ആരോഗ്യ കേരളം, ശുചിത്വ കേരളം, വികസിത കേരളം- കേരളത്തിന്റെ വിശേഷണങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് മാറിമാറി വരുന്ന സര്‍ക്കാര്‍ ഭരണങ്ങളില്‍ ജനങ്ങള്‍ക്ക് കാണുവാന്‍ കഴിയുന്നത്. നവജാത ശിശുമരണം, മാതൃമരണം മുതലായവ കുറഞ്ഞ് ആയുര്‍ദൈര്‍ഘ്യം കൂടി എന്നവകാശപ്പെട്ടിരുന്ന കേരളത്തില്‍ 2011 ഏപ്രില്‍ മുതല്‍ 2013 ഡിസംബര്‍ 31 വരെ 9005 ശിശുമരണങ്ങളുണ്ടായി എന്നാണ് നിയമസഭയിലെ വെളിപ്പെടുത്തല്‍. സംസ്ഥാനത്ത് ശിശുമരണ നിരക്ക് കുറയാന്‍ കാരണമായി പറഞ്ഞിരുന്നത് സ്ത്രീകള്‍ നേടിയ സാക്ഷരതയും വിജ്ഞാനവുമാണ്. ഏറ്റവുമധികം ശിശുക്കള്‍ മരിച്ചത് മലപ്പുറത്തും കുറച്ച് പ്രവാസികളുടെ നാടായ പത്തനംതിട്ടയിലുമാണ്. കേരളത്തില്‍ സാംക്രമിക രോഗങ്ങള്‍ പടരുകയാണെന്നും ഡെങ്കിപ്പനി പോലുള്ള പനികള്‍ വ്യാപകമാകുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു. ജലജന്യ രോഗങ്ങള്‍ ജലമലിനീകരണം മൂലവും പനികള്‍ കൊതുകുകള്‍ പരത്തുന്നതുമാണ്.
രണ്ടിന്റെയും പുറകില്‍ മലയാളിയുടെ മലിനീകരണ സംസ്കാരമാണ്. ഗാര്‍ഹിക മാലിന്യങ്ങള്‍ മുതല്‍ ആശുപത്രി മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും വരെ ജലസ്രോതസ്സുകളിലും വിജനസ്ഥലങ്ങളിലും നിക്ഷേപിക്കുന്നത് നിയന്ത്രിക്കാനോ ശിക്ഷിക്കാനോ എല്ലായിടവും ഒളിക്യാമറ പ്രവര്‍ത്തിക്കുന്ന കേരളത്തിന് സാധ്യമാകുന്നില്ല. പഞ്ചായത്തുതലം മുതല്‍ കോര്പ്പറേഷന് തലംവരെ പൊതുജനാരോഗ്യം വിഷയമല്ല. തട്ടിപ്പുകളുടെ കേന്ദ്രമാകുന്ന സംസ്ഥാനം ജനജീവിതം വച്ച് ചൂതാടാന്‍ പോലും തയ്യാറാകുന്ന കാഴ്ചയാണ് മരുന്നുകമ്പനികള്‍ നടത്തുന്ന തട്ടിപ്പുകള്‍ സൂചിപ്പിക്കുന്നത്. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണവുമായി ബന്ധപ്പെട്ട് വകുപ്പ്തല പരിശോധന പോലും നടക്കുന്നില്ല.
കേരളത്തിന്റെ പ്രകൃതി മനോഹാരിതയും മലയാളിയുടെ ശാരീരിക ശുചിത്വവും മറ്റുമാണ് കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ടൂറിസം സംസ്ഥാനത്തിന് വന്‍ വരുമാനമുണ്ടാക്കുന്ന വിഷയമാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 7.49 ശതമാനവും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 7.39 ശതമാനവും വര്‍ധനയുണ്ടെന്ന് ചൂണ്ടിക്കാണിക്കുമ്പോഴും ഈ സഞ്ചാരികളുടെ ആകര്‍ഷണ വിഷയങ്ങളെ മലിനമാക്കാതിരിക്കാനുള്ള സംസ്കാരമെങ്കിലും അഭ്യസ്തവിദ്യരെന്നഭിമാനിക്കുന്ന മലയാളി സ്വാംശീകരിക്കണം. നമ്മുടെ അന്തസ്സ് നമ്മുടെ കയ്യില്‍തന്നെ എന്നാണല്ലൊ മുദ്രാവാക്യം. കേരളത്തില്‍ ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥകൊണ്ട് രോഗികള്‍ക്കുണ്ടാകുന്ന ദുരിതത്തെപ്പറ്റിയുള്ള പരാതികളും അനുദിനം വര്‍ധിക്കുന്നതായാണ് കാണപ്പെടുന്നത്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ഇന്ന് രോഗാതുരരാണ്. കുളമ്പുരോഗവും കോഴിവസന്തയും എല്ലാം ജീവിതശൈലീ രോഗങ്ങള്‍ക്കൊപ്പം വര്‍ധിക്കുന്നു. ഉപഭോഗ സംസ്ഥാനമായ കേരളത്തെ രോഗാതുരമാക്കാന്‍ അയല്‍സംസ്ഥാനങ്ങളും സംഭാവന ചെയ്യുമ്പോള്‍ സ്വയംപര്യാപ്തത എന്നത് കേരളത്തിന് ഇന്നും അന്യമാണ്. കേരളത്തില്‍ വര്‍ധിക്കുന്നത് രോഗങ്ങള്‍ മാത്രമല്ല, കുറ്റകൃത്യങ്ങളുമാണ്. 145.70 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുന്നത് ഇടത് സര്‍ക്കാരിന്റെ റെക്കോഡ് തകര്‍ത്താണ്. മദ്യകേരളത്തില്‍ സ്വഭാവികമായും അബ്കാരി ആക്ട് പ്രകാരമുള്ള കേസുകളിലാണ് ഏറ്റവുമധികം വര്‍ധന. വര്‍ധിച്ചുവരുന്ന മദ്യോപയോഗവും കേരളത്തെ രോഗാതുരമാക്കാന്‍ സഹായിക്കുന്നു.
വിശ്വാസവഞ്ചന കേസുകളിലെ വര്‍ധന 31.28 ശതമാനമാണ്. ശൈശവവിവാഹം നിയമവിരുദ്ധമാണെന്നിരിക്കെ ശൈശവവിവാഹമടക്കമുള്ള കുറ്റങ്ങളില്‍ 250 ശതമാനം വര്‍ധനയുണ്ടായതായി കണക്കാക്കപ്പെടുന്നു. ഐപിസി കേസുകളിലും എല്‍ഡിഎഫ് ഭരണത്തിനേക്കാള്‍ യുഡിഎഫ് ഭരണകാലത്ത് 52.57 ശതമാനം വര്‍ധനവുണ്ടായി. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ 40.08 ശതമാനം വര്‍ധനയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ബലാല്സംഗങ്ങളില് 158 ശതമാനം വര്‍ധനയും രേഖപ്പെടുത്തുമ്പോള്‍ ജനത്തിനോര്മ്മവരിക പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ജയിലില്‍ പോകുന്ന പിതാക്കന്മാരെയാണ്. 1376 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ബലാല്‍സംഗം ചെയ്യപ്പെട്ടത്. രേഖപ്പെടുത്താത്ത ബലാല്സംഗങ്ങള് ഇതിലധികമായിരിക്കും. രോഗാതുരതയും ക്രിമിനല്‍വല്‍ക്കരണവും ഒരേപോലെ വര്‍ധിക്കുമ്പോഴും രാഷ്ട്രീയപാര്‍ട്ടികളും ഭരണാധികാരികളും അധികാരവും അഴിമതിയും മാത്രം ലക്ഷ്യമിട്ട് നിയമസംരക്ഷണം നല്‍കേണ്ട ചുമതല മറക്കുന്നു. വനിതാ പോലീസില്‍ ആവശ്യത്തിന് പോലീസുകാര്‍ പോലുമില്ല. അഞ്ച് ശതമാനം വനിതകളാണ് പോലീസിലുള്ളത്. 1600 പോലീസുകാരികളെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. ജയലളിതയുടെ തമിഴ്നാട്ടില്‍ 20 ശതമാനം വനിതാ പോലീസുകാരാണ്. ഭൂരഹിതര്‍ക്ക് ഭൂമി എന്ന പൊള്ള വാഗ്ദാനം നല്കി ഭരിക്കുന്നവരെ വെല്ലുവിളിച്ച് ആദിവാസികള്‍ പോലും സമരരംഗത്തിറങ്ങുമ്പോള്‍ കേരളത്തില്‍ ഭരണമല്ല ദുര്‍ഭരണമാണ് നടക്കുന്നതെന്ന സത്യമാണ് തെളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: