ന്യൂദല്‍ഹി: എഎപിയുടെ കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള അധികാരമേല്‍ക്കല്‍ അവര്‍ മുന്നോട്ടു വെച്ച ബദല്‍ രാഷ്ട്രീയത്തിന്റെ തുടക്കമാണോ അവസാനമാണോ എന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി സംശയം പ്രകടിപ്പിച്ചു. ഇന്ന് സത്യപ്രതിജ്ഞചെയ്യുന്ന ആം ആദ്മി പാര്‍ട്ടിയുടെ നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജ്രി വാളിന്റെ രാഷ്ട്രീയം തുറന്നു കാട്ടിക്കൊണ്ട് അരുണ്‍ ജെയ്റ്റ്ലി എഴുതിയ കുറിപ്പിലാണ് ഈ ചോദ്യം.
ആഭ്യന്തര അടിയന്തരാവസ്ഥയുടെ 1975 ജനുവരി മുതല്‍ 1977 ജനുവരിവരെയുള്ള കാലം എനിക്ക് വലിയ അനുഭവപാഠങ്ങളുടേതായിരുന്നു. ഞാനന്ന് വിദ്യാര്‍ത്ഥിയും അടിയന്തരാവസ്ഥയെ എതിര്‍ത്തതിന് 19 മാസം തടവിലായ പ്രായം കുറഞ്ഞവരില്‍ ഒരാളുമായിരുന്നു. ജയിലിലായിരിക്കെ മുഖ്യ ചോദ്യം അടിയന്തരാവസ്ഥ എത്രകാലത്തേക്കെന്നതായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി “അച്ചടക്കത്തിന്റെ യുഗ”ത്തില്‍ “കയ്പ്പുള്ള ഗുളികകള്‍” എന്നു പറഞ്ഞാണ് അവരുടെ സ്വേച്ഛാധിപത്യത്തേയും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തേയും രാഷ്ട്രീയ എതിരാളികളുടെ തടവിലാക്കലിനേയും പ്രസ് സെന്‍സര്‍ഷിപ്പിനേയും മറ്റും ന്യായീകരിച്ചിരുന്നത്, ജെയ്റ്റ്ലി എഴുതുന്നു.
ഇന്ത്യന്‍ ജനത അതിനെ പിന്തുണച്ചിരുന്നതായി അവര്‍ അവകാശപ്പെട്ടു. അക്കാലത്ത് അവര്‍ പ്രഖ്യാപിച്ച 20 ഇന പരിപാടി ജനങ്ങള്‍ പിന്തുണച്ചെന്നവര്ക്ക് തോന്നി. ജനപിന്തുണ അളക്കാന്‍ മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. അവരുടെ ഏകപക്ഷീയമായ വിലയിരുത്തല്‍ അവരുടെ രാഷ്ട്രീയത്തെ നയിച്ചു. 1977 ല്‍ ജനപിന്തുണയും അംഗീകാരവും വിലയിരുത്തി അവര്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റു തുന്നംപാടി. സ്വന്തം സീറ്റു പോലും പോയി, ജയ്റ്റ്ലി കുറിക്കുന്നു.
അധികപ്പറ്റായ പ്രചാരണത്തിന്റെ സഹജമായ അപകടങ്ങളിലൊന്നാണിത്. മൈതാന പ്രസംഗകര്‍ എപ്പോഴും അവരുടെ സ്വന്തം വിശ്വാസം സത്യമാണെന്ന് കരുതും. സര്‍ക്കാര്‍ അവരുടെ സ്വന്തം പ്രചാരണത്തില്‍ വിശ്വസിക്കുന്നു. യുപിഎ സര്‍ക്കാരും അങ്ങനെ തെറ്റായി നയിക്കപ്പെടുന്നു, അവരുടെ നേട്ടങ്ങളെന്നവകാശപ്പെടുന്നവയുടെ അധികപ്പറ്റായി പ്രചാരണം നടത്തുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ കാര്യവും ഇതുപോലെയാണ്, ജെയ്റ്റ്ലി വിശദീകരിക്കുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹി നിയമസഭയിലേക്കുള്ള പ്രകടനം തീര്‍ച്ചയായും ശ്രദ്ധേയമായി. അതിന്റെ നിശ്ശബ്ദവും ചിട്ടയുള്ളതുമായ പ്രചാരണം ഫലം കണ്ടു. നല്ലൊരു പങ്കു ജനങ്ങള്‍ക്ക് സ്വീകാര്യമായ ആ നയം വില്ക്കാനവര്ക്കായി. ബിജെപി കഴിഞ്ഞാല്‍ സീറ്റെണ്ണത്തിലും വോട്ടു വിഹിതത്തിലും അവര്‍ക്ക് രണ്ടാമതെത്താനായി. ദല്‍ഹിയില്‍ തൂക്കു നിയമസഭ വന്നു. തൂക്കു നിയമസഭ സ്തംഭിത സഭയാവണമെന്നില്ല. ചെറുപാര്‍ട്ടികള്‍ വലിയവര്‍ക്ക് പിന്തുണ നല്കിയാല് സര്‍ക്കാര്‍ രൂപീകരണം സാധ്യമാണ്. കോണ്‍ഗ്രസിന് ദല്‍ഹിയില്‍ എട്ടു സീറ്റാണാകെ. അവര്‍ എഎപിക്ക് സോപാധിക പിന്തുണപ്രഖ്യാപിക്കുകയായിരുന്നു.
എഎപി പ്രഖ്യാപിച്ചിട്ടുള്ളത് അവര്‍ ‘ബദല്‍ രാഷ്ട്രീയത്തിന്’ നിലകൊള്ളുന്നുവെന്നാണ്. അത് ആദര്‍ശാധിഷ്ഠിതമാണ്. കോണ്‍ഗ്രസിനെയോ ബിജെപിയേയോ പിന്തുണക്കില്ല, അവരുടെ പിന്തുണ നേടില്ല എന്നാണ് അവര്‍ പ്രഖ്യാപിച്ചിരുന്നത്. സ്വാഭാവികമായും അവര്‍ ഈ പൊതു പ്രഖ്യാപനത്തില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ നിയമസഭ സ്തംഭിതമാവുകയും നിശ്ചിത സമയം കഴിയുമ്പോള്‍ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്യേണ്ടിവന്നേനെ.
എന്നാല്‍, ബദല്‍ രാഷ്ട്രീയത്തിന് പ്രതിബദ്ധത പ്രഖ്യാപിച്ച എഎപി അവരുടെ ഒത്തുതീര്‍പ്പിനെ എങ്ങനെ ന്യായീകരിക്കുമെന്ന് ജെയ്റ്റ്ലി ചോദിക്കുന്നു. സ്വാഭാവികമായും ആദര്‍ശാധിഷ്ഠിത രാഷ്ട്രീയത്തില്‍ അവസരവാദത്തിനിടമില്ല. എഎപിയുടേതുള്പ്പെടെയുള്ള എംഎല്‍എമാര്‍ക്ക് പലര്‍ക്കും വീണ്ടും തെരഞ്ഞെടുപ്പില്‍ താല്‍പ്പര്യമില്ലെന്ന കാര്യം എഎപിക്ക് ബോധ്യപ്പെട്ടിട്ടുണ്ടായിരിക്കും. ചില പുതിയ ജനകീയ പദ്ധതികള്‍ പ്രഖ്യാപിച്ച്, പുതിയ നിലപാടുകള്‍ സ്വീകരിച്ച് അധികാരം എങ്ങനെ കയ്യാളാണെന്ന് അവര്‍ തന്ത്രം മെനയുന്നുണ്ടാകാം. ഇതില്‍ ഏത് നടപ്പാക്കാനും പഴയ നിലപാടുകളില്‍നിന്ന് തലകീഴ്മറിയേണ്ടിവരും എഎപിക്ക്. കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കില്ലെന്ന പഴയ നിലപാട് വിഴുങ്ങണം. അതിനാല്‍ അവര്‍ ഒരു വ്യാജ റഫറണ്ടം കൊണ്ടുവന്നു. നഗരത്തിലെ ജനക്കൂട്ടത്തോട് ചോദിച്ചു, എഎപി സര്‍ക്കാര്‍ ഉണ്ടാക്കണമോ എന്ന്. സ്വാഭാവികമായും അവരെല്ലാം ഈ ആശയത്തെ അനുകൂലിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ എഎപിക്ക് വോട്ട് ചെയ്തത് 30 ശതമാനമാണെങ്കില്‍ ജനകീയ വോട്ടെടുപ്പില്‍ സര്ക്കാരുണ്ടാക്കണമെന്നാവശ്യപ്പെട്ടത്75 ശതമാനം പേരാണ്, ഇതുതന്നെ കണക്കുകൊണ്ട് ഒരത്ഭുതമാണെന്ന് ജെയ്റ്റ്ലി പറയുന്നു.
അതായത്, ജനകീയസമ്മതിയെന്ന മുഖംമൂടിയില്‍ രാഷ്ട്രീയാവസരവാദം നടപ്പിലാക്കുകയാണെന്ന് ജെയ്റ്റ്ലി പറഞ്ഞു. അവരുടെ നേതാക്കള്‍ക്കിടയില്‍ വാദത്തിന് വേണ്ടി ഇങ്ങനെയൊരു സാധ്യത ഉണ്ടാക്കി, “ഞങ്ങള്‍ അധികാരക്കൊതിയന്മാരല്ല. ഞങ്ങള്‍ കോണ്‍ഗ്രസിന്റെ പിന്തുണ വാങ്ങുന്നില്ല. പക്ഷേ ജനാഭിലാഷത്തിന് മുന്നില്‍ തലകുനിക്കുന്ന ജനാധിപത്യവാദികളാണ് ഞങ്ങള്‍. കോണ്‍ഗ്രസ് പിന്തുണയോടെ എഎപി സര്ക്കാരുണ്ടാക്കണമെന്നത് ജനങ്ങളുടെ ആവശ്യമാണ്”എന്ന്. ഇതു ബദല്‍ രാഷ്ട്രീയത്തിന്റെ തുടക്കമാണോ അവസാനമാണോ എന്നു ജെയ്റ്റ്ലി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: