ലോകത്തിലെ സൂപ്പര്‍ ശക്തി എന്ന് സ്വയം പ്രഖ്യാപിക്കുന്ന അമേരിക്കയുടെ നിലപാടുകളെ വെല്ലുവിളിക്കാന്‍ ഇന്ത്യ തയ്യാറായിരിക്കുകയാണോ? ഇന്ത്യയുടെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖോബ്രഗഡെയുടെ അറസ്റ്റിന് അവരെ അവഹേളിക്കുന്ന തരത്തില്‍ എടുത്ത നടപടിയില്‍ ഇന്ത്യ സ്വീകരിച്ച കര്‍ശന നിലപാട് അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണത്രെ. വിധേയത്വം മാത്രം ലോകരാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന അമേരിക്കയ്ക്ക് ദേവയാനി വിഷയത്തില്‍ ഇന്ത്യ എടുത്ത നടപടികള്‍ തിരിച്ചടിയാവുമോ? ദേവയാനി വിഷയം കൈകാര്യം ചെയ്ത രീതിയില്‍ പിഴവു സംഭവിച്ചു എന്ന തിരിച്ചറിവ് അമേരിക്കയ്ക്ക് നല്കുവാന് ഇന്ത്യയുടെ നടപടികള്‍ക്ക് ഒരു പരിധിവരെ കഴിഞ്ഞിരിക്കുന്നു. 1999 ലെ ഐഎഎസ് ബാച്ച് അംഗമായ ദേവയാനി ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി കൗണ്സിലിലായിരിക്കെ തന്റെ ജോലിക്കാരി സംഗീത റിച്ചാര്‍ഡ്സിന് അമേരിക്കന്‍ നിയമമനുസരിച്ചുള്ള ശമ്പളം നല്‍കാത്തതിനാണ് അറസ്റ്റിലായതും വിവസ്ത്രയാക്കി പരിശോധിച്ചതും. ഈ നടപടി ഇന്ത്യയെ പ്രകോപിപ്പിച്ചു. ദേവയാനിയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും അവരെ വിവസ്ത്രയാക്കി പരിശോധിച്ച നടപടി പ്രാകൃതവും ജുഗുപ്സാവഹവുമാണെന്നും ഈ നടപടി വിയന്ന കണ്വെന്ഷന് എതിരാണെന്നും പ്രതികരിച്ച ഇന്ത്യ ഇവിടെയുള്ള അമേരിക്കന്‍ നയതന്ത്രപ്രതിനിധികളുടെ ഐഡി കാര്‍ഡുകള്‍ പിന്‍വലിക്കുകയും അവരുടെ സുരക്ഷാ ശക്തമാക്കുന്നതിന് നിയോഗിച്ചിരുന്നവരെ മാറ്റുകയും ചെയ്തു. അമേരിക്കക്കാര്‍ക്ക് ഇന്ത്യയില്‍ ഭീകര ഭീഷണി നേരിട്ടേക്കാം എന്ന പരിഗണനയില്‍ നല്കിയ അധിക സുരക്ഷകളാണ് പിന്‍വലിച്ചത്.
ജോലിക്കാരിയായ സംഗീതയ്ക്ക് 30,000 രൂപ ശമ്പളം നല്‍കാമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. സംഗീത ഭര്‍ത്താവിനും കുടുംബത്തിനുമൊത്താണ് ന്യൂയോര്‍ക്കില്‍ പോയത്. ലക്ഷ്യം അമേരിക്കന്‍ ഗ്രീന്കാര്ഡായിരുന്നു എന്നാണ് അഭ്യൂഹം. ദേവയാനിയെ അപമാനിച്ചതിനെതിരെ ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും പ്രധാനമന്ത്രി മന്മോഹന് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ അപലപിക്കുകയും ചെയ്തു. വിവസ്ത്രയാക്കി പരിശോധിക്കുക മാത്രമല്ല വിലങ്ങുവച്ച് മയക്കുമരുന്ന് പ്രതികള്‍ക്കൊപ്പം ദേവയാനിയെ ജയിലില്‍ താമസിപ്പിക്കുകയും ചെയ്തു. ഇതിന് അമേരിക്ക മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ജോണ്‍ കെറി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ദേവയാനി സംഭവം ഇപ്പോള്‍ ഇന്തോ-അമേരിക്കന്‍ സൗഹൃദ ബന്ധത്തെ ഉലച്ച് ഒരു നയതന്ത്രയുടെ യുദ്ധപ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്. ദേവയാനിക്ക് നയതന്ത്ര പരിരക്ഷ നല്‍കാനാകില്ലെന്ന നിലപാടെടുത്ത അമേരിക്കയില്‍നിന്നും യുഎന്നിലേക്ക് അവരെ മാറ്റി പരിപൂര്‍ണ നയതന്ത്രപരിരക്ഷ ഉറപ്പാക്കി. ദേവയാനി സംഭവം ഇന്ത്യന്‍ പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കിയിരുന്നു. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ പിന്‍വലിച്ചത് വിയന്ന കരാര്‍ ലംഘനമാണെന്ന പ്രത്യാരോപണവും അമേരിക്ക ഉയര്‍ത്തുന്നു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളോട് മാന്യമായി പെരുമാറണമെന്നും അമേരിക്കയ്ക്ക് തങ്ങളുടെ പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന ആവശ്യപ്പെടാന്‍ അവകാശമില്ലെന്നുമാണ് ഇന്ത്യന്‍ നിലപാട്. ഇന്ത്യ-അമേരിക്ക ബന്ധത്തിന് ഉലച്ചില്‍ തട്ടിയത് സംഗീത റിച്ചാര്‍ഡ് ന്യൂയോര്‍ക്ക് മജിസ്ട്രേറ്റ് മുമ്പാകെ നല്കിയ പരാതി മൂലമാണ്.
സംഗീതയുടെ കുടുംബത്തെ ഇന്ത്യയുടെ അനുവാദമില്ലാതെ ഇന്ത്യയില്‍നിന്നും യുഎസില്‍ എത്തിച്ചത് ആ രാജ്യം സ്വന്തം ഇഷ്ടപ്രകാരം എടുത്ത നടപടിയാണ്. സംഗീത നല്കിയ പരാതിയില്‍ ദേവയാനി കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ പത്തുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമത്രെ. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ സംഘത്തിന്റെ ഉപദേശക എന്ന നിലയില്‍ പൂര്‍ണ നയതന്ത്ര പരിരക്ഷയുള്ള ദേവയാനിയെ പൊതുസ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്ത് വിലങ്ങണിയിച്ച് കൊണ്ടുപോയി വിവസ്ത്രയാക്കി പരിശോധിച്ചത് നിയമവാഴ്ചയുടെ ഭാഗം മാത്രമായി കാണുന്ന അമേരിക്കന്‍ നിലപാട് ഹീനവും തീര്‍ത്തും പ്രതിഷേധാര്‍ഹവുമാണ്. ഇപ്പോള്‍ ഇത് ഇന്ത്യയുമായുള്ള അമേരിക്കന്‍ നയതന്ത്രബന്ധത്തെ തീര്‍ത്തും വഷളാക്കിയിരിക്കുകയാണ്. ഏഷ്യ-പസഫിക് മേഖലയിലെ തന്ത്രപ്രാധാന്യമുള്ള സുഹൃദ് ശക്തിയായിരുന്ന ഇന്ത്യയെയാണ് ദേവയാനി സംഭവത്തിലൂടെ അമേരിക്ക അപലപിച്ചത്. ഇന്ത്യയിലെ യുഎസ് എംബസിയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളവും അവര്‍ അടയ്ക്കുന്ന നികുതിയും സംബന്ധിച്ച നിയമങ്ങള്‍ അമേരിക്ക യഥേഷ്ടം ലംഘിക്കുമ്പോഴാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയെ അപമാനിക്കുക വഴി ഇന്ത്യയേയും അപമാനിച്ചിരിക്കുന്നത്. ഇതില്‍ തെറ്റുകാര്‍ അമേരിക്ക തന്നെയാകുമ്പോള്‍ അവര്‍ നിരുപാധികം മാപ്പുപറയാതെ ഇന്തോ-അമേരിക്കന്‍ ബന്ധം പൂര്‍വസ്ഥിതിയിലാകാന്‍ സാധ്യതയില്ല. ബിജെപിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ പന്ത് അമേരിക്കന്‍ കോര്‍ട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: