കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും ഓപ്പണ്‍ സ്കൂള്‍ സംവിധാനവും വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുളിലാഴ്ത്തുകയാണ്. ഓപ്പണ്‍ സ്കൂളില്‍ ബദല്‍ ക്രമീകരണമില്ലാത്ത നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടതാണ് രണ്ടുലക്ഷത്തോളം വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കിയത്. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശനം പല അനഭിലഷണീയ പ്രവണതകള്‍ക്കും ഉറവിടമായിത്തീരുകയാണ്. ഇപ്പോള്‍ യോഗ്യതയില്ലാതെ ബിഎഡ് പ്രവേശനം നേടിയ ബിഎഡ് വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സില്‍ തുടരാനാവില്ലെന്ന് ഹൈക്കോടതി വിധിച്ചിരിക്കുന്നു. മാനേജ്മെന്റ് ക്വോട്ടയില്‍ ബിഎഡ് പ്രവേശനം നേടിയ അന്‍പതിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് കോഴ്സില്‍ തുടര്‍പഠനം വിലക്കിയിരിക്കുന്നത്. വീഴ്ചവരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ സര്‍വകലാശാല നടപടി എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥികളെ എന്തടിസ്ഥാനത്തിലാണ് കോളേജുകള്‍ പ്രവേശിപ്പിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി പറയുന്നു. താല്‍ക്കാലിക പ്രവേശനം നേടി അത് റെഗുലറൈസ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്ന പ്രവണതയെ സുപ്രീംകോടതി അപലപിച്ചിട്ടുള്ളതാണ്. 2012 ലെ ബിഎഡ് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസില്‍ യോഗ്യതാ പരീക്ഷയില്‍ അന്‍പതു ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനക്കെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിരുന്നു. മെയിന്‍, സബ്സിഡിയറി വിഷയമുള്‍പ്പെട്ട പാര്‍ട്ട് മൂന്നിന് അന്‍പതുശതമാനം മാര്‍ക്ക് എന്ന നിഷ്ക്കര്‍ഷ ശരിയല്ലെന്നാണ് അവരുടെ വാദം. എല്ലാ വിഷയത്തിനും കൂടി 50 ശതമാനം മാര്‍ക്ക് നോക്കി സ്ഥാപനങ്ങള്‍ പ്രവേശനം നല്കിയ രീതിയെയും കോടതി വിമര്‍ശിച്ചു.
ഇതെല്ലാം വെളിച്ചത്തുകൊണ്ടുവരുന്നത് വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശനം പല അനഭിലഷണീയ പ്രവണതകള്‍ക്കും തുടക്കമിടുന്നു എന്നതാണ്. വൈസ് ചാന്‍സലര്‍ പദവിയില്‍ പോലും യോഗ്യതയില്ലാത്തവര്‍ നിയമനം നേടി എന്നത് വന്‍ വിവാദം ഉയര്‍ത്തിയിരുന്നില്ല. പ്രൊഫഷണല്‍ കോളേജുകള്‍ കേരളത്തില്‍ കൂണുകള്‍ പോലെ മുളയ്ക്കുന്നു. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കിടമത്സരത്തിനും സ്പര്‍ധയ്ക്കും ഇത് കാരണമാകുന്നു. ഇങ്ങനെ പടരുന്ന സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് കുട്ടികളെ കിട്ടുന്നില്ല എന്നുമാത്രമല്ല മികച്ച അധ്യാപകരും ലഭ്യമല്ലാതായി. ബിഎഡ് പഠിപ്പിക്കാന്‍ ബിഎഡുകാരെയും എംബിബിഎസ് പഠിപ്പിക്കാന്‍ എംബിബിഎസ്കാരെയുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഉന്നതനിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ നല്ല മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്കുമ്പോള് കുറഞ്ഞ മാര്‍ക്ക് വാങ്ങി, കോഴ നല്കി, സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്ന കുട്ടികളുടെ ഭാവി എന്തായിരിക്കും എന്ന് ഡിഗ്രികളില്‍ മാത്രം ശ്രദ്ധിക്കുന്ന രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നില്ല. കേരളത്തില്‍ സ്വകാര്യ പ്രൊഫഷണല്‍ കോളേജുകള്‍ നിലനില്‍പ്പ് ഉറപ്പാക്കുന്നത് ബന്ധപ്പെട്ടവര്‍ക്ക് വന്‍ കോഴ നല്‍കിയും ഉന്നതതലങ്ങളില്‍ ശുപാര്‍ശ ചെയ്തുമാണ്. ഈ വിധം സാമ്പത്തിക-രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് യാതൊരു മാനദണ്ഡവും നോക്കാത്ത, സര്‍വകലാശാല മാനദണ്ഡങ്ങള്‍ ലംഘിച്ച് മിനിമം മാര്‍ക്കുപോലും ഇല്ലാത്ത കുട്ടികളെ പോലും പ്രവേശിപ്പിക്കുന്നത്. ഇത് പിടിക്കപ്പെടുമ്പോഴാണ് കുട്ടികളെ കോടതി കയറ്റുന്നത്.
കോടതിയില്‍ നിന്നും താല്‍ക്കാലിക അനുമതി നേടി കോഴ്സ് പൂര്‍ത്തിയാക്കാന്‍ കുട്ടികളെ അനുവദിക്കുന്നു. ഈ പ്രവണതയ്ക്കാണ് ഇപ്പോഴത്തെ കോടതിവിധി വിരാമമിടുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ കോളേജുകളില്‍ ബിഎഡ് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് വിധി.
മറ്റൊരു സുപ്രധാന നിരീക്ഷണം കൂടി ഹൈക്കോടതി നടത്തി. സ്വാശ്രയ മേഖലയില്‍ അക്കാദമിക സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊന്തുന്ന പ്രവണതയിലേയ്ക്കാണ് കോടതി വിരല്‍ചൂണ്ടിയത്. കുട്ടികളുടെ പ്രവേശനത്തില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സര്‍വകലാശാല നടപടി എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ പ്രൊഫഷണല്‍ പ്രവേശനത്തിന് ഏകീകൃത മാനദണ്ഡം ഇല്ല. കേരളത്തില്‍ പ്രവേശനം കിട്ടാത്ത ധാരാളം മലയാളി വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ യോഗ്യത മാനദണ്ഡമാക്കിയ മറ്റു സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്നുമുണ്ട്. ഇതുകാരണം ഇവിടത്തെ പ്രൊഫഷണല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ ലഭ്യമാകാത്ത സാഹചര്യവും ഉയരുന്നുണ്ട്. യുജിസി പറയുന്ന നിശ്ചിത യോഗ്യത ഉറപ്പുവരുത്താത്ത സ്ഥാപനങ്ങള്‍ക്ക് അഫിലിയേഷന് നല്കാതിരിക്കുകയാണെങ്കില് ഈ പ്രവണത കുറയ്ക്കാന്‍ സാധിക്കും. ഇന്ത്യയിലെ കുത്തഴിഞ്ഞ വിദ്യാഭ്യാസരംഗം സര്‍ക്കാര്‍ പഠന വിധേയമാക്കി സര്‍വകലാശാലകള്‍ക്ക് ഏകീകൃത മാനദണ്ഡങ്ങള്‍ രൂപീകരിച്ചാല്‍ സമാന പ്രശ്നങ്ങള്‍ വിദ്യാര്‍ത്ഥികളെ അലട്ടുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: