കൊച്ചി: രാജ്യത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിയ സുനാമി ഉണ്ടായി ഒമ്പത് വര്‍ഷം പിന്നിടുമ്പോഴും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമല്ല. കേരളത്തിന്റെ തീര പ്രദേശങ്ങളെ സുനാമി കാര്യമായി ബാധിച്ചില്ലെങ്കിലും കൊല്ലം , ആലപ്പുഴ, കൊച്ചി എന്നീ തീരമേഖലകളെ ചെറുതായെങ്കിലും സുനാമി ബാധിക്കാതിരുന്നില്ല. കൊച്ചിയില്‍ സുനാമി ഏല്‍പ്പിച്ച ആഘാതം മറ്റ് രണ്ട് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന കുറവായിരുന്നു. വൈപ്പിന്‍ മേഖലയില്‍ ഉള്‍പ്പെട്ട മുളവ്കാട്, ഞാറക്കല്‍, ചെല്ലാനം, നായരമ്പലം, എടവനക്കാട് എന്നീ പ്രദേശങ്ങളില്‍ കടല്‍ കയറിയതുമൂലം നാശനഷ്ടവും അഞ്ച് പേര്‍ക്ക് ജീവഹാനിയും സംഭവിച്ചിരുന്നു. സുനാമിയില്‍ കേരളത്തില്‍ മാത്രം 171 പേര് മരണപ്പെട്ടുവെന്നാണ് കണക്ക്.
കൊച്ചിയില്‍ നായരമ്പലം, എടവനക്കാട് പഞ്ചായത്തുകളെയാണ് സുനാമി കാര്യമായി ബാധിച്ചത്. എടവനക്കാട് പഞ്ചായത്തില്‍ പെട്ടവരാണ് മരിച്ച അഞ്ച് പേരും. എന്നാല്‍ സുനാമി ദുരന്തത്തിന് ഇരകളായവരില്‍ പലര്‍ക്കും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളില്‍ അനര്‍ഹരായ പലര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുമുണ്ട്.
നായരമ്പലത്ത് സുനാമി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച 18 ഫ്ലാറ്റുകളില്‍ ഇപ്പോള്‍ ആരും താമസത്തിനില്ലാത്ത അവസ്ഥയാണ്. മൂന്ന് വര്‍ഷം മുമ്പ് ഈ ഫ്ലാറ്റുകളുടെ പണിപൂര്ത്തിയായതാണ്. ഈ പഞ്ചായത്തിലെ സുനാമി ബാധിതര്‍ ഫ്ലാറ്റിലേക്ക് താമസം മാറ്റും മുമ്പ് കടലോരത്തുള്ള ഇവരുടെ ഭൂമിയും വീടും സര്‍ക്കാരിലേക്ക് നല്‍കേണ്ടതുണ്ട്. ഇക്കാരണത്താല്‍ ആരും തന്നെ ഫ്ലാറ്റിലേക്ക് മാറാന്‍ തയ്യാറല്ല. നായരമ്പലം പഞ്ചായത്തില്‍ കടലിനോട് ചേര്‍ന്ന് 20 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.
സുനാമി പുനരധിവാസത്തിന്റെ മറവില്‍ ഫണ്ട് മറ്റ് പദ്ധതികള്‍ക്കായി മാറ്റി വകയിരുത്തിയിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികളുള്‍പ്പെടെ ഉപജീവനത്തിനായി കടലിനെ ആശ്രയിക്കുന്നവരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് കോടികളാണ് മറ്റ് പദ്ധതികള്‍ക്കായി വകമാറ്റിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു.
സുനാമിയില്‍ ഉപജീവനോപാധികള്‍ നഷ്ടപ്പെട്ടവരില്‍ പലര്‍ക്കും നഷ്ടപരിഹാരം ഇതുവരേയും ലഭിക്കാത്ത അവസ്ഥയാണുളളത്. അതേസമയം അര്‍ഹതയില്ലാത്തവര്‍ പോലും അപേക്ഷ നല്കി ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. വഞ്ചിയും വലയും നഷ്ടപ്പെട്ടവര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഭൂരിപക്ഷത്തിനും നിരാശയായിരുന്നു ഫലം. എടവനക്കാട് പഞ്ചായത്തില്‍ വഞ്ചിയും മറ്റും നഷ്ടമായ പലര്‍ക്കും തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിച്ചത്. യഥാര്‍ത്ഥ നഷ്ടവുമായി തട്ടിച്ചുനോക്കുമ്പോള്‍ കിട്ടിയ തുക വളരെ ചെറുതാണെന്ന് എടവനക്കാട് സ്വദേശിയും സുനാമിയില്‍ വീടും വഞ്ചിയും വലയും നഷ്ടമായ അനന്തന് പറയുന്നു. വഞ്ചിയും വള്ളവും നഷ്ടമായവര്‍ക്ക് മത്സ്യഫെഡാണ് നഷ്ടപരിഹാരം നല്‍കിയത്.
എടവനക്കാട് പഞ്ചായത്തില്‍ കെജിഎ ഗ്രൂപ്പും അമൃതാനന്ദമയി മഠവുമാണ് വീട് നിര്‍മിച്ച് നല്‍കിയിരിക്കുന്നത്. ഇതില്‍ 26 എണ്ണം സര്‍ക്കാര്‍ സഹകരണത്തോടെ കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെജിഎ ഗ്രൂപ്പും 18 എണ്ണം അമൃതാനന്ദമയി മഠവുമാണ് നിര്‍മിച്ചിരിക്കുന്നത്. അമൃതാനന്ദമയി മഠം നിര്‍മിച്ചുനല്‍കിയ വീടുകള്ക്കൊഴികെ മറ്റ് വീടുകളില്‍ താമസിക്കുന്നവര്‍ക്ക് കൈവശരേഖയോ ആധാരമോ കിട്ടിയിട്ടില്ല. ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് പുറമെ തരംതാണ രാഷ്ട്രീയക്കളികളും ഇതിനിടയില്‍ നടക്കുന്നുണ്ട് എന്നത് മറ്റൊരു യാഥാര്‍ഥ്യം. വാച്ചാക്കലില്‍ നിര്‍മിച്ചിരിക്കുന്ന ഫ്ലാറ്റില്‍ അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി ഒരേ രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ടവരെ കുത്തിനിറച്ചിരിക്കുകയാണെന്ന ആരോപണവുമുണ്ട്. ഇതില്‍ അര്‍ഹതയുള്ളവര്‍ നാലോ അഞ്ചോ പേര്മാത്രം. മൂന്ന് നില ഫ്ലാറ്റില്‍ ഏതാനും മുറികള്‍ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. കുഴുപ്പിള്ളിയില്‍ 16 ഓളം വീടുകളാണ് നിര്‍മിച്ചുനല്‍കിയിരിക്കുന്നത്.
നായരമ്പലത്ത് പണി പൂര്‍ത്തിയായ ഫ്ലാറ്റില്‍ താമസക്കാരെ കണ്ടെത്തുന്നതിനായി നറുക്കെടുപ്പ് പൂര്‍ത്തിയായതായാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. എന്നാല്‍ ഉദ്ഘാടന തിയതി നിശ്ചയിച്ചിട്ടില്ല. സുനാമി ബാധിതര്‍ ഈ ഫ്ലാറ്റിലേക്ക് താമസം മാറും മുമ്പ് വീട് സര്‍ക്കാരിലേക്ക് നല്‍കേണ്ടതുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായി വരുന്നതേയുള്ളു.
തീരദേശ മേഖലയില്‍പ്പെടുന്ന ചെല്ലാനം, എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, എന്നിവിടങ്ങളില്‍ ഭൂമിയുള്ളവര്‍ക്ക് വീടുവയ്ക്കുന്നതിനായി രണ്ടര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ചെല്ലാനം,എളങ്കുന്നപ്പുഴ പ്രദേശത്തുള്ളവര്‍ക്കാണ് ഇതിന്റെ ആദ്യ ഗഡുവായ 50,000 രൂപ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഞാറയ്ക്കലില്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നതേയുള്ളു. സംസ്ഥാന സര്‍ക്കാരിന്റെ സുനാമി പുനരധിവാസ സ്കീമായ ശി.ശെ് പ്രകാരം കളക്ടര്‍ ചെയര്‍മാനായിട്ടുള്ള ജില്ലാതല കമ്മറ്റിയാണ് ഇതിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. സുനാമി നടന്ന് ഒമ്പത് വര്‍ഷം പിന്നിടുമ്പോഴും സുനാമി ബാധിതരായ എല്ലാവരിലേക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളു എന്നതില്‍ നിന്നും ഇതാണ് മനസ്സിലാകുന്നത്.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: