കോട്ടയം: പാവപ്പെട്ട ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിനല്ല, വിനോദ സഞ്ചാര മേഖലയുടെ വികസനത്തിലാണ് സര്‍ക്കാരിന് താല്പര്യമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. സിരിജഗന് പറഞ്ഞു.
കൊല്ലത്ത് കോര്‍ട്ട് കോമ്പ്ലക്സ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ദുരനുഭവമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ കോടതിയില്‍ മധ്യസ്ഥതാ തര്‍ക്ക പരിഹാര കേന്ദ്രത്തിന്റെയും ജില്ലാതല നിയമസഹായ അതോറിറ്റിയുടെയും ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യസ്ഥതാ തര്‍ക്കപരിഹാര കേന്ദ്രങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരു സഹായവും ചെയ്യുന്നില്ല. കഴിഞ്ഞ സര്‍ക്കാര്‍ 2010 മാര്‍ച്ച് 28ന് 30 ലക്ഷം രൂപ അനുവദിച്ചു. മാര്‍ച്ച് 31നകം ചെലവഴിക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ രണ്ട് ലക്ഷം രൂപ മാത്രമാണ് മൂന്ന് ദിവസത്തിനുള്ളില്‍ വിനിയോഗിക്കാന്‍ സാധിച്ചത്. ബാക്കി 28 ലക്ഷം രൂപയും ലാപ്സായി. ഈ തുക അനുവദിച്ച് തരണമെന്ന് പിന്നീട് പല തവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പതിമൂന്നാം ധനകാര്യ കമ്മിഷന് പ്രകാരം 19.2 കോടിരൂപ എഡിആര്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത് ഉപയോഗിച്ച് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ കെട്ടിടം പൂര്‍ത്തിയായി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കോടതികളില്‍ കെട്ടികിടക്കുന്ന കേസുകള്‍ കുറയ്ക്കാന്‍ ഏറ്റവും ഗുണകരമാണ് മധ്യസ്ഥതയിലൂടെയുള്ള തര്‍ക്കപരിഹാരം. ഒരു വര്‍ഷം മധ്യസ്ഥതയിലൂടെ പരിഹരിക്കുന്ന കേസുകള്‍ അറുപത് ശതമാനമായെങ്കിലും ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കോട്ടയത്ത് കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിന് എസ്പി ഓഫീസിന് സമീപം സ്ഥലം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്, ജസ്റ്റിസ് സിരിജഗനെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ ജഡ്ജിമാരായ മോഹന്‍ദാസ്, കെ. സത്യന്, ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ: കെ.എന്‍. പരമേശ്വരന്‍നായര്‍, അഡ്വ: വി.കെ. സത്യവാന് നായര്‍, അഡ്വ: റോയ്സി ചിറയില്‍, അഡ്വ: വി.കെ. ബിജു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജ് പി.കെ. ലക്ഷ്ണന്‍ സ്വാഗതവും സബ് ജഡ്ജ് ജോഫിജോണ് നന്ദിയും പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: