മകരസംക്രമദിനം പതിവുപോലെ തീരദേശ ഹൈന്ദവജനത സമുദ്രപൂജാദിനമായി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. പ്രാചീനകാലം മുതലുള്ള ഒരു ആഘോഷമായിരുന്നെങ്കിലും വൈദേശികാശയങ്ങളുടെ തള്ളിക്കയറ്റത്തില്‍ മറ്റുപല ആഘോഷങ്ങളുമെന്നപോലെ ഇതും ക്രമേണ അന്യം നിന്നു പോവുകയായിരുന്നു. ഉറച്ച ദേശീയ കാഴ്ചപ്പാടുള്ള പ്രസ്ഥാനങ്ങള്‍ ഇത്തരം അനേകം ആശയരത്നങ്ങളെ ചരിത്രത്താളുകളില്‍ നിന്നും തപ്പിയെടുത്ത് ജനസമക്ഷം അവതരിപ്പിക്കുകയും അവ അത്ഭുതകരമായ വേഗത്തില്‍ ഹൈന്ദവ ജനത ഉള്‍ക്കൊള്ളുകയുമുണ്ടായി. രാമായണമാസാചരണവും ശ്രീകൃഷ്ണജയന്തി ആഘോഷവും ഉദാഹരണങ്ങളാണ്. സമദ്രസംപൂജനത്തിന്റെ പുരോഗമനവും ഇതേ പാതയില്‍ തന്നെയാണെന്ന് ഈ ആഘോഷത്തിലെ വര്‍ദ്ധിച്ചു വരുന്ന ജനപങ്കാളിത്തവും അവരുടെ ഭക്തിഭാവവും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
നമ്മുടെ ദര്‍ശനവും സങ്കല്‍പ്പവും ഈ വിധമൊക്കെയാണെങ്കിലും മൂല്യങ്ങള്‍ക്ക് തെല്ലും വില കല്‍പ്പിക്കാത്ത വിധമാണ് ഇന്ന് കാര്യങ്ങളുടെ പോക്ക്. മനുഷ്യന് ആവശ്യമായത് മാത്രം പ്രകൃതിയില്‍ നിന്നും എടുക്കുക എന്ന കാഴ്ചപ്പാടിന് പകരം ഏറ്റവും കുറഞ്ഞ കാലയളവിനുള്ളില്‍ പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുകയെന്ന ആധുനിക മനുഷ്യന്റെ അധമ മന:സ്ഥിതി സമുദ്രസമ്പത്തിനെയും വെറുതെ വിട്ടിട്ടില്ല. സ്വാഭാവികമായ വംശവര്‍ദ്ധനവ് അനുവദിക്കാത്തവിധം അമിതമായ ചൂഷണം മത്സ്യ വര്‍ഗങ്ങളില്‍ പലതിനെയും ഇതിനകം നാമാവശേഷമാക്കിക്കഴിഞ്ഞിട്ടും മനുഷ്യന്റെ ആര്‍ത്തി ഒടുങ്ങുന്നില്ല, ഗ്രസിക്കാന്‍ പോകുന്ന അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നുമില്ല. ഈ ദുര മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവന്മരണ പ്രശ്നമായി മാറുന്നതിന്റെ ആരംഭം കുറിക്കപ്പെട്ടുകഴിഞ്ഞു. ഇതോടൊപ്പം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ കൂടാതെ മനുഷ്യവിസര്‍ജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്പോലും കൊണ്ടുപോയി തള്ളപ്പെടുന്ന വിശാലമായ ?ഞെളിയന്‍ പറമ്പുകളും ?വിളപ്പില്ശാലകളുമായി കടല്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നുവെന്ന ഭീകര യാഥാര്‍ത്ഥ്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. രത്നാകരമെന്നും ധനലക്ഷ്മിയുടെ കേദാരമെന്നും കീര്‍ത്തിയുള്ള സമുദ്രത്തെ പരമദരിദ്രയും മലിനയുമാക്കാനുള്ള ബോധപൂര്‍വ്വവും അല്ലാത്തതുമായ പരിശ്രമങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ, പ്രത്യേകിച്ച് സമുദ്ര തീരവാസികളെ ജാഗരൂകരാക്കുന്നതിനുള്ള സമാഹ്വാനം കൂടി സമുദ്രപൂജയോടൊപ്പം നടക്കണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമത്രെ.
ഒരു കാലത്ത് ഭാരതത്തിന്റെ തീരദേശത്ത് മുഴുവന്‍ ഹിന്ദുക്കള്‍ മാത്രമാണുണ്ടായിരുന്നതെന്നത് ഒരു ചരിത്ര വസ്തുതയാണ്. അധിനിവേശമതങ്ങളുടെ തള്ളിക്കയറ്റം മൂലം ഭാരതത്തില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും ചില മനുഷ്യത്തുരുത്തുകള്‍ മാത്രമായി അവര്‍ മാറി. മതംമാറ്റപ്പെട്ടവരാവട്ടെ രാഷ്ട്രതാല്‍പര്യത്തിന്റെ എതിര് സ്ഥാനത്ത് നിലകൊള്ളുന്നതായാണ് ഇന്നോളമുള്ള നമ്മുടെ അനുഭവം. കന്യാകുമാരി ശ്രീപാദപ്പാറയില്‍ സ്വാമി വിവേകാനന്ദന് സ്മാരകം നിര്‍മ്മിക്കാനുള്ള ശ്രമത്തെ രൂക്ഷമായി എതിര്‍ത്തത് മതം മാറ്റപ്പെട്ട ഹിന്ദുക്കളായിരുന്നു. ആ രാഷ്ട്രദ്രോഹം, കണ്ണൂര്‍ ജില്ലയിലെ തീരദേശഗ്രാമത്തില്‍ നിന്നും പാക്കിസ്ഥാനുവേണ്ടി യുദ്ധം ചെയ്യാന്‍ പുറപ്പെട്ട് കാശ്മീരത്തിന്റെ അതിര്‍ത്തിയില്‍ ഭാരതസുരക്ഷാസൈന്യത്തിന്റെ വെടിയേറ്റ് മരിക്കുന്നിടം വരെ ചെന്നെത്തിയിരിക്കുന്നു. ഹിന്ദു മതംമാറ്റപ്പെടുമ്പോള് ദേശസ്നേഹികളുടെ എണ്ണം കുറയുക മാത്രമല്ല രാഷ്ട്രദ്രോഹികളുടെ എണ്ണം കൂടുകയുമാണ് ചെയ്യുന്നത് എന്ന വിവേകാനന്ദവചനം എത്ര അര്‍ത്ഥവത്തായ പ്രവചനമാണെന്ന് അനുഭവം കൊണ്ട് നമ്മള് തിരിച്ചറിയുന്നു. മേല്‍പ്പറഞ്ഞ തുരുത്തുകളില്‍ നിന്നു പോലും അവരെ പുകച്ചു പുറത്തുചാടിക്കാനുള്ള ശ്രമം അഭംഗുരം തുടരുന്നുവെന്ന് താനൂരും മാറാടും ഇടയാറുമൊക്കെ നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. അധിനിവേശ ശക്തികളുടെ രാജ്യഭരണം അവസാനിച്ച് ഒട്ടേറെ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും തീരദേശ ഹൈന്ദവജനതയെ വിട്ടുമാറാതെ പിന്തുടരുന്ന ഈ അപകട ഭീഷണിയെപ്പറ്റി അവരില്‍ അവബോധവും സംഘടിത ജീവിതത്തിന്റെ കാലിക പ്രസക്തി സംബന്ധിച്ച് ആത്മബോധവും സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.
കര അതിര്‍ത്തിയില്‍ നിന്നുള്ള അത്രയോ അതിലധികമോ സുരക്ഷാഭീഷണി സമുദ്ര മാര്‍ഗേണ ഭാരതത്തിനെതിരെ സൃഷ്ടിക്കപ്പെടുന്നുവെന്നത് ഇന്നൊരു രഹസ്യമേയല്ല. അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ള ഭീകരന്മാര് ഭാരതത്തിലേക്ക് കടന്നുവന്ന രീതി മാത്രം മതിയാകും സമുദ്രമാര്‍ഗമുള്ള സുരക്ഷാഭീഷണിയുടെ ആഴമളക്കാന്‍. കൂനിന്മേല് കുരുവെന്നപോലെ ഇപ്പോഴിതാ, ശ്രീലങ്കയിലെ ദിക്കോവിത ഫിഷിംഗ് ഹാര്‍ബര്‍ കേന്ദ്രീകരിച്ച് 20 കൂറ്റന്‍ ചൈനീസ് ട്രോളറുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരിക്കുന്നു. തല്ക്കാലം ഹിന്ദു മഹാസമുദ്രത്തിലെയും പ്രാന്തസമുദ്രങ്ങളിലെയും മത്സ്യസമ്പത്തിന് മാത്രമാണ് ഇത് ഭീഷണി സൃഷ്ടിക്കുന്നതെങ്കിലും ഭാരത കരാതിര്‍ത്തിയില്‍ ചൈന നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രകോപനങ്ങളുടെയും ചൈനയുടെ കഴിഞ്ഞകാല ചെയ്തികളുടെയും പശ്ചാത്തലത്തില്‍, ചൈനീസ് ഭരണകൂടത്തിന്റെ ഭാഗികനിയന്ത്രണത്തില് വരാന്‍ പോകുന്ന ഈ തുറമുഖം ഭാരതത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്ന് വ്യക്തം. വടക്കു നിന്നുമുള്ള ആക്രമണത്തിനൊപ്പം തെക്കുനിന്ന് ഭാരതത്തിനെതിരെ ഒരു നാവികാക്രമണം കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള ചൈനയുടെ ഒരു നയതന്ത്രനീക്കമായി മാത്രമേ വിവേകമതികള്‍ക്ക് ഈ നീക്കത്തെ കാണാനാവൂ. വംശയുദ്ധത്തിന് ശേഷം ഭാരതവുമായി അല്‍പ്പം അകല്‍ച്ച വന്ന സാഹചര്യത്തില്‍ ശ്രീലങ്കയോട് ചൈന കാണിക്കുന്ന അമിതവും അസ്വാഭാവികമായ പ്രതിപത്തിയുടെ പശ്ചാത്തലത്തില്‍, സമുദ്ര മാര്‍ഗേന വന്നുചേരാനിടയുള്ള ഈ സുരക്ഷാ ഭീഷണിയെ ഭാരതം അത്യന്തം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട്.
തമിഴനാട് തീരത്ത് സ്ഥിതിചെയ്യുന്ന കൂടംകുളം ആണവ കേന്ദ്രത്തിനെതിരെയുള്ള അമേരിക്കയുടെ നീരസവും അതിന്റെ കാരണവും എല്ലാവര്‍ക്കുമറിയാവുന്നതാണ്. കൂടംകുളത്തെ, ഇന്ന് ക്രിസ്ത്യാനികളും ഇന്നലെ ഹിന്ദുക്കളുമായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളുമായി ഒരു അനിശ്ചിതകാല സംഘര്‍ഷത്തിന് താല്പര്യമില്ല. സുരക്ഷിതമായ ഒരു തൊഴില്‍ സാഹചര്യം ഉറപ്പാക്കണം എന്നത് മാത്രമാണ് അവരുടെ മിനിമം ഡിമാന്റ്. നിര്‍ദോഷികളും നിഷ്കളങ്കരുമായ ഇവരെ, ഈ അനുരഞ്ജന മനോഭാവത്തിനനുവദിക്കാതെ സമര രംഗത്തേക്ക് വലിച്ചിഴക്കുന്നത് പാതിരിമാരും, അവരുടെ ദല്ലാളായ ഉദയകുമാര്‍ എന്ന അമേരിക്കന്‍ ഏജന്റുമാണ്. ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണപ്രകാരം ഈ ഉദയകുമാര്‍ കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്നു എന്നത് ചിന്തനീയവുമാണ്. ആം ആദ്മി പാര്‍ട്ടിയുടെ തലതൊട്ടപ്പനായ കേജരിവാളും രണ്ടാമനായ മനീഷ് സിസോദിയയും നേതൃത്വം നല്കുന്ന കബീര്‍ എന്ന എന്‍.ജി.ഒ, ഫോര്‍ഡ് ഫൗണ്ടേഷന് പോലുള്ള ബഹുരാഷ്ട്ര കോര്‍പ്പറേഷനില്‍ നിന്നും പണം പറ്റിയവരാണെന്നത് ചേര്‍ത്തു വായിക്കുമ്പോഴാണ് ഈ തയ്യാറെടുപ്പ് ചിന്തനീയമാകുന്നത്.
കോഴിക്കോട് ബസ്സ്റ്റാന്റിലെ ഇരട്ടസ്ഫോടനം, മാറാട് ഗൂഢാലോചന, ചാലിയം പ്രതിരോധക്കപ്പല്‍ നിര്‍മ്മാണശാലയുടെ മതില് പലതവണ തകര്‍ക്കപ്പെട്ടത്, കശ്മീര്‍ റിക്രൂട്ട്മെന്റ്, നാറാത്ത് ആയുധപരിശീലനം തുടങ്ങി തീരദേശവുമായി ബന്ധപ്പെട്ട് നടന്ന ഒട്ടനവധി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായ അന്വേഷണം നടന്നിട്ടില്ല. ഇനിയൊരു ഭീകരാക്രമണത്തിന് സാദ്ധ്യതയില്ലാതിരിക്കാന് അമേരിക്ക മാന്യന്മാരുടെ പോലും ഉടുതുണിയഴിച്ച് പരിശോധിക്കുമ്പോള്‍ ഭാരതത്തില്‍ അജ്മല്‍ കസബിനെപ്പോലെ രാഷ്ട്രം വധശിക്ഷക്കു വിധിച്ച ഭീകരന്റെ മയ്യത്ത് നമസ്കാരം നടത്തുന്നു! എത്ര ഭീഷണവും ഭീതിജനകവുമാണ് നമ്മുടെ സാമൂഹ്യ സ്ഥിതിയെന്ന് ചിന്തിച്ചുനോക്കൂ. ദുരന്തങ്ങള്‍ എത്രയാവര്‍ത്തിച്ചിട്ടും പാഠം പഠിക്കാതെ വോട്ടുബാങ്കില്‍ മാത്രം ശ്രദ്ധിക്കുന്ന ഭരണാധികാരികളുടെ നിസ്സംഗത അതിലേറെ ഉത്കണ്ഠാജനകമാണ്. ഉറക്കം നടിക്കുന്ന ഇവരെ ഉണര്‍ത്താനുള്ള ബാധ്യത ജനങ്ങള്‍ ഏറ്റെടുക്കുകയേ നിര്‍വ്വാഹമുള്ളൂ. അതോടൊപ്പം സമുദ്രം നമ്മുടെ രാഷ്ട്രത്തിന്റെ അതിര്‍ത്തിയാണ് എന്ന ഉത്തമബോദ്ധ്യത്തോടെ നാവികസേനയും കോസ്റ്റ്ഗാര്‍ഡും രാഷ്ട്രത്തെ സ്നേഹിക്കുന്ന തീരദേശജനതയും നിതാന്ത ജാഗ്രതപുലര്‍ത്തേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.
തൊഴിലെടുത്തു ജീവിക്കുക എന്നുള്ളത് പൗരന്റെ മൗലികാവകാശമാണ്. പക്ഷേ കടലിന്റെ മക്കളുടെ ഈ മൗലികാവകാശത്തെ തെല്ലും വകവെക്കാത്ത വിധമാണ് ഭരണകര്‍ത്താക്കള്‍ സമുദ്രസംബന്ധമായ ഓരോ ആശയങ്ങളും ആവിഷ്കരിക്കുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും. തീരദേശനിയന്ത്രണ നിയമമെന്ന കരിനിയമത്തിലൂടെ ഉള്ള ഭൂമിയില്‍ ഒരു കൂരകുത്തി ജീവിക്കുവാനുള്ള അവകാശം നിരോധിച്ചും നിഷേധിച്ചും വിദേശട്രോളറുകള്‍, ഉല്ലാസജലവിമാനങ്ങള്, ചരക്കുകപ്പല്‍ ഗതാഗതം, കടല്‍മണല്‍ ഖാനനം, കരിമണല്‍ ഖാനനം, ഉള്‍നാടന്‍ ദേശീയജലപാത, ജെറ്റ് ബോട്ട് സര്‍വ്വീസ് (ഹൈഡ്രോളിക് ജെറ്റ് ഫോയില്‍സ്) തുടങ്ങിയ പദ്ധതികളിലൂടെയും മത്സ്യത്തൊഴിലാളിദ്രോഹം അനന്തമായി നീണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. അതേസമയം, തീരദേശനിയന്ത്രണ പരിധിക്കകത്ത് ആഡംബര ഫ്ലാറ്റുകളും, ഫലത്തില്‍ വേറൊരു രാജ്യംപോലെ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ഇക്കണോമിക് സോണുകളും നിര്‍മ്മിക്കാന്‍ അനുവാദമുണ്ട്! കടല്‍ത്തീരത്ത് ടൂറിസം അനുബന്ധ വ്യവസായങ്ങളും ഹരിത വിമാനത്താവളങ്ങളും നിര്‍മ്മിക്കാന്‍ വ്യവസ്ഥയുണ്ട്! കടലിലേക്ക് തുറന്നിരിക്കുന്ന മറ്റു വ്യവസായങ്ങള്‍ തുടങ്ങാനും വ്യവസ്ഥയുണ്ട്. അതേസമയം കെട്ടിടനിര്‍മ്മാതാക്കളുടെ സാമ്പത്തിക പ്രലോഭനങ്ങള്‍ക്ക് വംശവദരായി ഉള്ള ഭൂമിയും വീടും വിറ്റ് മാറിത്താമസിക്കേണ്ടി വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുന്നതാകട്ടെ അവരുടെ സാമൂഹ്യാസ്തിത്വമാണ്. കരയോഗങ്ങളും ഗ്രാമക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് ആരാധനയും ആചാരങ്ങളും ഒരു സമൂഹമെന്ന നിലയില്‍ ഒരുമിച്ച് അനുഷ്ഠിക്കുകയും ഒരുമിച്ചു ജോലി ചെയ്യുകയും ചെയ്തു വരുന്നവര്‍ ഈ വിധം ചിതറിത്താമസിക്കുവാനുള്ള അവസ്ഥ വന്നാല്‍ അവരുടെ സാമൂഹിക വ്യക്തിത്വം ഇല്ലാതാവുക എന്ന ദുരന്തഫലമാണ് ഉണ്ടാവുക, അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സമുദ്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍, അവ രാഷ്ട്രത്തിനെതിരായാലും പരിസ്ഥിതിക്കെതിരായാലും മത്സ്യത്തൊഴിലാളികളുടെ താല്പര്യങ്ങള്ക്കെതിരായാലും ചെറുത്ത് തോല്പ്പിക്കപ്പെടുകതന്നെ വേണം. സമുദ്രമാര്‍ഗേണ വരുന്ന ആപത്തുകളെ സമുദ്രത്തെ ആദരിച്ചുകൊണ്ടും സ്നേഹിച്ചുകൊണ്ടും അങ്ങനെ ചെയ്യുന്നതിലൂടെ സമുദ്രത്തെ ഉപജീവിക്കുന്നവര്‍ക്ക് കൈവരുന്ന ഐക്യഭാവനകൊണ്ടും മാത്രമേ നേരിടാന്‍ സാധിക്കുകയുള്ളൂ. പ്രകൃതിയോടും പാരിസ്ഥിതിക വിഷയങ്ങളോടും ഭാരതത്തിന്റെ സമീപനവും കാഴ്ചപ്പാടും അതിന് പിന്നിലെ യുക്തിയും ശാസ്ത്രീയതയും ലോകം വിസ്മയത്തോടെ അംഗീകരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ വിധമുള്ള ആചാരങ്ങളും ആഘോഷങ്ങളും അത്യന്താപേക്ഷിതമാണ്. പ്രകൃതിയുടെ ഏതേത് ഘടകങ്ങളായാലും മാനവരാശിക്ക് അവ നല്കുന്ന അമൂല്യമായ ഉപകാരങ്ങള്‍ക്ക് തിരികെ നല്‍കേണ്ടത് വിവേകപൂര്‍ണ്ണമായ പരിപോഷണമാണെന്ന ഭവ്യഭാവന അനന്തര തലമുറകളില്‍ സൃഷ്ടിക്കപ്പെടാനും ഇത്തരം അനുഷ്ഠാനങ്ങള്‍ അനിവാര്യമാണ്.
പ്രദീപ്കുമാര്‍ പയ്യോളി (ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: