പുതുവര്‍ഷത്തില്‍ കേന്ദ്രം നല്‍കിയത് പാചകവാതക വിലവര്‍ധന ദുരിതവും അതുവഴി വീട്ടമ്മമാരുടെ സമരവും വെള്ളിയാഴ്ചയിലെ ഹോട്ടല്‍-റസ്റ്റോറന്റ് ബന്ദുമാണ്. ക്ഷാമഭാവിയിലേയ്ക്ക് ദുഃസൂചനയാകുമോ ഇത്?
സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 220 രൂപയാണ് കൂടിയിരിക്കുന്നത്. ഇതിന് പുറമെ വീടുകളില്‍ സിലിണ്ടര്‍ എത്തിയ്ക്കുന്നതിന് കമ്മീഷനും നല്‍കണം. വാണിജ്യ ഉപയോഗത്തിനുള്ള 19 കി.ഗ്രാം സിലിണ്ടറിന്റെ വില 385.77 രൂപ കൂടി 2184.50 രൂപയാക്കി. ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചവരും 1293.50 രൂപ നല്‍കണം. വാറ്റും കൂടി നല്‍കേണ്ടിവരികയാണെങ്കില്‍ സിലിണ്ടറിന് 480 രൂപ കൂടും. ഈ വാര്‍ത്തകള്‍ പുറത്തുവന്നതോടെ സംസ്ഥാനത്തെങ്ങും ഗ്യാസ് വിതരണം ഏറെക്കുറേ സ്തംഭിച്ചു.
ഗ്യാസ് സിലിണ്ടറിന് സബ്സിഡി ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. എന്നാല്‍ മാത്രമേ സബ്സിഡി ഉപഭോക്താവിന് ലഭിക്കുകയുള്ളൂ. ഇപ്പോള്‍ സബ്സിഡിയോടെ ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കുമ്പോഴും ഒന്‍പതാമത്തെ സിലിണ്ടറിന് ആധാര്‍-ബാങ്ക് ബന്ധമില്ലെങ്കില്‍ മുഴുവന്‍ തുകയും നല്‍കേണ്ടി വരും.
കേന്ദ്രം നിര്‍ബന്ധമാക്കിയ ആധാര്‍ കാര്‍ഡ് ജനങ്ങളെ നിരാധാരമാക്കുന്ന ഇരുട്ടടി തന്നെയാണ്. ആധാര്‍ കാര്‍ഡ് കയ്യില്‍ കിട്ടുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച് കാര്‍ഡ് അനുവദിച്ചു കിട്ടിയാലും ഉപഭോക്താവിന്റെ കയ്യില്‍ വരുന്നത് പോസ്റ്റോഫീസ് വഴിയായതുകൊണ്ട്; പോസ്റ്റോഫീസ് പ്രവര്‍ത്തനം ഒട്ടും കാര്യക്ഷമമല്ലാത്തതുകൊണ്ടും. സബ്സിഡിയ്ക്കായി ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചത് പകുതിയോളം ഉപഭോക്താക്കള്‍ മാത്രമാണ്. 31 ലക്ഷം പേര് ഇനിയും ബന്ധിപ്പിക്കാനുണ്ടെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തുന്നത്. ആധാറിനുള്ള അപേക്ഷ ആറുമാസം മുന്‍പ് നല്കി നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റോഫീസില്‍ നിന്നും ആധാര്‍കാര്‍ഡ് പ്രതീക്ഷിച്ചിരിക്കുന്നവര്‍ ഏറെയാണ്. ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കും സബ്സിഡി ബാങ്ക് അക്കൗണ്ടില്‍ എത്തുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.
ഇപ്പോള്‍ ആധാര്‍ കാര്‍ഡ് ബാങ്കുമായി ബന്ധിപ്പിക്കുന്നതിന് രണ്ടുമാസം കൂടി അനുവദിച്ചിരിക്കുന്നു. പെട്രോളിയം വില വര്‍ധനയ്ക്കൊപ്പം പാചകവാതക വിലയും വര്‍ധിപ്പിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ ഓയില്‍ കമ്പനികള്‍ക്ക് നല്‍കിയതാണ് ജനങ്ങള്‍ക്ക് വിനയായത്. ആധാര്‍ ബാങ്കുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ആറുമാസമാക്കി നീട്ടിക്കിട്ടണം എന്ന അപേക്ഷ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടാണ്. ഗാര്‍ഹിക ഗ്യാസിന്റെ വില കൂട്ടാനുള്ള അധികാരം കേന്ദ്രത്തിനാണെന്നും കേന്ദ്രം വില കൂട്ടിയിട്ടില്ലെന്നും സബ്സിഡി സിലിണ്ടറിന്റെ വില ഇപ്പോഴും 444.50 രൂപയാണെന്ന് വിശദീകരണവും ഉണ്ട്. സബ്സിഡിയില്ലാത്ത ഗ്യാസ് വിലയാണ് എണ്ണക്കമ്പനികള്‍ നിശ്ചയിക്കുന്നത്. എണ്ണക്കമ്പനികള്‍ പ്രസിദ്ധീകരിച്ച നിരക്കനുസരിച്ച് കേരളത്തില്‍ സിലിണ്ടറിന് വില ശരാശരി 1293.50 രൂപയാണ്. ആധാര്‍ കാര്‍ഡ് ബാങ്കുമായി ബന്ധിപ്പിച്ചാലും സബ്സിഡി ബാങ്കില്‍ നിക്ഷേപിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ വിലയും സിലിണ്ടര്‍ ലഭിക്കുന്നതിന് നല്‍കേണ്ടിവരും. പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് ഗ്യാസ് വീട്ടിലെത്തുന്നതുവരെ ഓരോ സിലിണ്ടറിനും നല്‍കേണ്ടിവരുന്നത് 240 രൂപയിലധികമാണ്. ഇറക്കുമതിക്കൂലി, ബോട്ട്ലിംഗ് ചാര്‍ജ്, കടത്തുകൂലി, ഡീലര്‍ കമ്മീഷന്, നികുതികള്‍, സര്‍വീസ് ചാര്‍ജ് മുതലായ അനുബന്ധ നൂലാമാലകളും നേരിടേണ്ടിവരുന്നു.
വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഗ്യാസ് ഏജന്‍സികള്‍ ഉപരോധിക്കാന്‍ ഓള് കേരള ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന് തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് ഈ വില വര്‍ധനയില്‍ നേട്ടം 3500 കോടി രൂപ അധികം ലഭിക്കും. ഗ്യാസ് വില വര്‍ധന സ്വാഭാവികമായും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനയ്ക്കും കാരണമാകുമ്പോള്‍ അതിന്റെ തിക്തഫലവും ജനം അഭിമുഖീകരിക്കേണ്ടിവരും.
ഗ്യാസ് വില വര്‍ധനവിനെതിരെ വീട്ടമ്മമാര്‍ സമര രംഗത്തിറങ്ങിക്കഴിഞ്ഞു. ഇന്ന് ഫ്ലാറ്റുകളില്‍ ജീവിക്കുന്നവര്‍ക്ക് അടുപ്പ് എന്നത് സങ്കല്പ്പത്തിനതീതവുമാണ്. വീടുകളിലും വിറകടുപ്പുകള്‍ ഇല്ല. വിറക് ലഭ്യമല്ല എന്നു മാത്രമല്ല വിറകിനായി മരം മുറിയ്ക്കുന്നത് പരിസ്ഥിതി ദ്രോഹകരമായ കുറ്റമാണ്. സമ്പന്നരെ സഹായിക്കുന്ന ഈ നടപടിക്കെതിരെയാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കെ എടുത്ത ഈ സ്ത്രീദ്രോഹ നടപടി ബഹുഭൂരിപക്ഷം വരുന്ന സ്ത്രീ വോട്ടര്‍മാരെ യുഡിഎഫില്‍നിന്നും യുപിഎയില്‍നിന്നും അകറ്റുമെന്നുറപ്പാണ്. സമരരംഗത്തിറങ്ങിയ വീട്ടമ്മമാരുടെ മുന്നറിയിപ്പ്, ഈ സാഹചര്യം നിലനില്‍ക്കെ, വോട്ട് തേടിവരുന്നവര്‍ക്ക് കിട്ടുന്നത് ചൂലുകൊണ്ടുള്ള അടിയായിരിക്കും എന്നാണ്. ആം ആദ്മി പാര്‍ട്ടിയുടേയും കേജ്രിവാളിന്റേയും അടയാളം ചൂലായി മാറിയത് ‘ചൂല്’ എന്ന ഉപകരണത്തിനും പ്രയോഗത്തിനും മാന്യത നേടിക്കൊടുത്തിരിക്കുകയാണ്.
പാചകവാതക സബ്സിഡിയ്ക്ക് രണ്ടുമാസം കൂടി സാവകാശം നല്‍കാം എന്ന് മുഖ്യമന്ത്രി പറയുമ്പോഴും വീട്ടമ്മമാരുടെ തലയ്ക്ക് മുകളില്‍ തൂങ്ങുന്ന ഡമോക്ലസിന്റെ ഖഡ്ഗമായി അത് തുടരും. വെള്ളിയാഴ്ചയിലെ ഹോട്ടല്‍-റസ്റ്റോറന്റ് സമരം ജനങ്ങളെ കാര്യമായി ദ്രോഹിക്കുന്നതാവും.
പാചകവാതക വില വര്‍ധന എങ്ങനേയും ഒഴിവാക്കേണ്ടതു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: