പഞ്ചായത്ത് രാജ് നിയമവും നഗരപാലികാ നിയമനും നടപ്പായതുമുതല്‍ ആയിരക്കണക്കിന് കോടിയുടെ വികസന ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. ജനകീയാസൂത്രണം എന്ന പേരില്‍ കഴിഞ്ഞ പത്തു പതിനഞ്ചുവര്‍ഷങ്ങളായി (പേരുമാറിയെന്നതു ശരി) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണം മുപ്പതിനായിരത്തോളം വരുന്ന തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൈകളിലാണ്. ഇപ്രകാരം അധികാരം താഴെതട്ടിലെത്തി; പണവും താഴെത്തട്ടിലെത്തി. എന്ത് ഫലം?
സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗമായ പട്ടികവര്ഗ്ഗങ്ങളഉടെ കാര്യം തന്നെയെടുക്കുക. പ്രത്യേക ഫണ്ടും പ്രത്യേക പരിഗണനയും ലഭ്യമായ ആദിവാസികളുടെ സ്ഥിതിയെന്താണ്? ശിശുമരണം ഒരു തുടര്‍ക്കഥപോലെ ഇപ്പോഴും തുടരുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇന്നത് വാര്‍ത്ത പോലും അല്ലാതെയായി. ആദിവാസികള്ക്കില്ലാത്ത രോഗങ്ങളൊന്നുമില്ല. അരിവാള്‍ രോഗം, വിളര്‍ച്ച, ക്ഷയരോഗം, ക്യാന്‍സര്‍, ത്വക്ക് രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ പട്ടിക നീളുന്നു. വന്ധ്യതാ നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ ഏറെ. ചില ഊരുകളില്‍ 50 ശതമാനം ദമ്പതികള്‍ക്കും കുട്ടികളില്ല. ആദിവാസി നേതാവായ വിദ്യാധരന് കാണി പറയുന്നത് ആദിവാസികള്‍ സമസ്ത മേഖലകളിലും പിന്നോട്ടടി നേരിടുന്നു എന്നാണ്. ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ സ്ഥിതി ഗുരുതരം. അവിവാഹിത അമ്മമാര്‍ പെരുകുന്നു. പെണ്ണുമാത്രമല്ല; മണ്ണും തട്ടിയെടുക്കപ്പെട്ടു. നഷ്ടപ്പെട്ട-ചതിയിലൂടെ നഷ്ടപ്പെട്ട-ഭൂമിക്കു പകരം ഭൂമി ലഭിച്ചില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആദിവാസിക്കെതിരെന്ന് പറയുന്ന അദ്ദേഹം ഇന്നത്തെ ദുസ്ഥിതിക്കെതിരെ ശക്തമായ പ്രക്ഷോഭം വേണമെന്ന് പറയുന്നു. പക്ഷേ ആദിവാസികള്‍ വോട്ടുബാങ്കല്ലാത്തതിനാല്‍ അവര്‍ക്ക് വേണ്ടി പ്രക്ഷോഭം നടത്താന്‍ ആരാണ് വരുക എന്ന് ദിവാകരന് കാണി പറയുന്നില്ല. ധന-അധികാര വികേന്ദ്രീകരണത്തിന്റെ ഒന്നര പതിറ്റാണ്ടിന് ശേഷവും ഏറ്റവും ദുര്‍ബല ജനതയുടെ സ്ഥിതി ഇതാണെങ്കില്‍ ഇതരമേഖലകളിലെ സ്ഥിതിയും മറിച്ചാകാനിടയില്ല.
മുപ്പതിനായിരം ജനപ്രതിനിധികള്‍ കണ്ണിലെണ്ണയൊഴിച്ച് ഭരിക്കുമ്പോഴും 1700 അനധികൃത ക്വാറി പ്രവര്‍ത്തിക്കുന്ന ഈ കൊച്ചു കേരളത്തില്‍ (മാധവ് ഗാഡ്ഗില്‍ പറയുന്ന കണക്ക്). ഭരണം കാര്യക്ഷമമാക്കാന്‍ ഒരുവിധം വരുമാനമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൊക്കെത്തന്നെ സ്വന്തമായി വാഹനം വാങ്ങുകയും ആ വാഹനങ്ങള്‍ നിരന്തരം ഓടിക്കൊണ്ടിരിക്കുകയും ചെയ്തിട്ടും 1700 ക്വാറികളില്‍ ഒന്നുപോലും ആരുടേയും കണ്ണില്‍പ്പെട്ടില്ലെന്നോ? ഭരണ ചെലവ് കൂടിയതിനാല്‍ ശമ്പളം കൊടുക്കാന്‍ പോലും കാശില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലാണ് ഒട്ടേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.
മൂന്ന് “പൂച്ചകള്‍” മൂന്നാറിലേക്ക് പോയത് സര്‍ക്കാര്‍ വക ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറി റിസോര്‍ട്ടുകളും കെട്ടിടവും പണിഞ്ഞത് പൊളിച്ചു കളയാനല്ലേ? പുഴയോരങ്ങളും പാതയോരങ്ങളും കൈയേറി. വര്‍ഷങ്ങളായി ഇതൊക്കെ നടന്നിട്ടും അധികാരവും ഫണ്ടും കൈയാളിയ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉറക്കത്തിലായിരുന്നോ? മൂന്നാറില്‍ മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം നടന്ന നിയമവിരുദ്ധ കയ്യേറ്റങ്ങള്‍ ഒന്നും ജനപ്രതിനിധികള്‍ കാണാതെ പോകുന്നതെന്തുകൊണ്ട്? പണ്ട് ഉയര്‍ന്നു കേട്ടൊരു ചോദ്യമുണ്ടല്ലോ? എന്തുകൊണ്ടെന്നതുകൊണ്ടെന്തുകൊണ്ട്?
മദ്യഷാപ്പുകള്‍ തുടങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി അനിവാര്യമാക്കിയപ്പോള്‍ മദ്യനിരോധന പ്രവര്‍ത്തകരും ഗാന്ധിയന്മാരും സന്തോഷിച്ചു. പകുതി ജനപ്രതിനിധികള്‍ സ്ത്രീകളായതിനാല്‍ ഭാവിയിലെങ്കിലും പുതിയ മദ്യഷാപ്പുകള്‍ക്ക് അനുമതി കിട്ടിയില്ലല്ലോ എന്നാണവര്‍ പ്രതീക്ഷിച്ചത്. പക്ഷേ എക്സൈസ് വകുപ്പു മന്ത്രി കെ.ബാബു ഈയിടെ പറഞ്ഞത് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഐകകണ്ഠേനയാണ് മദ്യഷാപ്പുകള്‍ക്കനുകൂലമായി പ്രമേയം പാസ്സാക്കി അയച്ചതെന്നാണ്.
പൊതുവെ പറഞ്ഞാല്‍ മിക്ക ലോക്കല്‍ ബോഡികള്‍ക്കും കെട്ടിടം പണി, റോഡു പണി തുടങ്ങിയ മരാമത്തു വര്‍ക്കുകളോടാണ് താല്‍പ്പര്യം. പണിതീര്‍ന്ന് ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിന് കെട്ടിടങ്ങള്‍ ലോക്കല്‍ ബോഡികള്കള്ക്കു കീഴിലുണ്ട്. വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍ തുടങ്ങി വ്യാപാരാവശ്യങ്ങള്‍ക്കുവേണ്ടി നിര്‍മിച്ച കെട്ടിടങ്ങളും കെട്ടിടത്തിലുണ്ട്. കടം വാങ്ങി കെട്ടിടം പണിഞ്ഞ് തിരിച്ചടക്കാതെ കുഴങ്ങുന്ന സ്ഥാപനങ്ങളും ഉണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ അധികാരം കേന്ദ്രീകൃതമായിരുന്നപ്പോള്‍ ഉണ്ടായിരുന്ന അഴിമതി അധികാരം വികേന്ദ്രീകൃതമായപ്പോഴും തുടരുന്നു എന്നര്‍ത്ഥം.
വികേന്ദ്രീകൃത അഴിമതി എന്നു വേണമെങ്കില്‍ പറയാം. ഒട്ടേറെ അധികാരങ്ങള്‍ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി ആ അധികാരം പ്രയോഗിച്ചാല്‍ മേല്‍പ്പറഞ്ഞ ദുരവസ്ഥ ഉണ്ടാകില്ല. അധികാരം പ്രയോഗിക്കുന്നതിനേക്കാള്‍ ആദായകരം അതു പ്രയോഗിക്കാതിരിക്കുന്നതാവും. ആത്യന്തിക ഫലം പരിസ്ഥിതി നാശം തന്നെ. മണ്ണും വെള്ളവും വായുവും നശിച്ചാല്‍ പിന്നെ മനുഷ്യന് എവിടെ രക്ഷ?
കെ.വി.സുഗതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: