133. ശിവഃ – ശിവന്. മംഗളം സ്വരൂപമായവന്‍, മംഗളം വരുത്തുന്നവന് എന്നു പദാര്‍ഥം. ശാന്തനും ശാന്തികരനുമായ ഗുരുവായൂരപ്പന് മംഗളമൂര്‍ത്തിയാണ്. ലോകത്തിനുമംഗളം വരുത്താനുള്ള അവതാരങ്ങളില്‍ ഒന്നാണ് നരസിംഹാവതാരം.
ത്രിമൂര്‍ത്തികളില്‍ കൈലാസവാസിയും പാര്‍വതീപതിയും ത്രിനേത്രനും തമോഗുണപ്രധാനനുമായ ശ്രീപരമേശ്വരനെ കുറിക്കാനാണ് ഈ പദം. സാധാരണയായി ഉപയോഗിക്കാറുളളത്. വിഷ്ണുവും ശിവനും ഒരേചൈതന്യത്തിന്റെ രണ്ടുഭാവങ്ങള്‍ മാത്രമാണ്. രണ്ടല്ല എന്നും ഈ നാമം സ്ഥാപിക്കുന്നു.
122 മുതല്‍ 133 വരെയുള്ള നാമങ്ങള്‍ നരസിംഹാവതാരവുമായി ബന്ധപ്പെട്ടവയാണ്. നാരായണീയം 24, 25 ദശകങ്ങള്‍ ഈ കഥ വിവരിക്കുന്നു.
ദേവഹൂതീസുതഃ പ്രാജ്ഞഃ സാംഖ്യയോഗപ്രവാചകഃ
മഹര്ഷിഃ കപിലാചാര്യോ ധര്മാചാരകലോദ്വഹഃ
134 : ദേവഹൂതീസുതഃ – ദേവഹൂതിയുടെ മകന്. സ്വായംഭൂവമനുവിന്റെയും ശതരൂപയുടെയും മകളാണ് ദേവഹൂതി. കര്‍ദ്ദമപ്രജാപതിയുടെ ദീര്‍ഘകാലത്തെ തപസ്സുകൊണ്ട് പ്രസാദിച്ച വിഷ്ണുഭഗവാന് കര്ദ്ദമന് ദേവഹൂതിയെ ഭാര്യയായി കൊടുത്തു ദേവഹൂതിയില്‍ കര്ദ്ദമന് ഒന്പതുപുത്രിമാരുണ്ടാകുമെന്നും പത്താമത് പുത്രനായി താന്‍ തന്നെ പിറക്കുമെന്നും ഭഗവാന് കര്‍ദ്ദമനെ അറിയിച്ചു. ഭഗവദിച്ഛകൊണ്ട് സ്വയംഭുവനും ശതരൂപയും തങ്ങളുടെ മകളായ ദേവഹൂതിയെ കര്ദ്ദമന് കൊടുത്തു. കര്ദ്ദമനു ദേവഹൂതിയില്‍ ഒന്‍പത് പുത്രിമാരും പത്താമതായി കപിലനും ജനിച്ചു. ജനങ്ങള്‍ക്ക് പരമാര്ഥതത്ത്വം പകര്‍ന്നുകൊടുക്കുന്ന പുതിയ മതത്തിന്റെ സ്ഥാപനമായിരുന്നു കപിലാവതാരത്തിന്റെ ഉദ്ദേശ്യം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: