ഇന്ന് ഭാസ്ക്കര്‍റാവുജി സ്മൃതിദിനം
സ്നേഹത്തിന്റെ ദീപശിഖയുമേന്തി മുംബൈയില്‍നിന്നെത്തിയ ഭാസ്ക്കര്‍റാവുജി ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തെ കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലെത്തിക്കുന്നതില് നിര്‍ണായക പങ്ക് വഹിക്കുകയുണ്ടായി. 1946 ല്‍ ആര്‍എസ്എസ് പ്രചാരകനായി കേരളത്തിലെത്തിയ ഭാസ്ക്കര്‍റാവുജി 1964 മുതല്‍ 1985 വരെ പ്രാന്തപ്രചാരകന്റെ ചുമതല വഹിച്ചു. 1985 മുതല്‍ അഖിലഭാരതീയ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ ദേശീയ സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം ഒരു മഹാപ്രസ്ഥാനമായി അതിനെ വളര്‍ത്തിയെടുത്തു.
മുംബൈയിലെ നാഗ്പൂരില്‍ അഭ്യസ്തവിദ്യരുടെ കുടുംബത്തില്‍ പിറന്ന ഭാസ്ക്കര്‍റാവുജി ബാലനായിരിക്കുമ്പോള്‍തന്നെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി. ഹിന്ദുസമൂഹത്തിന്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നത് ജീവിതവ്രതമാക്കിയ ഭാസ്ക്കര്‍റാവുജിയുടെ ലളിതമായ ജീവിതവും നിഷ്കളങ്കമായ മനസ്സും ആയിരങ്ങള്‍ക്ക് പ്രചോദനമായി.
കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തനത്തെ സാമൂഹ്യജീവിതത്തിന്റെ വിശാലതലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നിരന്തരവും വിജയകരവുമായി പ്രവര്‍ത്തിച്ച അദ്ദേഹം നിസ്വാര്‍ത്ഥരായ എണ്ണമറ്റ സംഘടനാ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിലും അതുവഴി ഹിന്ദുസമൂഹത്തില്‍ ഐക്യബോധമുണ്ടാക്കുന്നതിലും അതീവ ശ്രദ്ധ കേന്ദ്രീകരിച്ചു.
നാല്പത് വര്‍ഷക്കാലത്തെ വിശ്രമമറിയാത്ത പ്രവര്‍ത്തനം ഭാസ്ക്കര്‍റാവുജിയുടെ ആരോഗ്യം ക്ഷയിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഹൃദയശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. എന്നാല്‍ ഈ ശസ്ത്രക്രിയക്കുശേഷം സംഘടനാ പ്രവര്‍ത്തനം പണ്ടത്തേതിനേക്കാള്‍ അദ്ദേഹം ഊര്‍ജസ്വലമാക്കിയത് എല്ലാവരെയും വിസ്മയിപ്പിക്കുകയുണ്ടായി. കൂടുതല്‍ വിശ്രമിക്കുകയാണ് വേണ്ടതെന്ന പലരുടെയും അഭ്യര്‍ത്ഥന അദ്ദേഹം സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു.
നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട വനവാസി ജനതയെ സംഘടിപ്പിക്കുന്നതിനായി നീണ്ട 20 വര്‍ഷക്കാലത്ത് ഭാസ്ക്കര്‍റാവുജി നടത്തിയ പ്രവര്‍ത്തനം അനാദൃശമായിരുന്നു. ഈ പ്രവര്‍ത്തനത്തിനുശേഷം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കേരളത്തിലേക്ക് അദ്ദേഹം തിരിച്ചെത്തുകയായിരുന്നു.
2002 ജനുവരി 12 ന് എളമക്കരയിലെ മാധവനിവാസില്വെച്ച് ഈ ലോകത്തോട് വിടപറഞ്ഞ ഭാസ്ക്കര്‍റാവുജി വ്യക്തിമനസ്സുകളില്‍ കൊളുത്തിവെച്ച ആദര്‍ശത്തിന്റെ കെടാവിളക്ക് ഇന്നും പ്രഭചൊരിയുകയാണ്.
സിദ്ധാര്ത്ഥന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: