ഭക്തിമാര്‍ഗം വിചാരത്തിന്റെ ഗുണത്തെ മാറ്റുകയും കര്മയോഗമാര്ഗം വിചാരസാന്ദ്രതയെ നിയന്ത്രിക്കുകയും ചെയ്തുകഴിഞ്ഞാല്‍ ജ്ഞാനയോഗമാര്ഗം വിചാരങ്ങളുടെ ഗതിതന്നെ മാറ്റുകയും ചെയ്യുന്നു. “നമ്മുടെ ശരീരവും മനസ്സും ബുദ്ധിയും ആണ് നമ്മള്” എന്ന് കേവലധാരണയെ നമ്മില്‍ നിന്നകറ്റുവാനും നമ്മളാണ് കാണുന്നതും വിചാരിക്കുന്നതും അനുഭവിക്കുന്നതുമെന്ന നമ്മുടെ വ്യക്തിത്വബോധത്തെ നശിപ്പിക്കാനുമാണ്, പഞ്ചകോശങ്ങളിലൂടെ പ്രകടമാകുന്ന ‘പൂര്‍ണസത്ത’യെ ആരായുന്നതിനുവേണ്ടി നമ്മുടെ വിചാരങ്ങളെ തിരിച്ചുവിടേണ്ടിയിരിക്കുന്നത്. മനസ്സിന്റെ ബഹിര്മുഖാവസ്ഥ സംഭ്രമവിഭ്രമങ്ങളെ ക്ഷണിച്ചുവരുത്തുകയും ദുഃഖത്തിന്റെയും മൃഗീയത്വത്തിന്റെയും സംക്രമണത്തിന്റെയും മാര്‍ഗത്തില്‍ വ്യക്തിയെ അതിദ്രുതം തള്ളി വീഴ്ത്തക്കവണ്ണം വിചാരവും ഭയങ്കരവും പ്രക്ഷുബ്ധവുമായ ഒരാവേഗം പൂണ്ടരുളുകയും ചെയ്യുന്നു. എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഭവസ്ഥാനമായ ഹൃദയത്തിലരുളുന്ന ദിവ്യചൈതന്യ സാന്നിധ്യത്തെ തേടിപ്പോകലാണ് വിചാരധാരമാര്ഗത്തെ തിരിച്ചുവിടാനുള്ള ഉപായം. മനസ്സിന്റെ ഈ അന്തര്മുഖാവസ്ഥയില് വിചാരങ്ങള്‍ ശാന്തവും സമാധാനപൂര്‍ണവും ഈശ്വരപരവുമായിത്തീര്ന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: