ചെറുതുരുത്തി: ഐതിഹ്യ പെരുമയില്‍ തിരുവില്വാമല പുനര്‍ജനി നൂഴല്‍ ഭക്തര്‍ക്ക് ദിവ്യാനുഭൂതിയായി. പരശുരാമനാല്‍ നിര്‍മ്മിതമാണ് പുനര്‍ജനി ഗുഹയെന്നാണ് വിശ്വാസം.വര്‍ഷങ്ങളായി നടന്നുവരുന്ന പുനര്‍ജനി നൂഴല്‍ ഈ വര്‍ഷവും ജനസാഗരം നിറഞ്ഞുള്ളതായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ വില്വാദ്രിനാഥ മേല്‍ശാന്തിയാണ് ഗുഹപൂജ കഴിഞ്ഞ് നെല്ലിക്കയിട്ട് നൂഴലിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വര്‍ഷങ്ങളായി നൂഴുന്ന ചന്തുവും സമീപവാസികളായ കൂട്ടുകാരും നൂഴുന്നതോടെയാണ് മറ്റു ഭക്തജനങ്ങള്‍ക്ക് നൂഴാന്‍ അവസരം ഒരുങ്ങിയത്. തുടര്‍ന്ന് പുനര്‍ജനി നൂഴ്ന്ന് ഭക്തജനങ്ങള്‍ നിര്‍വൃതിപൂണ്ടു. ആര്‍എസ്എസ് പഴയന്നൂര്‍ താലൂക്ക് വ്യവസ്ഥാപ്രമുഖ് പി.വിശ്വനാഥന്റെ നേതൃത്വത്തില്പുനര്ജനിയില് എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും സൗജന്യ ഭക്ഷണവും വെള്ളവും സംരംഭവും നല്കി. സേവാഭാരതിയുടെ 300ഓളം പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു. പുനര്‍ജ്ജനി നൂഴുന്നതിന് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും നല്‍കിയില്ലെന്ന് ഭക്തജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളാണ് ഭക്തജനങ്ങള്‍ക്ക് ആശ്വാസമേകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: