കൊച്ചി: തീവണ്ടിയിലെ രാത്രിയാത്രയില്‍ തനിച്ചാണെന്നു കരുതി ആരും ഇനി ഭയപ്പെടേണ്ട. ചുരുങ്ങിയ പക്ഷം എസി ഒന്നാംക്ലാസ് കൂപ്പകളിലെങ്കിലും. യാത്രക്കാരുടെ അനുഭവസാക്ഷ്യംതന്നെ ഇതിന് തെളിവ്. യാത്രക്കാരന് സധൈര്യം ബര്‍ത്തില്‍ കയറിക്കിടന്ന് ഉറങ്ങാം. സുരക്ഷക്ക് ബര്‍ത്തിന് താഴെ അവരുണ്ടാവും. മറ്റാരുമല്ല, പെട്ടിയില്‍ കുടുങ്ങിയ എലികള്‍. ഇടക്കിടെ ശബ്ദമുണ്ടാക്കി ശല്യം ചെയ്തുകൊണ്ടിരിക്കും എന്നുമാത്രം. എന്നാലെന്താ, ഒരു രാത്രി ഉറക്കം കെട്ടാലും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താമല്ലോ.
പിന്നെ അബദ്ധത്തില്‍ പോലും ടോയ്ലറ്റിനകത്തേക്കൊന്നും കയറിപ്പോവരുത്. കാരണം വാഷ്ബേസിനില്വരെ വേസ്റ്റ് നിറച്ചിരിക്കുകയാണ്. എങ്ങനെയുണ്ട് നമ്മുടെ റെയില്‍വേയുടെ ‘പെസ്റ്റ് കണ്ട്രോളും വെയ്സ്റ്റ് മാനേജ്മെന്റും!’ ഇതാണ് ഇന്ത്യന്‍ റെയില്‍വേയുടെ ശുഭയാത്ര. ഇത് ഒന്നോ രണ്ടോ ട്രെയിനുകളിലെ കാര്യം മാത്രമാണെന്ന് കരുതുന്നവര്‍ക്ക് തെറ്റി. കേരളത്തില്‍ ഓടുന്ന ട്രെയിനുകളില്‍ ഒന്നിന്റെയും സ്ഥിതി വ്യത്യസ്തമല്ല. എസി ചെയര്‍ കാര്‍ കോച്ചുകളുടെ പഴക്കം എത്രയെന്ന് റെയില്വേക്കുതന്നെ നിശ്ചയമില്ലാത്ത സ്ഥിതിയാണ്. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളിലെ വരെ സ്ലീപ്പര്‍ കോച്ചുകളിലെ എയര്‍കണ്ടീഷന്‍ സംവിധാനം തകരാറിലാവുന്നത് പതിവുസംഭവമാണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.
യാത്രാനിരക്കും മറ്റും ഗണ്യമായി വര്‍ധിപ്പിച്ചിട്ടും ഉയര്‍ന്ന ക്ലാസുകളില്‍ പോലും വേണ്ടത്ര സൗകര്യം ഒരുക്കുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. കോച്ചുകളുടെ എണ്ണക്കുറവും മറ്റും കാരണം പാസഞ്ചര്‍ വണ്ടികളിലെ സീസണ്‍ടിക്കറ്റ് യാത്രക്കാരും ദുരിതത്തിലാണ്. പല വണ്ടികളും സമയകൃത്യത പാലിക്കാത്തതും ദുരിതം വര്‍ധിപ്പിക്കുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.
എം.കെ. സുരേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: