തദ്ദേശീയമായി നിര്‍മിച്ച ക്രയോജനിക് എഞ്ചിന് ഉപയോഗിച്ച് ജിഎസ്എല്‍വി ഡി അഞ്ചിനെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ച് മികച്ച ബഹിരാകാശ ശാസ്ത്ര ശേഷിയുള്ള ആറു രാജ്യങ്ങളില്‍ ഒന്നായി സ്ഥാനം പിടിച്ച് സ്വയംപര്യാപ്തത തെളിയിച്ച് ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ വന്‍ ശക്തിയായി തിളങ്ങുകയാണ്. ചാന്ദ്രയാന്‍ വിക്ഷേപിച്ച് പിഎസ്എല്‍വി യുഗത്തില്‍ എത്തിയ ഇന്ത്യ ഇതോടെ ജിഎസ്എല്‍വി യുഗത്തിലേക്ക് പ്രവേശിപ്പിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷകരുടെ വിജയത്തിന് മാറ്റുകൂട്ടിയിരിക്കുകയാണ്. അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ സ്ഥാനം ഉറപ്പിച്ചു. ഇന്ത്യയെ ഈ ഭ്രമണപഥ ശോഭയില്‍നിന്ന് ബഹിഷ്ക്കരിക്കാന്‍ അമേരിക്കയും റഷ്യയും ക്രയോജനിക് സാങ്കേതിക വിദ്യ നേടാന്‍ ഇന്ത്യയെ പിന്തുണച്ചിരുന്നില്ല.
അന്നു മുതല്‍ അതി സങ്കീര്‍ണമായ ക്രയോജനിക് സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. 2010 ല്‍ ഇന്നു സ്വയം വികസിപ്പിച്ചെടുത്ത തദ്ദേശീയ ക്രയോജനിക് എഞ്ചിന് വിക്ഷേപണം പരാജയപ്പെട്ടിരുന്നു. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ട ശേഷമാണ് ഈ ശോഭയാര്‍ന്ന വിജയം. ഇതോടെ എജ്യോൂസാറ്റിനു പകരമായി വിക്ഷേപിക്കുന്ന അത്യാധുനിക ഉപഗ്രഹമായി ജി സാറ്റ് 14 മാറിയിരുന്നു. വാര്‍ത്താവിനിമയ രംഗത്തെ വന്‍ കുതിച്ചുചാട്ടത്തിന് ഇന്ത്യയെ ഇത് പ്രാപ്തമാക്കി. ഞായറാഴ്ചത്തെ വിക്ഷേപണത്തോടെ ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നു എന്നു മാത്രമല്ല ബഹിരാകാശ ഗവേഷണരംഗത്ത് ഇതോടെ ഇന്ത്യ ഒരു നാഴികക്കല്ല് സ്ഥാപിക്കുകയും ഐഎസ്ആര്‍ഒയുടെ വിശ്വാസ്യത അരക്കിട്ട് ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 1982 കിലോ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ തയ്യാറാക്കിയ ജിഎസ്എല്‍വി ഡി-5 (ജിയോ സിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍-ഡവലപ്മെന്റ് 5) പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നതാണ് ഇന്ത്യയുടെ അഭിമാനത്തിന്റെ കാതല്‍.
ജിഎസ്എല്‍വി 49.13 മീറ്റര്‍ പൊക്കമുള്ള 414.75 ടണ്‍ ഭാരമുള്ള ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ക്രയോജനിക് എഞ്ചിന് ഘടിപ്പിച്ചതാണ്. 400 കോടിയുടെ ചെലവിലാണ് ഈ ഉപഗ്രഹം നിര്‍മിച്ചത്. ഇതില്‍ ഇന്ത്യയെ മുഴുവന്‍ പരിധിയില്‍ കൊണ്ടുവരാന്‍ ശേഷിയുള്ള ട്രാന്‍സ്പോണ്ടറുകളുണ്ട്. ഇനി മുതല്‍ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല എന്നതും അഭിമാനകരമാണ്.
ഈ വന്‍ നേട്ടത്തില്‍ ഇസ്രോയുടെ മുഴുവന്‍ സംഘാംഗങ്ങളും പങ്കാളികളായിരുന്നു എന്ന് ഇസ്രോ ചെയര്മാന് കെ.രാധാകൃഷ്ണന് പറഞ്ഞു. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഐഎസ്ആര്‍ഒ ഉയര്‍ച്ചയുടെ പടികള്‍ ഒന്നൊന്നായി കയറുകയാണ്. 20 വര്‍ഷത്തെ ഗവേഷണങ്ങളുടേയും അധ്വാനങ്ങളുടേയും വിജയമാണ് ഇതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജിഎസ്എല്‍വി ഡി അഞ്ചിന്റെ രൂപകല്‍പ്പന നടന്നത് കേരളത്തില്‍ തന്നെയാണല്ലൊ. ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യയ്ക്ക് ലോകരാഷ്ട്രങ്ങളില്‍ വിപണന സാധ്യതയുമുണ്ട്.
നേരത്തെ ഇന്ത്യയ്ക്ക് ക്രയോജനിക് സാങ്കേതിക വിദ്യ കൈമാറാന്‍ വിസമ്മതിച്ചത് ഭൂഖണ്ഡാന്തര മിസെയിലുകളില് ഉപയോഗിച്ചേക്കാം എന്ന ഭീതി മൂലമായിരുന്നു. ഈ ഭീതി യാഥാര്‍ത്ഥ്യമാക്കി ഭൂഖണ്ഡാന്തര മിസെയില്‍ നിര്‍മാണ ശേഷി നേടിയ ഇന്ത്യ പ്രതിരോധ രംഗത്തും ഒരു ശക്തിയായി രൂപാന്തരം പ്രാപിക്കുകയാണ്.
കഴിഞ്ഞവര്‍ഷം ഇന്ത്യ ബഹിരാകാശ ഗവേഷണ രംഗത്ത് സ്ഥാപിച്ച റെക്കോര്‍ഡ് മംഗള്യാന് വിക്ഷേപണത്തില്‍ കൂടിയാണെങ്കില്‍ പുതുവര്‍ഷപ്പിറവിയില്‍ ഇന്ത്യന്‍ യശ്ശസ്സിന് തിളക്കം കൂട്ടുന്നതാണ് ജിഎസ്എല്‍വി വിക്ഷേപണം. രണ്ടാം ചൊവ്വാ ദൗത്യത്തിന് ജിഎസ്എല്‍വി-ഡിയായിരിക്കും ഉപയോഗിക്കുക. ടെലി വിദ്യാഭ്യാസ-ടെലി മെഡിസിന് മേഖലകളിലും ഇന്ത്യന്‍ പുരോഗമനം ഇത് സാധ്യമാക്കുന്നു. ഇന്ത്യന്‍ ശാസ്ത്രലോകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: