പിറ്റേ ദിവസം ഇഴയുന്ന ചിന്തകള്‍ തോവാരത്തിനുപോലും സ്വസ്ഥത അനുവദിച്ചില്ല. പ്രാതല്‍ കഴിഞ്ഞ് പുറപ്പെടാനുള്ള ശ്രമത്തിനിടയ്ക്കും ഉലയ്ക്കുന്ന ചിന്തകള്‍ മനസ്സിന്റെ പല കോണുകളിലും അസ്വസ്ഥമായി അടിച്ചുകൊണ്ടിരുന്നു. മുന്നിലേക്കുള്ള വഴിയടഞ്ഞതുപോലെ ചൊമാരി പൂമുഖത്തെ പടിയില്‍ അലക്ഷ്യമായി നോക്കിക്കൊണ്ടു പറഞ്ഞു. ‘അനിയാ! കാരാക്കുളങ്ങര സംഭവിച്ച യോഗിയാരുടെ അവമാനം വലിയ ആപത്തുകളുടെ തുടക്കം ആവുമോ എന്നാണ് പേടി. താന്‍ അഗ്നിദത്തന്‍ നമ്പൂതിരിയോട് പറയാന്‍ ഭാവിച്ചത് തടുക്കേണ്ടായിരുന്നു. അല്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും പറഞ്ഞാലും മതിയായിരുന്നു. നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ വിഷം നമ്മുടെ നേര്‍ക്ക് പ്രയോഗിക്കാമായിരുന്നു. ഇത് വലിയൊരാപത്തിന്നു വഴി വച്ചു.’ അനിയന് ചൊമാരിയെ സമാധാനിപ്പിക്കും വിധം ചോദിച്ചു. ‘അവമാനിച്ചതിന്റെ ദോഷം അഗ്നിദത്തന്‍ നമ്പൂതിരിക്കല്ലേ കിട്ടുക?’ ‘അവമാനത്തിന്റെ ഫലം അതിനു കാരണക്കാര്‍ക്ക് മാത്രമല്ല അനുഭവിക്കേണ്ടി വരിക. മലയില്‍ നിന്ന് പുറപ്പെടുന്ന നദി മലയേയല്ലല്ലോ അധികം നനയ്ക്കുന്നത്? താഴ്വാരത്തിനെ അല്ലേ? സത്യം പറഞ്ഞാല്‍ നമ്മളും ഈ പാപത്തിന് കാരണക്കാരാണ്. യജ്ഞപുരവും ഊരും തമ്മിലുള്ള ശണ്ഠയില്‍ ഉണ്ടായ അവസാനത്തെ ഫലമാണ് ഈ അവമാനം. എന്തൊക്കെയോ ഉണ്ടാകാന്‍ പോകുന്നുണ്ട്.’ ചൊമാതിരിയുടെ അസ്വസ്ഥത അടുത്തിരിക്കുന്നവരില്‍ കൂടി പടരുന്നുണ്ടായിരുന്നു. ‘ചൊമാരി പറഞ്ഞത് ശരിയാണ്.’ ദ്വിവേദി കുറച്ചു വിവര്‍ണമായ മുഖത്തോടെ ഉത്കണ്ഠപ്പെട്ടുകൊണ്ട് തുടര്‍ന്നു. ‘ഇന്നലെ വൈകുന്നേരത്തെ ശീവേലിക്ക് ഊരില്‍ ആനയിടഞ്ഞു കീഴ്ശാന്തി രാമന്റെയും ഒരു പാപ്പാന്റെയും കഥ കഴിഞ്ഞു. എഴുന്നൊള്ളിക്കുന്ന സമയത്തായിരുന്നൂ എന്നാണ് വാരര് പറഞ്ഞത്’ ‘ശിവ ശിവ ശിവ’ ചൊമാരി കണ്ണടച്ച് ദീര്‍ഘമായി നിശ്വസിച്ചു. ‘അമ്പലം ശുദ്ധം മാറീട്ടുണ്ടാവും അല്ലേ ചൊമാരീ’ ചൊമാരിയോ മറ്റുള്ളവരോ അതിന് സമാധാനം പറഞ്ഞില്ല. ഓതിക്കനും ഉത്തരം വേണമെന്ന് വിചാരിച്ചിട്ടുണ്ടാവില്ല.
അത്യാഹിതങ്ങളില്‍ മുളയ്ക്കുന്ന പലേ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടാവില്ല. ‘ഊരില്‍ ഉള്ളവരുടെ അഹങ്കാരങ്ങള്‍ അടക്കാന്‍ തേവര് തന്നെ സൂചന കൊടുത്തതാകും.’ അനിയന്റെ വാക്കു കേട്ടപ്പോള്‍ ദ്വിവേദി പറഞ്ഞു. ‘ത്രിവിക്രമന്‍ നമ്പൂതിരി തേവരെ അവമാനിച്ചതുകൊണ്ടാണ് ഈ അത്യാഹിതം എന്നാണത്രേ അഗ്നിദത്തന്‍ നമ്പൂതിരിയുടെ വ്യാഖ്യാനം.’ കാരാക്കുളങ്ങര പോകാതിരുന്നതുകൊണ്ട് ദ്വിവേദിക്ക് യോഗിയാരോടുണ്ടായ അവമാനത്തിന്റെ കിടുങ്ങല് അത്ര ബാധിച്ചിരുന്നില്ല. ബാക്കിയെല്ലാവരും അശുഭചിന്തകൊണ്ടുള്ള നിശ്ശബ്ദതയിലേക്ക് അലിഞ്ഞു പോയിക്കൊണ്ടിരുന്നു. ദ്വിവേദി അനിയനോടു ചോദിച്ചു. ‘യോഗിയാരെ പിന്നെ ആരെങ്കിലും കണ്ടുവോ?’ അനിയന് തലേദിവസത്തെ സംഭവങ്ങള്‍ വിവരിച്ചു. ‘ഇളയവാഴുന്നവര് ആകെ അസ്വസ്ഥനായിരുന്നു. വാഴുന്നവരുടെ നമസ്കാരത്തിനാണല്ലോ യോഗിയാര് വന്നത്. പിന്നെ കുറുങ്കൂറുരാജ്യത്ത് ഇളയവാഴുന്നവരുടെ മുന്നില്‍ വച്ചാണ് അവമാനം നടന്നത് എന്നത് വേറെയും. യോഗിയാരെ അവമാനത്തില്നിന്ന് രക്ഷിക്കേണ്ട ചുമതല ഇളയവാഴുന്നവര്ക്കുണ്ടായിരുന്നു എന്നാണദ്ദേഹത്തിന്. യോഗിയാരെ കണ്ടു മാപ്പുപറയാന്‍ ഇളയവാഴുന്നവരും സേവകരും വൈകുന്നേരം വരെ യോഗിയാരുണ്ടാകാവുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. ഒരു ഗുണവും ഉണ്ടായില്ല. വൈകുന്നേരത്ത് ഏതോ നായടി, യോഗിയാര് ഗോവിന്ദമലയിലേക്ക് കയറിപ്പോകുന്നതു കണ്ടു എന്നു പറഞ്ഞു. ഇളയവാഴുന്നവര് ആ നായടിയെയും കൂട്ടി ഗോവിന്ദമല കയറാന്‍ തയ്യാറായി. മലയുടെ താഴ്വാരത്തിലെത്തിയപ്പോഴേക്കും അതികഠിനമായ മഴയും കാറ്റും കാരണം ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു.’ ‘യോഗിയാര് സങ്കല്‍പ്പിക്കാതെ ഇളയവാഴുന്നവര്‍ക്ക് അത് സാധ്യമാവുകയുണ്ടാവില്ല.’ എന്നു പറഞ്ഞുകൊണ്ട് ചൊമാരി ഇറങ്ങാന്‍ പുറപ്പെട്ടു. പെട്ടെന്ന് ത്രിവിക്രമന്‍ നമ്പൂതിരി പൂമുഖത്തേക്ക് കയറിവന്നു. വന്ന ഉടനെ അനിയന്റെ തല പിടിച്ച് ഒന്നു കുലുക്കി നോക്കി. ‘മൂക്കാത്ത ഇതു പൊട്ടിച്ചിട്ട് കാര്യം ഇല്യ. ചൊമാരീ! അഭിമന്യുവിന് വീരഗതിയാണ് മോക്ഷം. ഒരു കണ്ണില്‍ കരടുവീണാല്‍ രണ്ടു കണ്ണും അടഞ്ഞുപോകും. തീ കൊളുത്തിയാലേ തീ കെടൂ. നാഴികൊണ്ടോ പറകൊണ്ടോ അളക്കേണ്ടത്? പറോണ്ടാവാം അല്ലേ? മലയിറങ്ങിയാല്‍ പിന്നെ കാശി തന്നെ ഗതി’ ഇതുപറഞ്ഞ് ത്രിവിക്രമന്‍ നമ്പൂതിരി വന്ന പോലെ ഇറങ്ങിപ്പോകുകയും ചെയ്തു. അനിയന് പറഞ്ഞു. ‘ഇന്നലത്തെ വീഴ്ചയ്ക്ക് തലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്. സാമാന്യം നല്ല പിരിയായിട്ടുണ്ട്.’ ‘പിരിയാണെങ്കിലും നമ്പൂതിരി അടുത്തു വരുമ്പോള്‍ ഒരുസുഖം. ശരിക്കും നമസ്കരിക്കാന്‍ തോന്നി. കുന്നം ഓതിക്കന് തൊഴുതുകൊണ്ടു പറഞ്ഞു. അനിയനും സമ്മതിച്ചു. ‘ത്രിവിക്രമന്‍ നമ്പൂതിരിയോട് മുമ്പെ തോന്നാത്ത ഒരു ബഹുമാനം എനിക്കും തോന്നി. അല്ലെങ്കില്‍ ഊരുഗ്രാമക്കാരന് ഒരാള്‍ എന്റെ തലപിടിച്ചു കുലുക്കിയിട്ട് അങ്ങനെ പോകും എന്നു തോന്നുന്നുണ്ടോ ഓതിക്കന്?’ ‘ചൊമാരി എന്താ ആലോചിക്കണത്?’ ഓതിയക്കന്റെ ചോദ്യത്തിന് ചൊമാരി മൗനം ദീക്ഷിച്ചതേ ഉള്ളൂ. ചൊമാരി വിചാരിച്ചു. ത്രിവിക്രമന്‍ നമ്പൂതിരിക്ക് ഭ്രാന്തല്ല. സ്വാമിയാരുടെ അനുഗ്രഹമാണ്. അല്ലെങ്കില്‍ ദേഹത്തുണ്ടായിരുന്ന പാട് ഇത്ര പെട്ടെന്ന് മാറാന്‍ വഴിയില്ല. ചൊമാരി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ കുന്നം ഓതിക്കന് വളരെ പതുക്കെ എണീറ്റു. ‘നടുനീരാന് നല്ല പ്രയാസം ഉണ്ട്. എന്നാല്‍ ഇറങ്ങായി. പിന്നെ കാണാന്ന് വയ്ക്കാ ദ്വിവേദീ.’ അനിയന് കുസൃതിയേടെ ചോദിച്ചു. ‘ഓതിക്കന് ഒരു വടി വേണോ?’ ‘താന്‍ കൂടെണ്ടെങ്കില് സകലസമേത്തും വേണം.’ ചിന്തയിലായ ചൊമാരിയല്ലാത്തവരെല്ലാം ആ മറുപടി ആസ്വദിച്ചു ചിരിച്ചു. ചൊമാരിയുടെ മനസ്സ് ത്രിവിക്രമന്‍ നമ്പൂതിരിയില്‍ ചുറ്റിത്തിരിയുകയായിരുന്നു. ‘മലയിറങ്ങിയാല്‍ കാശി തന്നെ ഗതി. ആര് മലയിറങ്ങിയാല്‍? ആര്‍ക്കാണ് കാശിഗതി? ആരാണഭിമന്യു? തീ കത്തിയാലേ തീ കെടൂ. എന്താണ് പറകൊണ്ട് അളക്കേണ്ടത്?’ ചൊമാരി ചിന്തകളില്‍ നിന്നു വിടാതെ മുന്നിലേക്കു നടന്നു. ദ്വിവേദി അനുയാത്രയായി ഒപ്പം നടന്നു. കുഞ്ചുവും അനിയന്റെ തോളത്ത് കൈ വച്ച് ഓതിക്കനും നടന്നു. ചൊമാരി ചിന്തയില്‍ നിന്ന് വിട്ടുപോന്നില്ല ‘എന്തുകൊണ്ടാണ് അനിയന്റെ തല മൂത്തില്ലെന്നു പറഞ്ഞത്? പിന്നെ ആരുടെ തലയാണ് മൂത്തത്?’
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: