സിപിഎമ്മിന്റെ സംഹാരരാഷ്ട്രീയത്തിന് ഒരിക്കല്‍ക്കൂടി അടിവരയിട്ട് കോടതി ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പന്ത്രണ്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നു. കൊലപാതകം ആസൂത്രണം ചെയ്തതിനും നടപ്പാക്കിയതിനും യഥാര്‍ത്ഥ ചരടുവലി നടത്തിയ പി. മോഹനനെ സംശയത്തിന്റെ ആനുകൂല്യത്തിന്മേല്‍ വിട്ടയച്ചത് ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ചന്ദ്രശേഖരന്റെ ഭാര്യ രമയും കേസ് സിബിഐക്ക് വിടുമെന്ന് ആഭ്യന്തരന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിക്കഴിഞ്ഞു. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി. മോഹനന്, ഏരിയാ കമ്മറ്റി മെമ്പര്‍ കൃഷ്ണന്, ജ്യോതി ബാബു മുതലായ 24 പേരെയാണ് പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കിയത്. പി.കെ. കുഞ്ഞനന്തന്‍നായര്‍, കൊടി സുനി, കിര്‍മാണി, മനോജ് ടി.കെ, രാജേഷ് കെ.കെ, മുഹമ്മദ് ഷാഫി, എസ്. സിജിത്ത്, കെ. ഷമി തുടങ്ങി ഏഴംഗ സംഘവും കണ്ണൂര്‍ ചൊക്ലി എ.കെ. പ്രദീപന് എന്ന ലംബു പ്രദീപന്, റഫീക്ക് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. സംഘത്തെ സഹായിച്ചവര്‍ക്കെതിരെ കുറ്റം തെളിയിക്കാനായില്ല എന്ന വസ്തുത ഇതില്‍ ഇടതു-വലതു കക്ഷികള്‍ ഒത്തുകളിച്ചുവെന്ന് വ്യക്തമാകുന്നു. ശക്തമായ തെളിവുകള്‍ ഇതുകാരണം സമാഹരിക്കപ്പെട്ടില്ല എന്ന ബിജെപി നേതൃത്വത്തിന്റെ വിമര്‍ശനം ശരിവെക്കുന്നതാണ് കോടതിവിധി. 2012 മെയ് നാലിന് രാത്രി 10 മണിക്കാണ് വടകര വള്ളിക്കാവില്വെച്ച് ബൈക്കില്‍ ഓര്ക്കാട്ടേരിയില്നിന്നും വരികയായിരുന്ന ടി.പി. ചന്ദ്രശേഖരനെ കാറിടിച്ചു വീഴ്ത്തി 51 വെട്ട് വെട്ടി കൊന്നത്. ഈ കൊല നടത്തിയവര്‍ സിപിഎം നേതാവ് കെ.സി. രാമചന്ദ്രനെ വിളിച്ച് കൊല നടത്താന്‍ പോകുകയാണെന്നറിയിച്ചിരുന്നു. നാട്ടുകാരെ ഭീഷണിപ്പെടുത്തി അകറ്റിനിര്‍ത്താന്‍ നാടന്‍ബോംബ് എറിയുകയും ചെയ്തു.
ടി.പി. ചന്ദ്രശേഖരന് സിപിഎം വിട്ട് ആര്‍എംപി എന്ന സമാന്തര പാര്‍ട്ടി രൂപീകരിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചതും കൊലപാതകത്തിലേക്ക് നയിച്ചതും. കോഴിക്കോട്ടുകാരനായ കെ.സി. രാമചന്ദ്രനോ കണ്ണൂര്‍കാരനായ കുഞ്ഞനന്തനോ ടി.പി. ചന്ദ്രശേഖരനെ നേരിട്ടറിയുകയോ അദ്ദേഹത്തോട് വിരോധം പുലര്‍ത്തുകയോ ചെയ്യാത്ത സാഹചര്യത്തില്‍ അവര്‍ കൊലപാതകത്തിന് ഒത്താശ ചെയ്തത് സിപിഎം നിര്‍ദ്ദേശപ്രകാരമാണെന്ന് വ്യക്തമാണ്. എന്നിട്ടും സിപിഎം നേതാവ് പിണറായി വിജയന് പറയുന്നത് ടിപി വധത്തില്‍ സിപിഎം നിരപരാധിയാണെന്ന് തെളിഞ്ഞു എന്നാണ്. സിപിഎം നേതാവ് പി. മോഹനനെ ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ കയറ്റിയതെന്നും ഇപ്പോള്‍ അയാളെ വെറുതെവിട്ടതോടെ സിപിഎമ്മിന്റെ നിരപരാധിത്വം തെളിഞ്ഞു എന്നുമാണ് പിണറായി ഭാഷ്യം. പക്ഷെ പി.കെ. കുഞ്ഞനന്തനും മറ്റ് സിപിഎം നേതാക്കളും കൊലപാതകക്കുറ്റത്തില്‍ എങ്ങനെ പ്രതികളായി എന്നതിന് ഉത്തരമില്ല. പി. മോഹനന് പിണറായിയുടെ വിശ്വസ്തനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമാണ്. മോഹനന് എങ്ങനെ കുറ്റവാളിയല്ലാതായി എന്നതാണ് സര്‍ക്കാര്‍-പ്രതിപക്ഷ ഒത്തുകളി ഈ കേസില്‍ നടന്നുവെന്ന് സംശയാതീതമായി തെളിയുന്നത്. വ്യക്തിപരമായ യാതൊരു വിദേ്വഷവും ഇല്ലാത്തവര്‍ എന്തിനൊരാളെ കൊലചെയ്യണം? പക്ഷെ സിപിഎമ്മിന്റെ ഗൂഢാലോചന തെളിയിക്കുന്നതിലേക്ക് അന്വേഷണം മനഃപൂര്‍വം പോയില്ല എന്നു മാത്രമല്ല സിപിഎം നേതൃത്വത്തിന്റെ ഉത്തരവാദിത്വം തെളിയിക്കാനും ശ്രമം നടന്നില്ല.
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജും ഇടത്-വലത് ഒത്തുകളി ആരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകഴിഞ്ഞു. 36 പേര് കുറ്റക്കാരായി വന്നെങ്കിലും 12 പേരെ മാത്രമാണ് കോടതി ശിക്ഷിച്ചത്. സിപിഎം കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്നും യുഡിഎഫ് തങ്ങളെ വേട്ടയാടുകയായിരുന്നുവെന്നും പറഞ്ഞ് ഇപ്പോള്‍ മോഹനനെ കുറ്റവിമുക്തനാക്കിയത് ചൂണ്ടിക്കാട്ടി പിണറായി വിജയന് വിശുദ്ധപദവിയില്‍ സ്വയം അവരോഹണം ചെയ്തിരിക്കുന്നു. സിപിഎമ്മിനെ കുടുക്കാന്‍ മോഹനനെ ബലിയാടാക്കി എന്നും അദ്ദേഹം പറയുന്നു. സിപിഎമ്മിനെതിരായ ആരോപണം പൊളിഞ്ഞു എന്നവകാശപ്പെടുന്ന പിണറായി പ്രാദേശിക നേതൃത്വം പ്രതികളായതെങ്ങനെ എന്നതിനുത്തരം പറയുന്നില്ല. പ്രതികളെ സംശയത്തിന്റെ ആനുകൂല്യം മാത്രം നല്‍കിയാണ് വിട്ടയച്ചത്. ആഗസ്റ്റ് 13 നാണ് 35 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎമ്മിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞുവെന്നും കേസ് സിബിഐക്ക് വിടണമെന്നും കൊലനടത്തിയ വാടകഗുണ്ടകളെ നിയോഗിക്കാന്‍ ഗൂഢാലോചന നടത്തിയവരെ കണ്ടുപിടിക്കണമെന്നും നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ടിപിയുടെ ഭാര്യ രമയും മറ്റും ഉന്നയിച്ചുകഴിഞ്ഞു. കുറ്റക്കാര്‍ സിപിഎമ്മില്പ്പെട്ടവരാകുമ്പോള് കുറ്റാന്വേഷണത്തില്‍ ആത്മാര്‍ത്ഥതയല്ല, അധികാരത്തില്‍ എങ്ങനെയും തുടരാന്‍ ഭരണ-പ്രതിപക്ഷ ഒത്തുകളിയാണ് നടക്കുന്നത് എന്ന് ടിപി വധാന്വേഷണം സംശയലേശമെന്യേ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: