‘വെടക്കാക്കി തനിക്കാക്കുക’. പണ്ടേയുള്ള ചൊല്ലാണിത്. അതിന് എക്കാലത്തും പ്രസക്തിയുണ്ട്. രമേശ് ചെന്നിത്തലയെ മന്ത്രിയാക്കിയതിലൂടെ അത് ഒന്നുകൂടി ഉറപ്പിച്ചു. അതിലാരാണ് മിടുക്ക് കാട്ടിയതെന്ന് പരിശോധിച്ചാല്‍ സംശയമില്ല. എ.കെ. ആന്റണിയല്ലാതെ മറ്റാര്? ആന്റണി എപ്പോഴും അങ്ങനെയാണ്. എങ്ങനെയായാലും പൂച്ചയെ മുകളിലേക്കെറിഞ്ഞതുപോലെ, കൃത്യമായും വീഴുമ്പോള്‍ നാലുകാലും തറയില്‍ നേര്‍ക്കുനേരെ.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ആന്റണി നിശബ്ദനായിരിക്കും. രമേശ് ചെന്നിത്തലയുടെ മന്ത്രിപദവി സംബന്ധിച്ച തര്‍ക്കം ഉച്ചസ്ഥായിയിലെത്തിയപ്പോഴും ആന്റണി ‘ഞാന്‍ മാവിലായിക്കാരന്’ എന്ന ഭാവത്തിലായിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഷട്ടില്‍ സര്‍വീസ് പോലെ നിരന്തരം ദല്‍ഹിയില്‍പോയി. ഒരുമാതിരി കൊള്ളാവുന്ന നേതാക്കളെല്ലാം ഇതിനായി ചേരിതിരിഞ്ഞ് തര്‍ക്കിച്ചു. രമേശ് മന്ത്രിയായില്ലെങ്കില്‍ കേരളം അറബിക്കടലെടുക്കുമെന്ന തോന്നല്‍പോലും ചിലരുണ്ടാക്കി. കോണ്‍ഗ്രസ്സില്‍ മാത്രമല്ല പ്രശ്നം വേലിയേറ്റമുണ്ടാക്കിയത്. ഘടകകക്ഷികളും പക്ഷം പിടിച്ചു.
കോണ്‍ഗ്രസിലെ പ്രശ്നം തീര്‍ക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടവരാണ് ഘടകകക്ഷികളില്‍ പ്രബലരായ മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസ്സും. രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുത്താന്‍ മുന്നണി ശക്തമാകുമെന്നവര് വാദിച്ചു. സോണിയയെ ദല്‍ഹിയില്‍ ചെന്നു കണ്ടു. കേരളത്തില്‍ വന്നപ്പോള്‍ പിന്നെയും കണ്ടു. കണ്ടുകൊണ്ടിരുന്നതല്ലാതെ കാര്യങ്ങളൊന്നും നടന്നില്ല. സഹികെട്ടാണ് “എനിക്ക് മന്ത്രിയാകണ്ട, മന്ത്രിയാകാന്‍ ഞാന്‍ ഇല്ല, ആ ചര്‍ച്ച അടഞ്ഞ അധ്യായം” എന്നൊക്കെ രമേശിന് പറയേണ്ടിവന്നത്.
രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനോ ഉപമുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ അശേഷം മോഹമില്ലെന്ന് ആര്‍ക്കാണറിയാത്തത്! വേണമെങ്കില്‍ കേന്ദ്രമന്ത്രിപോലും ആകാമായിരുന്നില്ലേ എന്നാരും ചോദിച്ചുപോകും. നന്നേ ചെറുപ്പത്തില്‍ മന്ത്രിയായി. അതും കരുണാകരന് മന്ത്രിസഭയില്‍. പിന്നെ വച്ചടിവച്ചടി കയറ്റം. ലോക്സഭയില്‍ പലതവണയെത്തി. ഹിന്ദിയാണെങ്കില്‍ നന്നായി സംസാരിക്കും. രാജീവിനും സോണിയയ്ക്കും മാത്രമല്ല രാഹുലിനും പെരുത്തിഷ്ടം. എന്നിട്ടും കെപിസിസി പ്രസിഡന്റ് കസേര ഒന്‍പത് കൊല്ലം വിടാതെ പിടിച്ചത് കേന്ദ്രത്തില്‍ സ്ഥാനം കിട്ടാത്തതുകൊണ്ടായിരുന്നില്ലല്ലോ. കേരളത്തെ നന്നാക്കണം. അതിനായി സമയം ചെലവാക്കണം. സന്ദര്‍ഭം പ്രയോജനപ്പെടുത്തണം. രണ്ടരവര്‍ഷം മുമ്പ് പ്രവര്‍ത്തകരും ആരാധകരും നിര്‍ബന്ധിച്ചു. നിയമസഭയിലേക്ക് മത്സരിക്കണം. സിറ്റിംഗ് എംഎല്‍എ ബാബുപ്രസാദ് ഹരിപ്പാട് സീറ്റ് രമേശിനു വേണ്ടി ദാനം ചെയ്തു. തെരഞ്ഞെടുപ്പ് യോഗത്തില്‍ ബാബുപ്രസാദ് പൊട്ടിക്കരഞ്ഞു. രമേശും അതേ വേദിയില്‍ സന്തോഷ (സങ്കട) കണ്ണീര് പൊഴിച്ചു. സദസ്സിലിരുന്ന അമ്മമാരും ഈ സുന്ദരക്കുട്ടപ്പന്മാര് തേങ്ങുന്നത് കണ്ണ് കണ്ണീര് തുടച്ചു. ചാനലുകാര് ഒരു തുള്ളി കണ്ണീരുപോലും പാഴായിപ്പോകാതെ ഒപ്പിയെടുത്ത് മാലോകരെ മുഴുവന്‍ കാണിച്ചു.
ഒരു നേതാവിന് ഒരു പദവി എന്ന പ്രഖ്യാപിത തീരുമാനം രമേശിന് വേണ്ടി ഒഴിവാക്കി കൊടുക്കുകയായിരുന്നല്ലൊ. എന്തിനുവേണ്ടി? രമേശിനായി വഴിയൊരുക്കാന്‍. അണികളുടെയും ആരാധകരുടെയും ആഗ്രഹപ്രകാരം മുഖ്യമന്ത്രിക്കസേരയിലെത്തിക്കാന്. അന്നേരവും രമേശ് മന്ത്രിച്ചുകൊണ്ടിരുന്നത് മുഖ്യമന്ത്രിയാകണ്ട, മന്ത്രിയാകണ്ട, ഉപമുഖ്യമന്ത്രിയുമാകണ്ട എന്നുതന്നെയായിരുന്നു. പക്ഷേ പ്രിയമാതാവ് ദേവകിയമ്മ മോഹിച്ചിരുന്നു. മകന് മന്ത്രിയാകണമെന്ന്. അതുണ്ടോ രമേശ് അറിയുന്നു. രണ്ടാമതും മന്ത്രിയായി രമേശ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പത്രവാര്‍ത്തയായി. ” അമ്മയുടെ മോഹം പൂവണിഞ്ഞു”. അനുഗ്രഹം വാങ്ങാന്‍ കുടുംബസമേതം അമ്മയുടെ അടുത്തെത്തി. തലയില്‍ കൈവച്ച് അനുഗ്രഹിച്ചതോടൊപ്പം വെളുത്തുതുടുത്ത മകന്റെ കവിളിലും നെറ്റിയിലും ചുംബനം നല്‍കാനും അമ്മ മറന്നില്ല. അച്ഛന് നല്ല ഭരണം കാഴ്ചവയ്ക്കുമെന്ന് മക്കളായ അമിതും രമിതും പറഞ്ഞപ്പോള്‍ എനിക്ക് രാഷ്ട്രീയമറിയില്ലെന്ന ഭാര്യ അനിതയുടെ ഒഴിഞ്ഞുമാറ്റം കണ്ട് ചാനലുകള്‍ക്ക് കണ്ണ് ചിമ്മേണ്ടിവന്നു.
‘മക്കളായ ഞങ്ങള്‍ രണ്ടുപേരെക്കാളും അച്ഛന് സ്നേഹിച്ചതും വാത്സ്യത്തോടെ വളര്‍ത്തിയതും പാര്‍ട്ടിക്കാരെയാണ്. പ്രത്യേകിച്ചും രമേശ് ചെന്നിത്തലയെ’, കെ. കരുണാകരനെക്കുറിച്ച് പണ്ടെന്നോ കെ. മുരളീധരന് പറഞ്ഞതങ്ങനെയാണ്. സൂത്രപ്പണി പലതും ചെയ്തിട്ടുണ്ടാവാമെങ്കിലും കെ. മുരളീധരനെപ്പോലെ കരുണാകരനെ പരസ്യമായി തള്ളിപ്പറയാന്‍ രമേശ് തയ്യാറാവാത്തതും അതുകൊണ്ടാകാം.
കെ. കരുണാകരനെ തള്ളിക്കളഞ്ഞ് ഐ ഗ്രൂപ്പിന്റെ അമരത്തെത്തിയ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഒന്നരവര്‍ഷമായി ഐ വിഭാഗം ചാവേറുകളെപ്പോലെ ചാടി വീഴുകയായിരുന്നല്ലൊ. കെ.സുധാകരനെപ്പോലുള്ളവരുടെ നാവ് ഉറുമിപോലെ തലങ്ങും വിലങ്ങും ശീല്ക്കാരം സൃഷ്ടിച്ചു.
മുഖ്യമന്ത്രിസ്ഥാനത്തിന് ഒഴിവില്ലെന്നറിയുന്നതു കൊണ്ട് ഉപമുഖ്യമന്ത്രിക്കുവേണ്ടി പിടിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനം രണ്ടാം കക്ഷിക്കുള്ളതാണെന്നറിയാത്തതുകൊണ്ടാകാനിടയില്ല. “കുന്നോളം മോഹിച്ചാലല്ലെ കുന്നിക്കുരുവെങ്കിലും നേടാന്‍ പറ്റൂ”. മന്ത്രിയാകാന്‍ വേണ്ടിതന്നെയായിരുന്നു ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ചൂണ്ടയിട്ടത്. വരട്ടെ തീരുമാനം. അപ്പോള്‍ ലീഗ് അഭിപ്രായം പറയുമെന്നായിരുന്നു അവരുടെ ഔദ്യോഗിക നിലപാട്. ഇതിനിടയിലും ചില നേതാക്കള്‍ മനസ്സിലിരിപ്പ് വെളിപ്പെടുത്തി. “ഉപമുഖ്യമന്ത്രി പദവി സൃഷ്ടിക്കുന്നെങ്കില്‍ അത് ലീഗിന് അവകാശപ്പെട്ടത്”. രമേശിനെ മന്ത്രിസഭയിലെടുക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചപ്പോഴാണ് പുതിയ പ്രശ്നം. ‘ആഭ്യന്തരം കിട്ടണം’. അയ്യോ അത് കൊടുത്തുപോയല്ലോ. തിരുവഞ്ചൂര്‍ നല്ലൊരു വഞ്ചിക്കാരനെപ്പോലെ അക്കരയും ഇക്കരയും തുഴയുന്നു. പ്രതിപക്ഷത്തെ കൗശലക്കാരായ പലരേയും തിരുവഞ്ചൂര്‍ നടുക്കയത്തിന് മുകളില്‍ കൊണ്ടുചെന്ന് നിര്‍ത്തിയിരിക്കുന്നു. അപകടസന്ധികളില്‍ നിന്നെല്ലാം സന്ധിചെയ്യാനുള്ള കുതന്ത്രവും പ്രയോഗിക്കുന്നു. തിരുവഞ്ചൂരിന്റെ വകുപ്പ് മാറ്റാനേ ഒക്കത്തില്ല. മുഖ്യമന്ത്രി തീരുമാനം കടുപ്പിച്ചതോടെ വീണ്ടും വഞ്ചി തിരുനക്കര തന്നെ. കോണ്‍ഗ്രസ് രാഷ്ട്രീയം കെട്ടുനാറിയപ്പോഴും എ.കെ.ആന്റണി മിണ്ടിയില്ല. പരമാവധി ജീര്ണിച്ചപ്പോഴാണ് ആന്റണിയുടെ വരവ്. രണ്ടേ രണ്ട് ചര്‍ച്ച. രമേശ് മന്ത്രിയാകുന്നു. ആഭ്യന്തരം, വിജിലന്‍സ് എന്നുവേണ്ട ചോദിച്ചതെല്ലാം കൊടുക്കുന്നു.
“പ്രതിരോധമന്ത്രി വന്തോക്കുതന്നെ” എന്ന് തലയാട്ടി സമ്മതിക്കുന്ന മുഹൂര്‍ത്തം. ‘ആന്റണി ആരാ മോന്’ എന്ന് സര്‍വരേയും കൊണ്ട് പറയിപ്പിക്കണമെങ്കില്‍ തുടക്കത്തിലേ പ്രശ്നം തീര്‍ത്താല്‍ പറ്റില്ലല്ലൊ. അതാണ് പറഞ്ഞത്, ‘വെടക്കാക്കി തനിക്കാക്കി’യത് ആന്റണിയാണെന്ന്. രമേശിന് മന്ത്രിസ്ഥാനം കിട്ടിയെങ്കിലും എട്ടുവര്‍ഷം കൊണ്ടുണ്ടാക്കിയ നല്ല പ്രസിഡന്റെന്ന പ്രതിഛായ നഷ്ടപ്പെട്ടു. അധികാരമോഹം ഒട്ടും ഇല്ലാത്ത രമേശിനെ സ്ഥാനമോഹിയെന്ന മുദ്രചാര്ത്തികൊടുക്കുകയും ചെയ്തു. എങ്ങനെയുണ്ട് ആന്റണിയുടെ ബുദ്ധി?
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: