി ജയിക്കാനായില്ല. ശബ്ദമില്ലാത്തവര്ക്കായാണ് തന്റെ ശബ്ദമെന്ന് അഴീക്കോട് പറയുമായിരുന്നു. മുന്‍ മുഖ്യമന്ത്രി അന്തരിച്ച കെ.കരുണാകരനെ കണക്കറ്റ് വിമര്‍ശിച്ചിട്ടുണ്ട് അദ്ദേഹം. കരുണാകരന്റെ ഉറ്റ സുഹൃത്തുമായിരുന്നു അഴീക്കോട്. കോണ്‍ഗ്രസ്സിന്റെ താഴ്ചയുടെ പ്രതീകമാണ് കരുണാകരനെന്നായിരുന്നു അഴീക്കോട് പറഞ്ഞത്. ടി.പദ്മനാഭനും എം.ടിയും ബാലചന്ദ്രന്ചുള്ളിക്കാടും എം.എ.ബേബിയും മോഹന്‍ലാലുമെല്ലാം അഴീക്കോടിന്റെ നാക്കിന്റെ അടിയേറ്റു പുളഞ്ഞവരാണ്.
കവി അയ്യപ്പന്റെ മൃതദേഹം അന്നത്തെ സാംസ്കാരിക മന്ത്രി എം.എ.ബേബിയുടെയും സര്‍ക്കാരിന്റെയും സൗകര്യത്തിനായി, വെടിപൊട്ടിച്ച് അടക്കം ചെയ്യാനായി, അഞ്ചുനാള്‍ മോര്‍ച്ചറിയില്‍ വച്ചപ്പോള്‍ അഴീക്കോട് പ്രതിഷേധിച്ചു. അയ്യപ്പനോട് സര്‍ക്കാര്‍ കാട്ടുന്നത് തികഞ്ഞ അനാദരവാണെന്ന് തുറന്നടിച്ചപ്പോള്‍ കേരളീയ സമൂഹം അഴീക്കോടിനൊപ്പം നിന്നു. നടന് തിലകനെ സിനിമാ സംഘടനക്കാര്‍ വിലക്കുകയും അവഹേളിക്കുകയും ചെയ്തപ്പോള്‍ തിലകനു വേണ്ടി അഴീക്കോടിന്റെ ശബ്ദമുയര്‍ന്നു. പിന്നീടത് മോഹന്‍ലാല്‍-അഴീക്കോട് പോരായി മാറുകയും കോടതി കയറുകയും ചെയ്തു. തര്‍ക്കങ്ങളില്‍ ആരു വിജയിച്ചു എന്നതിലല്ല കാര്യം, അഴീക്കോടിന്റെ സമരം നീതിക്കു വേണ്ടിയുള്ളതായിരുന്നു എന്നതാണ് പ്രസക്തം. നേരിനുവേണ്ടി നില്‍ക്കുന്നവര്‍ക്ക് എന്നും കലഹിക്കേണ്ടിവരുമെന്നതായിരുന്നു അഴീക്കോടിന്റെ പക്ഷം.
മഹാത്മാഗാന്ധിയെ നേരിട്ടു കണ്ട ആളായിരുന്നു അദ്ദേഹം. ആ കൂടിക്കാഴ്ച അഴീക്കോടിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ജീവിതം മുഴുവന്‍ ഗാന്ധിയനാകാന്‍ കഴിഞ്ഞത് ഗാന്ധിജിയെ നേരിട്ടു കണ്ടപ്പോഴുണ്ടായ വികാരത്തില്‍ നിന്നാണ്. അഴീക്കോട് ഗാന്ധിജിക്ക് അടുത്തേക്കു ചെല്ലുമ്പോള്‍ ഗാന്ധിജി ചര്‍ക്കയില്‍ നൂലുനൂറ്റിരിക്കുകയായിരുന്നു. മൗനവ്രതത്തിലുമായിരുന്നു അദ്ദേഹം. ഒന്നരമണിക്കൂര്‍ അഴീക്കോട് അങ്ങനെ നോക്കിയിരുന്നു. സിലോണ്‍കാരനായ ആര്യനായകം എന്നയാള്‍ അന്ന് വാര്ദ്ധ ആശ്രമത്തിലുണ്ട്. ആശ്രമത്തില്‍ താമസിക്കാനാണ് തന്റെ തീരുമാനമെന്ന് അഴീക്കോട് ആര്യനായകത്തോട് പറഞ്ഞു. നാട്ടില്‍ ജോലി ചെയ്യുക, ഇതേ ഫലം തന്നെ അതിനുമെന്ന് ആര്യനായകം ഉപദേശിച്ചു. ഇടയ്ക്ക് തല ഉയര്‍ത്തി പല്ലില്ലാത്ത മോണകാട്ടി ഗാന്ധിജി ചിരിച്ചു. ഗാന്ധിജി നല്കുന്ന ദിവ്യമായ സന്ദേശം തന്നെയാണ് ആര്യനായകത്തില് നിന്നുണ്ടായതെന്ന് അഴീക്കോട് തിരിച്ചറിഞ്ഞു. അന്ന് ഒരു പക്ഷേ ആര്യനായകത്തിലൂടെ ഗാന്ധിജി അത്തരമൊരു സന്ദേശം അഴീക്കോടിന് നല്കിയിരുന്നില്ലെങ്കില് മലയാളിക്ക് അഴീക്കോടിനെ അനുഭവിക്കാന്‍ കഴിയുമായിരുന്നില്ല. വാഗ്ഭടാനന്ദനും സുകുമാര്‍ അഴീക്കോടിന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. “ഉണരുവിന്‍, അഖിലേശ്വരനെ സ്മരിപ്പിന്…ക്ഷണം എഴുന്നേല്ക്കിന്, അനീതിയോടെതിര്‍ക്കിന്‍…..” എന്ന വാഗ്ഭടാനന്ദന്റെ വരികള്‍ കേരളം മുഴുവന്‍ നടന്ന് അനീതിക്കെതിരായി പട നയിക്കാന്‍ പില്ക്കാലത്ത് അഴീക്കോടിന് സഹായകമായിട്ടുണ്ടാകും.
സുകുമാര്‍ അഴീക്കോടില്ലാത്ത രണ്ടുവര്‍ഷങ്ങളാണ് കടന്നുപോകുന്നത്. നിരൂപണ സാഹിത്യവും പ്രഭാഷണ കലയും ധൈഷണിക ഇടപെടലുകളുമെല്ലാം വരണ്ടുകിടിക്കുകയാണ്. അത്തരം ഇടപെടലുകളിലൂടെ നയിക്കാന്‍ ഒരാളില്ലെന്ന പോരായ്മയാണ് മലയാളി ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം ഉപേക്ഷിച്ചുപോയ ഇടം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും നമ്മെ അതെത്രയധികം സ്വാധീനിച്ചിരുന്നെന്നുമുള്ള തിരിച്ചറിവിലൂടെയാണ് രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ അഴീക്കോടിനെ സ്മരിക്കുന്നത്.
ആര്.പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: