പ്രധാനമന്ത്രികസേരിയില് ഡോ.മന്മോഹന്സിംഗിന് ഇനി കഷ്ടിച്ച് രണ്ടോമൂന്നോ മാസം മാത്രമാണുള്ളത്. 10 വര്‍ഷം അധികാരത്തിലിരുന്ന സിംഗ് മൂന്നാംവട്ടം അധികാരത്തിലേക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാമന്ത്രിയല്ലാ ത്തതുകൊണ്ടാകാം ജനങ്ങള്‍ക്ക് ഗുണകരമായതൊന്നും ചെയ്യാന്‍ സമയമോ സന്മനസോ ഇല്ലാതെയാണ് അദ്ദേഹം ഭരണം തുടര്‍ന്നത്. അധികാരത്തില്‍ ശേഷിക്കുന്ന സമയത്തിനകം അത്ഭുതങ്ങളൊന്നും സംഭവിക്കാനും പോകുന്നില്ല. സ്വയമായിട്ടൊന്നും ചെയ്യുകയുമില്ല. ആരെങ്കിലും നിര്ബന്ധിച്ചാലത് ശ്രദ്ധിക്കുകയുമില്ല. പിന്നെന്തിനാണാവോ കേരളമന്ത്രിസഭ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്ന് നിവേദനം നല്‍കിയത്? 12 ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ളത്. അവയൊന്നും ആദ്യമായി കേള്ക്കുന്നവയുമല്ല. പത്തുവര്‍ഷത്തോളമായി പ്രകടനപത്രികകളിലും നിവേദനങ്ങളിലും സ്ഥാനംപിടിച്ചവ ഇപ്പോള്‍ ആവര്‍ത്തിച്ചതുകൊണ്ട് പ്രയോജനം വല്ലതും ലഭിക്കുമോ? കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, പാചകവാതക പ്രശ്നം, പാലക്കാട് റയില്‍കോച്ച് ഫാക്ടറി, വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവുനല്‍കല്‍, ശബരി റയില്‍പാത, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പാക്കേജ് തുടങ്ങിയവ നിവേദനത്തിലെ വിഷയങ്ങളായിരുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉറപ്പ് പ്രധാനമന്ത്രിയില്‍ നിന്ന് ലഭ്യമായില്ല. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്‍പു കേരളത്തിന്റെ വാദം പരിഗണിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പരിസ്ഥിതിയും വികസനവും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയണമെന്നും ജനങ്ങളുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചുവെന്നും പറയുന്നുണ്ട്. ഫീല്‍ഡ് സര്‍വെ നടത്തി ജനവാസകേന്ദ്രങ്ങളെയും കൃഷിമേഖലകളെയും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
പാചകവാതകവുമായി ബന്ധപ്പെട്ട് ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലിയുമായി ചര്‍ച്ച ചെയ്യുമെന്നു പ്രധാനമന്ത്രി അറിയിച്ചിരുന്നു. പെട്രോള്‍ വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്കു നല്കിയ സമ്പൂര്‍ണാധികാരം എടുത്തുകളയണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതാണ്. പാചകവാതക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാന്‍ ആറുമാസത്തെ സാവകാശം നല്‍കണം. രണ്ടു മാസത്തേക്ക് നീട്ടിയത് അപര്യാപത്മാണെന്ന് കേരളം പറഞ്ഞെങ്കിലും അനുകൂലമായി പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. പ്രധാനമന്ത്രിയുടെ അറിയിപ്പിനുശേഷമാണ് വകുപ്പുമന്ത്രി വീരപ്പമൊയ്ലി കേന്ദ്രനിലപാട് ആവര്‍ത്തിച്ചത്. സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന എല്‍പിജി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യവും വീരപ്പമൊയ്ലി തള്ളി. വില തീരുമാനിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം പരിഗണിക്കില്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും കേന്ദ്ര പെട്രോളിയംമന്ത്രി വീരപ്പ മൊയ്ലിക്കും മുന്നില്‍ മുഖ്യമന്ത്രിതന്നെ ഇക്കാര്യങ്ങള്‍ ആവശ്യപ്പെതാണ്. ഇരുവരും നിരസിക്കുകയായിരുന്നു. സിലിണ്ടറിന് വില വര്‍ദ്ധിപ്പിക്കാനുളള തീരുമാനം എണ്ണക്കമ്പനികളുടെതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടില്ലെന്നുമായിരുന്ന കേന്ദ്രനിലപാട്. പെട്രോള്‍ -ഡീസല്‍- പാചക വാതക വിലനിയന്ത്രണ അവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടു കൊടുത്തിട്ടുള്ളതാണ്. ഇത് പുന:പരിശോധിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ല. സിലിണ്ടര്‍ വിലവര്‍ദ്ധന പത്തുശതമാനം ഉപഭോക്താക്കളെ മാത്രമാണ് ബാധിക്കുക. ബാക്കി 90 ശതമാനത്തിനും സബ്സിഡി നല്‍കുന്നുണ്ടെന്നും വകുപ്പു മന്ത്രി അവകാശപ്പെട്ടു.
പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിലും സംസ്ഥാനത്തിന് നിരാശമാത്രമാണ് ബാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സംസ്ഥാനത്തിനു പ്രയോജനകരമായ പദ്ധതികള്‍ പലതും പ്രഖ്യാപിച്ചേക്കുമെന്ന് കരുതിയെങ്കിലും കാര്യമായൊന്നുമുണ്ടായില്ല. കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനല്‍ ഉദ്ഘാടനം ഒഴിച്ചാല്‍ പ്രധാനമന്ത്രിക്ക് കാര്യമായ പരിപാടികള്‍ ഒന്നുമുണ്ടായിരുന്നില്ല. വിടപറയാന്‍നേരം ഒരു വിരുന്നുണ്ണാന്‍ കേരളത്തിലെത്തിയതിനപ്പുറം സംസ്ഥാന സന്ദര്‍ശനത്തിന് മന്‍മോഹന്‍സിംഗ് പ്രാധാന്യം കല്പിച്ചിരുന്നില്ല. പോകാന്നേരം ഒരു നിവേദനം നല്കാന് മുന്നിട്ടിറങ്ങുകയും അതു വലിയ സംഭവമാക്കി മാറ്റാനുമുള്ള സംസ്ഥാനത്തിന്റെ ശ്രമവുമെല്ലാം ഇപ്പോള്‍ പരിഹാസ്യമായി മാറിയിരിക്കുകയാണ്. മന്‍മോഹന്‍സിംഗ് ആദ്യമായി അധികാരത്തിലെത്തുമ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കിയ മന്ത്രിസഭയായിരുന്നു. ഇപ്പോള്‍ത്തന്നെ രണ്ടരവര്‍ഷമായി യുഡിഎഫ് ഭരണത്തിലുമാണ്. ഇത്രയും കാലമായിട്ടും ഒന്നും നേടിയെടുക്കാന്‍ കഴിയാത്തവരുടെ കതിരില്‍വളം വയ്ക്കലിനോട് തുല്യമായേ ഇപ്പോഴത്തെ ശ്രമത്തേയും കാണാനൊക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: