ചെങ്ങന്നൂര്‍: സ്വകാര്യ കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗുരുതരമായ സാമൂഹിക വിദ്യാഭ്യാസ പ്രതിസന്ധികള്‍ക്ക് ഇടയാക്കുമെന്ന് കേരള വിശ്വകര്‍മ്മസഭ സംസ്ഥാന പ്രസിഡന്റ് പി.ആര്.ദേവദാസ് പറഞ്ഞു. കേരളത്തിലെ സ്വകാര്യ കോളേജുകള്‍ ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെ മാത്രം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. അധ്യാപക നിയമനങ്ങളില്‍പ്പോലും യോഗ്യത കണക്കാക്കാതെ ജാതിമാത്രം മാനദണ്ഡമാക്കിയാണ് നിയമനങ്ങള്‍ നടത്തുന്നത്. ചുരുക്കത്തില്‍ സ്വകാര്യ കോളേജുകള്‍ തങ്ങളുടെ ജാതിമത സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മാത്രം സ്ഥാപിച്ചിട്ടുള്ളവയാണ്.
സ്വയംഭരണാവകാശം ലഭിക്കുന്നതോടെ കരിക്കുലവും സിലബസും മാത്രമല്ല പരീക്ഷകളുടെ നടത്തിപ്പും ഇത്തരം സങ്കുചിത ജാതികളുടെ നിയന്ത്രണത്തിലാകും എന്നതാണ് അപകടം. വ്യാപകമായ അഴിമതിയും ക്രമക്കേടും ജാതി പ്രീണനങ്ങളുടെയും സ്വജനപക്ഷപാതത്തിന്റെയും കൂടാരങ്ങളായി മാറാന്‍ പോകുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് യുജിസിയുടെ ഭീമമായ ഗ്രാന്റിന് അര്‍ഹതയുണ്ടോ എന്ന് സര്‍ക്കാര്‍ ആലോചിക്കണം.
വിദേശങ്ങളില്‍ ഫലപ്രദമായി നടന്നുവരുന്ന സ്വയംഭരണാവകാശമുള്ള കോളേജുകള്‍ ജാതിമത സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കുപരിയായി യോഗ്യതയുടെ മാത്രം അടിസ്ഥാനത്തില്‍ നടത്തപ്പെടുന്നവയാണ്. അത് കേരളത്തില്‍ വികൃതമായി അനുകരിക്കുന്നത് ഗുരുതരമായ സാമൂഹിക പ്രശ്നങ്ങള്‍ക്കും മൂല്യച്യുതിക്കും വിദ്യാഭ്യാസ പ്രതിസന്ധികള്‍ക്കും ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. സ്വയംഭരണം നല്കുന്നുവെങ്കില് അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കോളേജുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള വിശ്വകര്‍മ്മസഭ സംസ്ഥാന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി പി.പി.കൃഷ്ണന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.വാമദേവന്, ട്രഷറര്‍ വി.രാജപ്പന്, വൈസ് പ്രസിഡന്റുമാരായ പി.സി.നടേശന്, പി.ചെല്ലപ്പനാചാരി, സെക്രട്ടറിമാരായ എന്‍.ശിവദാസന്‍ ആചാരി, വി.എസ്.ഗോപാലകൃഷ്ണന്, ചിത്രാസ് സോമന്, കെ.മുരളീധരന്, അഡ്വ. വി.എന്‍.ശശിധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: