ഉള്ളിവില ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ കുറേ നാളത്തേക്ക് ഉള്ളി കഴിക്കാതിരുന്നാല്‍ മതിയെന്ന കോടതിയുടെ ഉപദേശം (വിധിയല്ല) അത്യന്തം ശ്ലാഘനീയം തന്നെ. ഇത് രാഷ്ട്രപിതാവിന്റെ ഉപദേശങ്ങളേയും പ്രവര്‍ത്തനങ്ങളേയും അനുസ്മരിപ്പിക്കുന്നു. തികച്ചും അഹിംസാത്മകമായ ഗാന്ധിജിയുടെ സമരമാര്‍ഗ്ഗങ്ങള്‍ ഇന്നും സ്വീകാര്യമാണെന്ന കാര്യത്തില്‍ സംശയലേശമില്ല. കുറേനാള്‍ കഴിക്കാതിരുന്നതുകൊണ്ട് മനുഷ്യന് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ല എന്നത് വേറൊരു കാര്യം. ഉള്ളി കഴിക്കാത്ത ജനവിഭാഗങ്ങള്‍ തന്നെ നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നു എന്നോര്‍ക്കുക.
കരിഞ്ചന്തക്കാരും പൂഴ്ത്തിവയ്പ്പുകാരും ഭരണക്കാരുമായി കൈകോര്‍ത്താണല്ലോ ഉള്ളി വിലക്കയറ്റം സൃഷ്ടിച്ചത്. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ നിഷ്ക്രിയമാകുമ്പോള്‍ നിസ്സഹായരായ ജനം കോടതിയെ ശരണം പ്രാപിക്കുന്ന പ്രവണത കൂടി വരുന്നു. കോടതി ചില കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ മന്ത്രിമാര്‍ പറയും ഭരണകാര്യങ്ങളില്‍ കോടതി ഇടപെടേണ്ട എന്ന്. ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യം തുറസ്സായ സ്ഥലങ്ങളില്‍ സ്റ്റേ ചെയ്യപ്പെട്ട് നശിച്ചുപോകുന്ന സ്ഥിതിവിശേഷമുണ്ടായപ്പോള്‍ പരമോന്നത കോടതി സര്‍ക്കാരിനോട് പ്രസ്തുത ധാന്യശേഖരം പാവങ്ങള്‍ക്ക് വെറുതെയോ വില കുറച്ചോ നല്കാന് കുറേനാള്‍ മുമ്പ് നിര്‍ദ്ദേശിച്ചു. ആ നിര്‍ദ്ദേശം അത്ര പിടിച്ചില്ല അന്ന് ‘പവറി’ലിരുന്ന മന്ത്രിക്ക്. ആ മന്ത്രി പറഞ്ഞു കോടതി നിര്‍ദ്ദേശം പാലിക്കാന്‍ പ്രയാസമാണെന്ന്. അഴിമതി സാര്‍വത്രികമാണെന്ന് നമുക്കൊക്കെ അറിയാം. അഴിമതി അന്വേഷിക്കാന്‍ ധാരാളം സംവിധാനങ്ങളുമുണ്ട്. പക്ഷേ പ്രധാനപ്പെട്ടതും സഹസ്രകോടികള്ക്കുമേല് വരുന്ന അഴിമതികള്‍ പലതും അന്വേഷണ വിധേയമാക്കാന്‍ കോടതി തന്നെ ഇടപെടണം. രാജ്യത്തെ പിടിച്ചുകുലുക്കിയ വമ്പന്‍ അഴിമതികള്‍ ഒക്കെത്തന്നെ കോടതി ഇടപെട്ട് കര്‍ശന നിര്‍ദ്ദേശം നല്കിയതുകൊണ്ടുമാത്രമാണ് വെളിച്ചം കണ്ടത്. കല്‍ക്കരിപ്പാടം അഴിമതി തന്നെ പരമോന്നത കോടതി കണ്ണിലെണ്ണയൊഴിച്ച് നിരന്തരം നിരീക്ഷിച്ചതുകൊണ്ട് ഫലമുണ്ടായി. നില്ക്കക്കള്ളിയില്ലാതായപ്പോള് “ഫയലുകള്‍ കാണാനില്ല” എന്നു പറഞ്ഞു നോക്കി. എങ്കില്‍ കേസെടുക്കാന്‍ പറഞ്ഞു കോടതി. ഇക്കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഗത്യന്തരമില്ലാതെ സമ്മതിച്ചു: “ഞങ്ങള്‍ക്ക് തെറ്റുപറ്റി” അഴിമതി നിര്‍മ്മാര്‍ജ്ജനത്തിനുള്ള സര്‍ക്കാര്‍ സംവിധാനമാകെ ദുര്‍ബലമായപ്പോള്‍ (സിബിഐ “കൂട്ടിലെ തത്തയോ” എന്ന പരമോന്നത കോടതിയുടെ കുറിക്കുകൊള്ളുന്ന ചോദ്യം ഓര്‍ക്കുക) ജനങ്ങള്‍ തങ്ങളെ ഭരിക്കാന്‍ തെരഞ്ഞെടുത്തയച്ചവര്‍ ഭരണത്തിനുപകരം കൊള്ളയടി തുടര്‍ന്നപ്പോള്‍ രക്ഷിക്കാനെത്തിയത് കോടതി. ഇന്ത്യന്‍ ജനാധിപത്യം തിളങ്ങുന്നത് ഒരര്‍ത്ഥത്തില്‍ ജുഡീഷ്യറിയുടെ ജനപക്ഷ നിലപാടുകള്‍ കൊണ്ടാണെന്ന് പറയാം.
വിദേശവസ്ത്രങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ഗാന്ധിജി പറഞ്ഞു. ജനങ്ങള്‍ അതനുസരിച്ചപ്പോള്‍ സായിപ്പ് മുട്ടുകുത്തി. അഹിംസയിലൂന്നിയ ഇത്തരം സമരങ്ങള്‍ ഇന്നും ശക്തവും ഫലപ്രദവുമാണ്. തങ്ങളുടെ മണ്ണും വെള്ളവും പരിസ്ഥിതിയും നശിപ്പിച്ച ‘കൊക്കോകോള’ കമ്പനിക്കെതിരെ പ്ലാച്ചിമടയില്‍ വെറും സാധാരണക്കാരിയായ മയിലമ്മയുടെ നേതൃത്വത്തില്‍ അഹിംസാത്മക സമരം അരങ്ങേറി. ജനനായകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മയിലമ്മക്ക് പിന്നില്‍ അണിചേരാന്‍ നിര്‍ബന്ധിതരായി. ഇടത്തും വലത്തും ഒട്ടേറെ യുവജന സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന ഈ നാട്ടില്‍ “നമുക്ക് കുറേനാള്‍ കോള കഴിക്കാതിരിക്കാം” എന്ന ഒരാഹ്വാനം ആരും പുറപ്പെടുവിച്ചില്ല. അങ്ങനെയൊരാഹ്വാനം മയിലമ്മക്കും അവര്‍ക്ക് പിന്നിലണിനിരന്ന പാവങ്ങളില്‍ പാവങ്ങളായവര്‍ക്കും എത്രമാത്രം ആവേശം പകരുമായിരുന്നു! കുറേനാള്‍ ഉള്ളി കഴിക്കാതിരുന്നാല്‍ ഒന്നും സംഭവിക്കില്ല എന്നതുപോലെ തന്നെ കോള കഴിക്കാതിരുന്നാല്‍ ഒന്നും സംഭവിക്കില്ല എന്നു മാത്രമല്ല; ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
ഇപ്പോഴത്തെ കോടതി നിര്‍ദ്ദേശം ഗാന്ധിയന്‍ സമരമാര്‍ഗ്ഗങ്ങളെ തിരിച്ചുപിടിക്കാനും അവയെ പ്രായോഗികതലത്തില്‍ എത്തിക്കാനുമുള്ള പ്രചോദനമാകട്ടെ എന്നു പ്രത്യാശിക്കുന്നു.
കെ. വി. സുഗതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: