പെരുങ്കൂറു വാഴുന്നവര്‍ ഉച്ചപ്പൂജ കഴിഞ്ഞ് തൊഴുതു മടങ്ങി. ഊണു കഴിക്കാത്തവര്‍ക്ക് അതിനുള്ള സൗകര്യം ചെയ്യാന്‍ വാഴുന്നവര്‍ കല്പ്പിച്ചിരുന്നു. അമ്പലത്തില്‍ നടന്ന അതിക്രമത്തിന് കാരണക്കാരായവരെക്കുറിച്ചുള്ള വിവരം സന്ധ്യക്കു മുമ്പെ കോവിലകത്ത് അറിയിക്കാന്‍ വൈദികനോട് കല്‍പ്പിച്ചുകൊണ്ടാണ് വാഴുന്നവര്‍ എഴുന്നെള്ളിയത്. അത് വലിയ വിവാദത്തിന് തിരികൊളുത്തി. ഊരുഗ്രാമത്തിന്റെ വൈദികനോട് കല്പ്പിക്കാന് വാഴുന്നവര്‍ക്ക് അധികാരമില്ലെന്ന് അഗ്നിദത്തന്‍ നമ്പൂതിരിയും മറ്റും വാദിച്ചു. പാറാക്കരയും മറ്റും അതിനെ ശക്തിയായെതിര്‍ത്തു. വൈദികന് അഗ്നിദത്തന്‍ നമ്പൂതിരിയുടെ വാക്കുകള്‍ക്കാണ് വില കല്‍പ്പിച്ചത്. പാറാക്കര, താമരക്കാട്, പുലാപ്പിള്ളി മുതലായവര്‍ രാജാവിനെ ധിക്കരിക്കുന്ന വൈദികനെ അംഗീകരിക്കില്ലെന്നു തീര്‍ത്തു പറഞ്ഞു. വൈദികനെ അംഗീകരിക്കാത്തവരെ ഗ്രാമത്തില്‍നിന്ന് പുറത്താക്കുക എന്ന തീരുമാനത്തിലേക്ക് നീങ്ങാന്‍ അധികം താമസമുണ്ടായില്ല. ഇതിന്റെ ഫലമായി കിഴക്കുംഭാഗം, വാരം എന്നീ ദേശക്കാര്‍ ഊരുഗ്രാമത്തില്‍ നിന്ന് വിട്ടു. അതോടുകൂടി പ്രബലരായ കാരാക്കുളങ്ങരക്കാരും കിഴക്കുംഭാഗക്കാരും വാരത്തുകാരും പൂര്‍ണമായി ഊരിനോട് വിടപറഞ്ഞു. അതോടെ ഊരുഗ്രാമത്തിലെ കുടുംബങ്ങളുടെ സംഖ്യ നൂറ്റി ഇരുപതില്‍നിന്ന് എഴുപത്തിനാലായി കുറഞ്ഞു. മറ്റുഗ്രാമങ്ങളിലെ പലരും ഒഴിഞ്ഞുപോകാന്‍ തയ്യാറായിരുന്നു. കാലാകാലങ്ങളായി അംഗീകരിച്ചുപോന്ന തേവരെയും വൈദികനെയും ഉപേക്ഷിക്കാനുള്ള വിഷമങ്കൊണ്ട് ഊരുഗ്രാമത്തില്‍നിന്ന് വിട്ടുപോയില്ലെന്നേ ഉള്ളൂ.
ഒരു പ്രാവശ്യം വസൂരി പിടിച്ച അനിയന് വീണ്ടും വരുമെന്നു പേടിക്കാനില്ലാത്തതിനാല്‍ പത്ത്നാടിക്കും തുടര്‍ന്ന് ചൊമാരിക്കും വസൂരി പിടിച്ചു എന്നതിനാല്‍ ശുശ്രൂഷിക്കാന്‍ എത്തി. പത്ത്നാടിയെ പരിചരിക്കാന്‍ കുന്നത്തെ അമ്മയും തയ്യാറായി. പത്ത്നാടിക്ക് ദണ്ണം പിടിച്ച് ഏഴാം ദിവസമേ അനിയന് എത്താന്‍ സാധിച്ചതുള്ളൂ. ഊരു ഗ്രാമക്ഷേത്രത്തില്‍ നിന്ന് അറിഞ്ഞെങ്കിലും ചൊമാരിയുടെ ഇല്ലത്തേക്ക് എത്താന്‍ അനിയന് കഴിഞ്ഞില്ല. മുമ്പുതന്നെ ഉണ്ടായിരുന്ന ചെറിയ കാച്ചില് അവിടത്തെ കോലാഹലങ്ങളും വെയിലുകൊള്ളലും എല്ലാം ആയി അധികമായി. അന്ന് വൈകുന്നേരം ആയപ്പോഴേക്കും നല്ല പനിപനിച്ചു. അത് മാറി കുളിച്ചപ്പോഴേക്കും പത്ത്നാ ടിക്ക് സുഖക്കേടു പിടിച്ച് ഏഴെട്ടു ദിവസം ആയിരുന്നു. അനിയന് എത്തിയപ്പോഴേക്കും ചൊമാരിക്കും സുഖക്കേട് തുടങ്ങിക്കഴിഞ്ഞിരുന്നു.
പത്ത്നാടിക്ക് സുഖക്കേടിന്റെ ലക്ഷണം കണ്ടപ്പോള്‍ ചൊമാരി ബാക്കി എല്ലാവരെയും മകന്റെ ഭാര്യാഗൃഹമായ ദ്വിവേദിയുടെ ഇല്ലത്തേക്ക് പറഞ്ഞയച്ചു. പത്ത്നാടിയടക്കം എല്ലാവരും നിര്‍ബന്ധിച്ചിട്ടും ചൊമാരി പോകാന്‍ തയ്യാറായില്ല. നീണ്ടകാലം സുഖത്തിലും ദുഃഖത്തിലും ഒപ്പം നിന്ന ധര്‍മപത്നിയെ വേദനകളുടെ നടുക്ക് ഉപേക്ഷിച്ചു പോരാന്‍ ചൊമാരി തയ്യാറായില്ല. ആറേഴു ദിവസം കഴിഞ്ഞപ്പോള്‍ മഹാമാരി ചൊമാരിയെയും ബാധിച്ചു. അനിയന് ചെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും പത്ത്നാടിയുടെ ദേഹം മുഴുവന്‍ പൊട്ടിയൊലിച്ചു തുടങ്ങി. തൊണ്ടയ്ക്ക് ബാധിച്ചിരുന്നതിനാല്‍ വെള്ളം കുടിക്കാനും കൂടി പ്രയാസം തുടങ്ങി. പത്ത്നാടിക്ക് നല്ല കറുത്തജാതിയാണ് ഉണ്ടായിരുന്നത്. പ്രതീക്ഷിക്കാനുള്ള വക വളരെ കുറവാണെന്ന് അനിയനും കുന്നത്തെ അമ്മയ്ക്കും തോന്നി. അനിയന് ചൊമാരിയുടെ അടുത്തുനിന്ന് വിട്ടുനിന്നതേ ഇല്ല. നാലുദിവസം കഴിഞ്ഞപ്പോഴേക്കും പത്ത്നാടിയുടെ ഞെരക്കങ്ങള്‍ക്കും നിലവിളിക്കും വാടിയ താളിന് തണ്ടിനെക്കാള് ബലം കുറവായി. രാത്രി കാലങ്കോഴികള്‍ ശബ്ദമുണ്ടാക്കിക്കൊണ്ടേ ഇരുന്നു. പത്ത്നാടിയുടെ എല്ലാ വേദനകളും താമസിയാതെ അസ്തമിക്കും എന്ന് അനിയനും കുന്നത്തെ അമ്മയ്ക്കും തോന്നി. പിറ്റേ ദിവസം കാലത്ത് പത്ത്നാടി എന്തോ പറയാന്‍ ശ്രമിച്ചിരുന്നു. കുന്നത്ത് അമ്മയ്ക്ക് ഒന്നും തന്നെ മനസ്സിലായില്ല. അതുകൊണ്ട് അനിയന് അടുത്തു ചെന്നിരുന്ന് ശ്രദ്ധിച്ചു. പത്ത്നാടി ഇഷ്ടിക്കു ചൊല്ലേണ്ട മന്ത്രമാണ് ചൊല്ലാന്‍ ശ്രമിക്കുന്നതെന്ന് അനിയനു മനസ്സിലായി. പത്യുര്മ്മേ ശ്ലോക ഉത്തമഃ അതുകേട്ടപ്പോള്‍ അനിയന് പൊട്ടിക്കരഞ്ഞുപോയി. എന്റെ പതിയുടെ യശസ്സ് ഉത്തമമാകണം എന്നായിരുന്നു പത്ത്നാടി പ്രാര്‍ഥിച്ചിരുന്നത്. പിന്നീട് അധികം താമസിയാതെ പത്ത്നാടി എല്ലാ വേദനകളോടും വിട പറഞ്ഞു.
അനിയന് തിരിച്ചു ചെന്നപ്പോള്‍ ചൊമാരി കണ്ണു തുറക്കാതെ ചോദിച്ചു. ?പത്ത്നാടിക്ക് എങ്ങനെ ഉണ്ട് അനിയാ? അനിയന് ശബ്ദം ശരിയാക്കിക്കൊണ്ടു പറഞ്ഞു. ?ഭേദം ഉണ്ട്. ചൊമാരി കണ്ണു തുറന്ന് അനിയന്റെ മുഖത്തേക്ക് ഒന്നു നോക്കി. പ്രയാസപ്പെട്ട് തിരിഞ്ഞു കിടന്നു. അദ്ദേഹത്തില്‍ നിന്ന് ഒരു വിതുമ്പല്‍ പുറപ്പെട്ടു. ഭേദമുണ്ടെന്നു പറഞ്ഞത് ചൊമാരി വിശ്വസിച്ചിട്ടില്ലെന്ന് അനിയനു തോന്നി. ചൊമാരി ഇടറുന്ന തൊണ്ടയോടെ ചോദിച്ചു. ത്രിവിക്രമന്‍ നമ്പൂതിരി പറഞ്ഞ പോലെ ഈശ്വരന് പറ കൊണ്ടുതന്നെ അളന്നു. അല്ലേ? അനിയാ? അനിയന് ഒന്നും മറുപടി പറഞ്ഞില്ല. അപ്പോഴാണ് അനിയന് ശ്രദ്ധിച്ചത് ചൊമാരിയുടെ മുഖത്ത് പൊന്തിയിട്ടുള്ളത് വെളുത്ത ജാതിയാണ്. വെളുത്തജാതി വന്നാല്‍ പേടിക്കാനില്ല. മറ്റുള്ളവരുടെ സുഖക്കേടിനും കുറവുവരും. ചൊമാരിക്ക് രണ്ടുദിവസം മുമ്പെ വെളുത്ത ജാതി പൊങ്ങാമായിരുന്നു. പത്ത്നാടിയും രക്ഷപ്പെടുമായിരുന്നു. ഒരുപക്ഷേ പത്ത്നാടിയുടെ പ്രാര്‍ഥന കാരണമായിരിക്കും ചൊമാരിക്ക് വെളുത്തജാതി പൊന്തിയത്. അനിയാ തൊഴുത്തിന്റെ ഇറയത്ത് വിറകുവെട്ടി വച്ചിരുന്നു. അടുക്കളയില്‍ അട്ടത്ത് ചകിരിയും ചിരട്ടയും ഉണ്ടാകും. നാണുവിനെയും വിളിച്ചോളൂ. നാണുവിന് മുമ്പെ വസൂരിയുണ്ടായിട്ടുണ്ട്. ചൊമാരിയുടെ കണ്ണ് നിറഞ്ഞിരുന്നു. അനിയന് കരച്ചില് അടക്കാന്‍ കഴിയാതെ മുറിയുടെ പുറത്തേക്ക് കടന്നു. പത്ത്നാടിയോട് അവകാശംപോലെ വാങ്ങിക്കഴിക്കാറുള്ള ഉരുളകള്‍ അനിയന് അന്നനാളത്തില്‍ എവിടെയൊക്കെയോ തടയുന്നതുപോലെ തോന്നി.
നാണു ചിതയൊരുക്കുമ്പോള്‍ അനിയന് ചിന്തിച്ചു. യജ്ഞത്തിനായി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ച പത്ത്നാടിയുടെ ദേഹം വസൂരിപിടിച്ചു മരിച്ചതു കാരണം യാതൊരു ക്രിയയും കൂടാതെ കത്തിച്ചു കളയുകയേ വേണ്ടൂ. ഇനി ചൊമാരിയുടെ സുഖക്കേട് മാറി കുളിച്ചിട്ടേ പുനസ്സംസ്കാരം ഉണ്ടാകുകയുള്ളൂ. സ്വര്ണസീതയെപ്പോലെ പ്ലാശുകൊണ്ട് കെട്ടിയുണ്ടാക്കിയ ദേഹത്തിന് പുനസ്സംസ്കാരം. അഗ്നിഹോത്രസംസ്കാരത്തിന്റെ ഒരു ഘട്ടത്തിലെത്തിയാലേ മരിച്ചതായി കണക്കാക്കുകയുള്ളൂ. അതുവരെ പുലപോലുമില്ല. നാണു ചിത ശരിയാക്കിയപ്പോള്‍ അനിയന് പത്ത്നാടിയെ ഒന്നു നമസ്കരിച്ചു.
അനിയനും നാണുവും കൂടി എടുത്തുകൊണ്ടു പോയി ചിതയില്‍ കിടത്തി. അനിയന് തന്നെയാണ് ചിതയ്ക്കു തീ കൊളുത്തിയത്. കത്തിത്തീര്ന്നപ്പോള് നാണു പത്ത്നാടി കിടന്നിരുന്ന പായും വിരിപ്പും എല്ലാം കത്തിച്ചുകളഞ്ഞു. അനിയന് കുളിച്ചു ചെന്നപ്പോള്‍ പണ്ട് ത്രിവിക്രമന്‍ നമ്പൂതിരി പറഞ്ഞത് ചൊമാരി അനിയനെ ഓര്‍മിപ്പിച്ചു. മൂക്കാത്ത ഇത് പൊട്ടിച്ചിട്ട് കാര്യമില്ല. ചൊമാരീ! അഭിമന്യുവിന് വീരഗതിയാണ് മോക്ഷം. ഒരു കണ്ണില്‍ കരടുവീണാല്‍ രണ്ടു കണ്ണും അടയും. തീ കൊളുത്തിയാലേ തീകെടൂ. നാഴിയോണ്ടോ പറോണ്ടോ അളക്കേണ്ടത്? പറോണ്ടാവാം അല്ലേ? മലയിറങ്ങിയാല്‍ പിന്നെ കാശി തന്നെ ഗതി.? ചൊമാരി അനിയന്റെ മുഖത്തേക്കു നോക്കി. നമ്മളെക്കാളും പാകത പത്ത്നാടിക്കു വന്നിരിക്കും അല്ലേ? അന്ന് ത്രിവിക്രമന്‍ നമ്പൂതിരി പറഞ്ഞത് മൂക്കാത്തത് പൊട്ടിച്ചിട്ട് കാര്യമില്ലെന്നല്ലേ? നമ്മില്‍ നിന്ന് പത്ത്നാടിയെ പറകൊണ്ട് ഈശ്വരന് അളന്നെടുത്തു. ഇളയവാഴുന്നവര്‍ക്ക് വീരഗതിയും ആയി. തീകൊളുത്തിയാലേ തീകെടൂ. കരടു വീഴുന്ന കണ്ണും താനേ അടയുന്ന കണ്ണും എതാണാവോ? ആര് ഏതുമലയില്നിന്നിറങ്ങിയാല് ആര്‍ക്കാണ് കാശി ഗതിയാകുന്നത്? അനിയാ ഇനിയുംഎന്തൊക്കെയോ ഉരുണ്ടുകൂടുന്നുണ്ട്.
അനിയന് ചിന്തയിലാണ്ടു. ത്രിവിക്രമന്‍ നമ്പൂതിരി ഊരില്‍നിന്ന് പറഞ്ഞതിന് എന്താവും അര്‍ഥം? ഗോവിന്ദന് അടിയും തടയും ഒരുപോലെ. ആരാണ് ഗോവിന്ദന്? എന്താണ് അടിയും തടയും? പാതി തീയ്യിലും പാതി വെള്ളത്തിലും കലക്കും. അനിയനെ അഭൂതപൂര്‍വ്വമായ ഭയം പിടികൂടി. ചൊമാരിയുടെ പാതിയെ തീയ്യില്‍ ലയിപ്പിച്ചിട്ട് ഇപ്പോള്‍ വന്നതേ ഉള്ളൂ. പത്ത്നാടിയുടെ പാതിയാണ് മുന്നില്‍ കിടക്കുന്ന ചൊമാരി. ചൊമാരി പറഞ്ഞപോലെ എന്തൊക്കെയോ ഉരുണ്ടു കൂടുന്നുണ്ട്. അനിയന് എന്താണ് പ്രാര്‍ഥിക്കേണ്ടത് എന്നുതന്നെ നിശ്ചയമില്ലായിരുന്നു. എന്നാലും പ്രാര്‍ഥിച്ചു നല്ലതു വരുത്തണേ യജ്ഞപുരത്തപ്പാ!?
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: