‘അരുന്ധതിയെ കൂടാതെ വസിഷ്ഠനെ കാണാനൊക്കില്ല. ദമയന്തിയില്ലാതെ നളനെ ദര്‍ശിക്കാനാകുമോ ? ശ്രീരാമനാണെങ്കില്‍ സീതയോടൊപ്പം സദാ. ശിവനോടൊപ്പം പാര്‍വതിയുണ്ട്. ലക്ഷ്മിയെ ഉപേക്ഷിച്ച് മഹാവിഷ്ണുവുമില്ല’. ഇതെല്ലാം ഹൈന്ദവ പുരാണം പരതിയാല്‍ ലഭിക്കുന്ന വസ്തുക്കള്‍. ആഗോള പൗരനാകാന്‍ ഒരുങ്ങിപ്പുറപ്പെട്ടാല്‍ ഹൈന്ദവതയും ഭാരതീയതുമെല്ലാം മണ്ണാംകട്ട. അതുതന്നെയാണ് ‘ദല്‍ഹി നായര്‍’ (ജി.സുകുമാരന്‍നായരോട് കടപ്പാട്)ക്കും സംഭവിച്ചത്. എന്തെല്ലാം പുകിലായിരുന്നു ? യുഎന്നില്‍ നിന്നും പടിയിറങ്ങി പാര്‍ലമെന്ററി മോഹവുമായി ദല്‍ഹിയിലും തിരുവനന്തപുരത്തും വന്നിറങ്ങിയപ്പോള്‍ കേട്ടത്, കണ്ടത്! നല്ല തങ്കംപോലുള്ള മനുഷ്യന്. അടിമുടി തറവാടിത്തം. പിന്നല്ലെ അറിയുന്നത് മിന്നുന്നതെല്ലാം പൊന്നല്ലെന്ന്. മുക്കുപണ്ടത്തെയാണല്ലൊ പത്തരമാറ്റുള്ള തങ്കമെന്ന് കരുതി കഴുത്തിലണിഞ്ഞതെന്ന് പലരും പിറുപിറുക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി.
ഡോ. ശശി തരൂര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന് ഉപേക്ഷിക്കാന്‍ കഴിയാത്ത വ്യക്തിയാണ്. അതുകൊണ്ടാണല്ലോ കേരളത്തിലെ നേതൃത്വം ഒന്നടങ്കം വേണ്ടേ വേണ്ടെന്ന് കേണപേക്ഷിച്ചിട്ടും തലസ്ഥാന നഗരത്തില്‍ സ്ഥാനാര്‍ഥിയായി കെട്ടിയിറക്കിയത്. മൂന്നുകോടി മുടക്കി വീടും വാങ്ങി തലസ്ഥാനത്തു തങ്ങി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ എണ്ണപ്പെട്ട നേതാക്കളെല്ലാം ഒഴിഞ്ഞുനിന്നു. മുന്‍മന്ത്രി പന്തളം സുധാകരന് മാത്രമായി തുണ. കാശുകണ്ടാല്‍ കമിഴ്ന്നുവീഴുന്ന കുറേപ്പേര് ഏത് സ്ഥാനാര്‍ഥിക്കൊപ്പവുമുണ്ടാകും. അത്തരക്കാരെ വച്ച് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കിയ തരൂരിനെ സമ്മതിച്ചേ പറ്റൂ. നായര്‍ കോട്ടയില്‍ കേന്ദ്രത്തില്‍ ആദ്യം മന്ത്രിയാക്കിയപ്പോഴാണ് ചങ്ങനാശ്ശേരിയില്‍ നിന്നും സത്യപ്രസ്താവന വന്നത്. ‘ഞങ്ങളുടെ അക്കൗണ്ടില്‍ വേണ്ട. അത് ദല്‍ഹി നായര്‍’.
ദല്‍ഹി നായര്‍ക്കെന്തുമാകാമോ ? ആകാമെന്നതിന്റെ തെളിവുകളാണ് പിന്നെ കണ്ടത്. പറയുന്നതും ചെയ്യുന്നതുമെല്ലാം വന്‍ വിവാദം. സോണിയയ്ക്കെതിരെ ശക്തമായി ആക്ഷേപമുള്ള പുസ്തകം രചിച്ചിട്ടും കേന്ദ്രമന്ത്രിസഭയില്‍ തുടരാനായത് രാഹുലിന്റെ താത്പര്യമാണെന്ന് കോണ്ഗ്രസ്സുകാര് തന്നെ പറയുന്നുണ്ടായിരുന്നു. യുവരാജാവ് വിദേശത്ത് വനിതാ സുഹൃത്തുക്കളുമായി സല്ലപിച്ചപ്പോള്‍ എത്തിപ്പെട്ട ആപ്പില്‍ നിന്നും രക്ഷിച്ചതിന്റെ പ്രത്യുപകാരം. മന്ത്രിയായിരിക്കെ ഔദ്യോഗിക വസതി സ്വകാര്യതയ്ക്ക് പറ്റുന്നില്ലെന്ന് പറഞ്ഞ് പ്രതിമാസം രണ്ടുലക്ഷം രൂപ വാടക നല്കി ഹോട്ടലില്‍ താമസിച്ചതും ദോഷൈകദൃക്കുകളുടെ കണ്ണില്‍പ്പെട്ടു. വിമാനത്തിലാണെങ്കില്‍ ഒന്നാംക്ലാസിലേ സഞ്ചരിക്കാന്‍ പറ്റൂ. ചെലവു ചുരുക്കലിന് ഇത് പാടില്ലെന്ന വിലക്ക് നിലനില്‍ക്കുമ്പോഴാണിത്.
ഈ വിവാദത്തിനിടയിലാണ് കോണ്‍ഗ്രസ് നേതാക്കളെ ‘വിശുദ്ധ പശുക്ക’ളെന്നാക്ഷേപിച്ച് വിന വരുത്തിവച്ചത്. ഐപിഎല്‍ വിവാദമാണ് മന്ത്രിസഭയില്‍ നിന്നും പുറത്തേക്കുള്ള വഴികാട്ടിക്കൊടുത്തത്. അതിനുമുമ്പു തന്നെ ദേശീയഗാനത്തെ ആക്ഷേപിച്ചതുമായി ബന്ധപ്പെട്ട ആരോപണം വേട്ടയാടുന്നുമുണ്ടായിരുന്നു. സ്വാമി വിവേകാനന്ദന് സസ്യാഹാരിയല്ലെന്നും മദ്യസേവ അദ്ദേഹത്തിന്റെ ശീലമാണെന്ന ശുദ്ധ ഭോഷ്ക് വിളമ്പി പരിഹാസ്യനായ മന്ത്രി, ഇന്ത്യാ പാക് ബന്ധത്തിന് മധ്യസ്ഥത വേണമെന്ന അഭിപ്രായം കാഴ്ച വച്ച് രാജ്യതാത്പര്യം തനിക്ക് തൃണസമാനമാണെന്നും പ്രഖ്യാപിച്ചു. ഒരുപാട് രഹസ്യങ്ങളുടെയും ദുരൂഹതകളുടെയും നേരവകാശിയാണ് തരൂര്‍ എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കാശ്മീരിയായ സുനന്ദ പുഷ്കര്‍ ഡോ. തരൂരിന്റെ രണ്ടാം ഭാര്യയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആദ്യഭാര്യയിലെ രണ്ടുമക്കള്‍. ഭാര്യയെ ഉപേക്ഷിച്ചാണ് തിരഞ്ഞെടുപ്പ് രംഗത്തെത്തിയതെന്നതിനാല്‍ അന്നത് വിവാദമായില്ല. സുനന്ദയെ കണ്ടുമുട്ടിയതോടെ പുതിയ ജീവിത പങ്കാളിയെയും കിട്ടി. നളനും ശിവനും വസിഷ്ഠനും രാമനുമാകാന്‍ എല്ലാവര്ക്കും കഴിയില്ലല്ലൊ. സുനന്ദയുടെ അസാന്നിധ്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്നാണ് സുനന്ദ പരിതപിക്കുന്നത്.
പാക്കിസ്ഥാന് ചാരവനിതയുമായി തരൂരിന് ബന്ധമെന്ന് സുനന്ദപുഷ്കര്‍ പറയണമെങ്കില്‍ ഗൗരവം എത്രമാത്രമെന്ന് ഊഹിക്കാമല്ലൊ. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് സുനന്ദയുടെ വെളിപ്പെടുത്തല്‍. 2013 ഏപ്രില്‍ മുതല്‍ തരൂരിന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാരുമായി ബന്ധമുണ്ടെന്നും സുനന്ദ വ്യക്തമാക്കി.
“ഐഎസ്ഐ ഏജന്റായ മെഹര്‍, തരൂരിനെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഐപിഎല്‍ വിവാദത്തില്‍ അടക്കം തരൂരിന് വേണ്ടി താന്‍ കുറ്റം ഏറ്റെടുത്തു. ഇനി സഹിക്കാനാകില്ല. സ്ത്രീ, ഭാര്യ എന്നീ നിലകളില്‍ മാനസികമായി തകര്‍ന്നതായും അവര്‍ പറഞ്ഞു. മെഹര്‍ തരാരും തരൂരും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഇവര്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും” സുനന്ദ പറഞ്ഞു. ബുധനാഴ്ച തരൂരിന്റെ അക്കൗണ്ടില്‍ നിന്നും പാക് മാധ്യമപ്രവര്‍ത്തകയ്ക്ക് സന്ദേശം പോയിരുന്നു. മെഹര്‍ തരാര്‍ ഫോണിലൂടെ തരൂരിനയച്ച സന്ദേശങ്ങളാണ് സുനന്ദ തരൂരിന്റെ ട്വിറ്ററിലൂടെ തന്നെ പുറത്തുവിട്ടത്. തരൂരിന്റെ അക്കൗണ്ട് വഴി ബുധനാഴ്ച ട്വീറ്റ് ചെയ്തത് താനാണെന്നും സുനന്ദ വെളിപ്പെടുത്തി.
തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു തരൂരിന്റെ വിശദീകരണം. സുനന്ദയുടെ പ്രതികരണത്തിന് മറുപടിയില്ലെന്ന് പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ പറഞ്ഞു. താന്‍ പാക്കിസ്ഥാന് ചാര വനിതയാണെന്ന ആരോപണം സുനന്ദയുടെ മനോനില ശരിയല്ലാത്തതിനാലാണെന്നും തരാര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. സുനന്ദയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടതായും അക്കൗണ്ട് തത്കാലത്തേക്ക് മരവിപ്പിക്കുകയാണെന്നും ബുധനാഴ്ച വൈകിട്ട് 5.48ന് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ തരൂര്‍ വ്യക്തമാക്കി.
പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനുള്ള ചില അനാവശ്യ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തായത്. തുടര്‍ന്ന് ട്വിറ്ററിലുള്ള ശശിതരൂരിന്റെ ഫോളേവേഴ്സ് ഇത് വലിയ ചര്‍ച്ചയാക്കി മാറ്റി. ഇതിനിടെ ട്വീറ്റുകള്‍ കണ്ട് അമ്പരന്ന മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റും എത്തി. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് തരൂര്‍ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. പ്രസ്താവനകള്‍ വലിയ വിവാദമായതോടെ തരൂരും സുനന്ദയും സംയുക്ത വാര്‍ത്താ കുറിപ്പുമായി രംഗത്തുവന്നു. വിവാദങ്ങള്‍ തണുപ്പിക്കാന്‍ നേരിട്ടുള്ള പ്രതികരണം ഒഴിവാക്കി ഫേസ്ബുക്കിലൂടെയാണ് തരൂരും സുനന്ദയും സംയുക്ത പ്രസ്താവന ഇറക്കിയത്.
ഏതായാലും സുനന്ദയ്ക്കെതിരെ മാനനഷ്ടക്കേസ് നല്കാന് തുനിയുകയാണ് തരാര്‍. ഇതില്‍ തകരാര്‍ ആര്‍ക്ക് എന്നതാണ് പ്രസക്തമായ ചോദ്യം. “മരത്തിന്റെ വളവുമുണ്ട് മരപ്പണിക്കാരന്റെ ഇരുത്തവും പ്രശ്നം തന്നെ” എന്ന പോലെയാണിത്. മോന്തായം തന്നെ വളഞ്ഞിരിക്കുകയല്ലെ…..? പിന്നല്ലെ കഴുക്കോല്. അതുകൊണ്ടെന്തായി. എഐസിസിയില്‍പ്പോലും ഇത് ചര്‍ച്ചചെയ്യപ്പെടാനിടയില്ല.
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: