കേരളം ദൈവത്തിന്റെ നാടാണ്. മതേതരത്വത്തിന്റെ മലര്‍വാടിയാണ്. വിവിധ സമുദായക്കാരിവിടെ ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞുകൂടുന്നു. സംസ്ഥാനത്തിന്റെ നിസ്തുലമായ ഭൂപ്രകൃതിക്ക് മകുടം ചാര്‍ത്തുന്ന ഈ സാമൂഹിക ജീവിതം ഇന്ത്യയിലെ ഇതരദേശങ്ങള്‍ക്ക് മാതൃകയാണ് എന്നെല്ലാമുള്ള കൊണ്ടുപിടിച്ച പ്രചാരണം കുറച്ചുകാലമായി നാം കേട്ടുകൊണ്ടിരിക്കുന്നു. യുക്തിക്കു നിരക്കാത്ത ഈ കുപ്രചാരണം ചോദ്യം ചെയ്യപ്പെടാന്‍ ഇനിയും കാലവിളംബമായിക്കൂടാ.
ഏതാനും ദശാബ്ദങ്ങള്‍ക്കു മുമ്പുവരെ ഭാര്‍ഗവക്ഷേത്രം ദൈവത്തിന്റെ നാടായിരുന്നുവെന്നതു ശരി തന്നെ. അക്കാലത്ത് മണ്ണില്‍ ആര്‍ഷ സംസ്ക്കാരത്തിന്റെ കൊടിക്കൂറ പാറിക്കളിച്ചിരുന്നുതാനും. എന്നാല്‍ ഇന്ന് കഥയാകെ മാറിക്കഴിഞ്ഞു. ന്യൂനപക്ഷ മതങ്ങളുടെ അരിയിട്ടു വാഴ്ചയാണ് മലയാളക്കരയില്‍ ഇപ്പോള്‍ നടക്കുന്നത്. നാളുകള്‍ ചെല്ലുന്തോറും മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ സംസ്ഥാനത്ത് ആധിപത്യമുറപ്പിക്കുകയും ഹിന്ദുക്കള്‍ അധോഗതിയിലേക്ക് കൂപ്പുകുത്തുകയുമാണ്. എല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ച് കാലം കഴിച്ചുകൂട്ടുന്ന ഹൈന്ദവരാണിവിടെ സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തിപ്പോരുന്നതെന്നും നിസ്സംശയം പറയാം.
‘ദൈവത്തിന്റെ നാട്ടില്‍’ കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വന്നാലും മാര്‍ക്സിസ്റ്റു മുന്നണി വന്നാലും ഭരണം മതന്യൂനപക്ഷ കേന്ദ്രീകൃതമാകുന്നു. ഇസ്ലാമിക അജണ്ട മാത്രം കൈമുതലായുള്ള മുസ്ലിംലീഗും ക്രിസ്ത്യന്‍ പാര്‍ട്ടിയായ കേരള കോണ്ഗ്രസുമിവിടെ മതേതര കക്ഷികളാണ്. കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിയാണ് അധികാരത്തിലെങ്കിലും ഭരണ ചക്രം ലീഗിന്റെ കയ്യിലാണെന്ന് ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഈയിടെ തുറന്നടിക്കുകയുണ്ടായി. സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ജയിച്ചത് കോണ്‍ഗ്രസാണെങ്കിലും ഉയരത്തില്‍ പറന്നത് ലീഗിന്റെ കൊടിയാണെന്ന് കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചതും അടുത്തകാലത്തുതന്നെ. കോഴിക്കോടു വിമാനത്താവളത്തില്‍ ഇന്ത്യയുടെ ദേശീയ പതാകയ്ക്കു മുകളില്‍ പച്ചക്കൊടി പറപ്പിച്ചതും ഇദ്ദേഹത്തിന്റെ കിങ്കരന്മാരാണല്ലൊ. മുസ്ലിംലീഗു മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകള്‍ ഇസ്ലാമീകരിച്ചു ശുദ്ധീകരിച്ചുവരുന്നു. മദ്രസ്സയിലെ മതാധ്യാപകന് മതേതര ഖജനാവില്‍നിന്നും പ്രതിമാസ പെന്ഷന് കൊടുക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടാണ്. മുസ്ലിം ഭൂരിപക്ഷ വിദ്യാലയങ്ങളില്‍ ഇസ്ലാമിക കലണ്ടറും അവധിക്കാലവും. ഭാരത വിരുദ്ധ ബുദ്ധിജീവികളെ പടച്ചുവിട്ട അലിഗര്‍ മുസ്ലിം സര്‍വകലാശാലയ്ക്ക് സ്വന്തം നാട്ടിലൊരു കേന്ദ്രം തുടങ്ങാന്‍ മാര്‍ക്സിസ്റ്റ് സഹായത്തോടെ ഇസ്ലാമിക ശക്തികള്‍ക്ക് കഴിഞ്ഞു. മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമാക്കിയതും മലപ്പുറം ജില്ല രൂപീകരിച്ചതും കേരള മതേതരത്വത്തിന് നല്കപ്പെട്ട മഹത്തായ സംഭാവനകളാണ്. ഇപ്പോഴിതാ പുതിയൊരു മലബാര്‍ സംസ്ഥാനത്തിനുവേണ്ടി ജമാ അത്തെ ഇസ്ലാമിക്കാര്‍ രംഗത്തെത്തിയിരിക്കുന്നു.
അയോധ്യയില്‍ രാമക്ഷേത്രം പുനര്നിര്മിക്കണമെന്നാഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് അവിടെ ബാബറി പള്ളി വീണ്ടും പണിയണമെന്ന് നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയ ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം. ഡസന്‍ കണക്കിന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മദനിയെ മഹാത്മാവാക്കിയ സംസ്ഥാനം തന്നെയാണ് ഭരണ-പ്രതിപക്ഷ സഹകരണത്തോടെ അയാളെ ജയിലില്‍നിന്ന് മോചിപ്പിക്കാനും സംയുക്താഭ്യര്‍ത്ഥന നടത്തിയത്. മദനി ഉസ്താദിന്റെ പ്രബോധനം കേട്ട് ആവേശംപൂണ്ടാണ് താന്‍ ഭീകരപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചതെന്ന് തടിയന്റവിട നസീര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുള്ളത് വിസ്മരിച്ചായിരുന്നു ഈ സെക്കുലര്‍ രാഷ്ട്രീയാഭ്യാസം. ഏറ്റവും ഒടുവിലിതാ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായ പി.പരമേശ്വരനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ഒരു പുതിയ കേസും മദനിയുടെ പേരില്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. കോണ്‍ഗ്രസ് മതേതരന്മാര് ജയിലില്‍ പോയി ഈ ഉസ്താദുമായി കുശലാന്വേഷണം നടത്തുമ്പോള്‍ വല്ലപ്പോഴും താല്‍ക്കാലിക ജാമ്യത്തില്‍ പുറത്തിറങ്ങുന്ന തങ്ങളുടെ ‘മഹാത്മാവിനെ’ വലിയ യുദ്ധം ജയിച്ചുവരുന്ന പോരാളിയെയെന്നപോലെ മാര്‍ക്സിസ്റ്റ് പുരോഹിതന്മാര് എതിരേറ്റു സ്വീകരിക്കുന്നു. ശൈശവ വിവാഹ നിരോധന നിയമം അട്ടിമറിക്കാനായി മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ടത് ദൈവത്തിന്റെ നാട്ടിലെ മതന്യൂനപക്ഷക്കാരാണ്. ഐക്യരാഷ്ട്ര സഭ ഈ വിഷയത്തില്‍ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കാതെ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളിച്ചതെന്തിനാണെന്ന് അറിയാത്തവരില്ല. കഴിഞ്ഞ പത്തുവര്ഷങ്ങള്ക്കുള്ളില് കേരളത്തില്‍ സമസ്തമേഖലകളിലും വന്‍ പുരോഗതി കൈവരിച്ചത് മുസ്ലിം സമുദായമാണെന്ന് എംഇഎസ് തലവന്‍ ഫസല്‍ ഗഫൂര്‍ തെളിവുകള്‍ നിരത്തി പ്രഖ്യാപിച്ചതും ഇവിടെ അനുസ്മരിക്കണം. 2011 ലെ കാനേഷുമാരി പ്രകാരം ദൈവത്തിന്റെ നാട്ടിലെ ജനസംഖ്യാ വളര്‍ച്ചയുടെ സംസ്ഥാന ശരാശരി മൂന്നര ശതമാനത്തോളമാണെങ്കില്‍ മലപ്പുറം ജില്ലയിലത് 13 ശതമാനത്തിനും മേലെയാകുന്നു.
അതുപോലെ പരോക്ഷമായും സൂക്ഷ്മതലങ്ങളിലും പ്രവര്‍ത്തിച്ച് തങ്ങളുടെ മതപരമായ ലക്ഷ്യം നേടിയെടുക്കുന്നതില്‍ സമര്‍ത്ഥരാണ് ഇന്നാട്ടിലെ ക്രൈസ്തവ സഭകള്‍. ജനസംഖ്യാ ബോംബു നിര്‍മാണ തൊഴിലില്‍ സമുദായം വേണ്ടത്ര താല്‍പ്പര്യം കാട്ടുന്നില്ല എന്ന കണക്കുകൂട്ടലില്‍ വിശ്വാസികളോട് സന്താനോല്‍പ്പാദനത്തില്‍ വ്യാപൃതരാകാന്‍ തിരുമേനിമാര് ആഹ്വാനം ചെയ്തുവരികയാണിപ്പോള്‍ എന്നും നമുക്കറിയാം. എങ്കിലും സമാധാനപ്രിയരാണ് ക്രിസ്തുവിന്റെ അനുയായികളെന്ന ഒരു ധാരണ കേരളത്തിലെ ജനസാമാന്യത്തിനുണ്ടായിരുന്നു. ഈ ധാരണ അസ്ഥാനത്താണെന്ന് ഗാഡ്ഗില്‍ കസ്തൂരി-രംഗന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടുകൂടി തെളിഞ്ഞിരിക്കുകയാണ്. തിരുസഭക്കാരുടെ തനിനിറവും ളോഹയ്ക്കുള്ളിലെ രൗദ്രതയുടെ തീക്ഷ്ണതയും മറനീക്കി നമുക്കു മുന്നില്‍ പ്രകടമായിക്കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം കാടും മലയും കയ്യേറുന്നവരും പ്രകൃതിയുടെ അന്തകരും ആരാണെന്നു തിരിച്ചറിയാനും കഴിയുന്നു. അഹിംസയുടെ അപ്പോസ്തലനായിരുന്നു ക്രിസ്തുവെന്ന വാദം തെറ്റാണെന്നും യഥാര്ത്ഥത്തിലദ്ദേഹം ഒരു സായുധ വിപ്ലവകാരിയും റോമന്‍ സൈന്യത്തോടു പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ അടവുമാറ്റി ആത്മീയ വേഷം ധരിച്ചവനുമാണെന്ന് ‘ഞശററഹലെ ീള ഈഹ്ൃല’ എന്ന ശ്രദ്ധേയമായ ഗ്രന്ഥത്തില്‍ ഡോ.മെര്വിന് ഹാരിസ് എന്നുപേരായ അമേരിക്കന്‍ നരവംശശാസ്ത്രജ്ഞന് ശക്തിയുക്തം സിദ്ധാന്തിക്കുന്നുണ്ട്. ‘നിങ്ങളില്‍ വാളില്ലാത്തവന്‍ കോട്ടു വിറ്റു വാളു വാങ്ങുവിന്‍’, ‘ഞാന്‍ സമാധാനം സ്ഥാപിക്കാന്‍ വന്നവനല്ല, വാളേന്തിയവനാണ്’ തുടങ്ങിയ പല ബൈബിള്‍ വാക്യങ്ങളും ചരിത്ര പശ്ചാത്തലത്തില്‍ വിലയിരുത്തിയാണ് ഗ്രന്ഥകാരന് തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നത്. ‘ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും’ എന്ന ‘തിരുവചനം’ കര്‍ത്താവിനെ ആരാധിക്കുക, സീസറിനോട് അടരാടുകയും ചെയ്യുക എന്ന അര്‍ത്ഥത്തിലാണ് യേശു മൊഴിഞ്ഞതെന്ന് ഡോ.ഹാരിസ് ഊന്നിപ്പറയുന്നു.
എന്തായാലും സ്വന്തം പ്രവൃത്തികളിലൂടെ തിരുവസ്ത്രധാരികള്‍ തെളിയിച്ചിരിക്കുന്നത്. മെര്വിന് ഹാരിസിന്റെ ക്രിസ്തുവിനെ സംബന്ധിച്ച പഠനം അവിശ്വസിക്കേണ്ടതില്ലെന്നാണ്. ഒരു പഞ്ചാബ് മോഡലിനെക്കുറിച്ച് പ്രസംഗിച്ചതിന് ബാലകൃഷ്ണപിള്ളയെ ജയിലിലടച്ച സംസ്ഥാനത്താണ് കേരളത്തെ കാശ്മീരാക്കും, ഇവിടെ രക്തപ്പുഴയൊഴുകും, പുതിയൊരു നക്സല്‍ പ്രസ്ഥാനം രൂപമെടുക്കും പശ്ചിമഘട്ട സംരക്ഷകരെ തെരുവില്‍ തടയുമെന്നെല്ലാം ഗാഡ്ഗില്‍ ശുപാര്‍ശകളില്‍ മായം ചേര്‍ത്തു തയ്യാറാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായി പോലും പള്ളിപ്പുരോഹിതന്മാര് ഭീഷണി മുഴക്കുന്നത്. പ്രസ്തുത റിപ്പോര്‍ട്ട് നടപ്പാക്കുന്നവരുടെ കയ്യും കാലും വെട്ടുമെന്ന് സഭയുടെ ചോറ്റുപട്ടാളക്കാരനായ കേരള കോണ്‍ഗ്രസ് നേതാവ് ഉറഞ്ഞുതുള്ളുന്നു. ഇത്തരം സാമൂഹ്യദ്രോഹികള്‍ക്കെതിരായി നടപടിയെടുക്കേണ്ട മതേതര സര്‍ക്കാര്‍, പക്ഷേ, അക്രമികളെ സാന്ത്വനിപ്പിച്ചു പ്രീണിപ്പിക്കുന്നതാണ് നാം കാണുന്നത്. താമരശ്ശേരി മെത്രാന് വേദിയില്‍ അതിരുവിട്ട പ്രസംഗിക്കുമ്പോള്‍ കോണ്‍ഗ്രസ് വേഷക്കാരനായ എം.ഐ.ഷാനവാസ് എംപി അതിനെ ആമേന്‍ ചൊല്ലി അംഗീകരിക്കുന്നതും ദൃശ്യമാധ്യമങ്ങളില്‍നിന്ന് വ്യക്തമായി. തിരുസഭക്കാര് ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലെന്ന ഉറപ്പ് 10 ജനപഥ് ഗാന്ധിയില്‍നിന്നുണ്ടായത് വേറെയും. ഇവിടെ നിയമവും ക്രമസമാധാനവും ഭൂരിപക്ഷ മതക്കാര്‍ക്ക് മാത്രം പാലിക്കാനുള്ളതാകും!
ചരാചര പ്രപഞ്ചത്തെ സൃഷ്ടിച്ചത് മനുഷ്യന്റെ വേട്ടയ്ക്കും ചൂഷണത്തിനുമാണെന്നുള്ള സെമറ്റിക് വിശ്വാസം നമ്മെ എവിടെ കൊണ്ടെത്തിക്കും? ആഗോളതാപനത്തിന് മരമാണു മറുപടി, മരം ഒരു വരം എന്നെല്ലാം നാടുനീളെ എഴുതിവെച്ചിട്ടുള്ളവരും വനമഹോത്സവം കൊണ്ടാടുന്നവരും കാലാവസ്ഥാ വ്യതിയാനത്തെയും പ്രകൃതി ദുരന്തങ്ങളെയും കുറിച്ച് വേവലാതിപ്പെടുന്നവരും പശ്ചിമഘട്ട സംരക്ഷണപ്രശ്നം വരുമ്പോള്‍ കവാത്തുമറക്കുന്നതും മതന്യൂനപക്ഷ സ്വാര്‍ത്ഥതക്കു മുന്നില്‍ മുട്ടുമടക്കുന്നതും ക്ഷന്തവ്യമല്ല. ശാസ്ത്ര സാഹിത്യപരിഷത്തുകാര്‍ പ്രസ്തുത മലനിരകളെ സംരക്ഷിക്കണമെന്ന് മുറവിളി കൂട്ടുമ്പോള്‍ വൈരുദ്ധ്യാധിഷ്ഠിത അവസരവാദികളായ മാര്‍ക്സിസ്റ്റുകള്‍ ഹര്‍ത്താല്‍ നടത്തി പള്ളിമതക്കാര്‍ക്ക് പാദസേവ ചെയ്യുന്നതിനെക്കുറിച്ചൊന്നും ഉരിയാടാതിരിക്കുന്നതാകും മാന്യത. പത്തു കിണറുകള്‍ക്കും സമം ഒരു കുളം പത്തു കുളങ്ങള്‍ക്ക് സമം ഒരു തടാകം, പത്തു തടാകങ്ങള്‍ക്ക് സമം ഒരു പുത്രന്, പത്തു പുത്രന്മാര്ക്ക് സമം ഒരു മരം എന്ന് വൃക്ഷായുര്‍വേദം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുപോലെ കാവുകളുടെ സംരക്ഷണം പോലുള്ള സംവിധാനങ്ങള്‍ നമ്മുടെ പൂര്‍വസൂരികള്‍ ഏര്‍പ്പെടുത്തിയത് എത്ര മഹനീയമായ ലക്ഷ്യത്തോടെയായിരുന്നുവെന്ന് ലോകമിന്നു തിരിച്ചറിയുന്നു. ഭാരതീയമായതെല്ലാം പിന്തിരിപ്പനും വര്‍ജ്യവുമാണെന്നു ധരിച്ചിരിക്കുന്ന മൂഢാത്മക്കള് ഇനിയെങ്കിലും തങ്ങളുടെ യഥാര്‍ത്ഥ പൈതൃകത്തിലേക്ക് ഒന്നുതിരിഞ്ഞുനോക്കിയിരുന്നെങ്കില് ദൈവത്തിന്റെ നാടിനത് വലിയ ഗുണം ചെയ്തേനെ. മനുഷ്യന് ഈ ഭൂമിയുടെ ചെറിയൊരവകാശി മാത്രമാണെന്ന പരമാര്‍ത്ഥം അംഗീകരിക്കാതെ മതന്യൂനപക്ഷ ഭീഷണിക്കു വഴങ്ങി പശ്ചിമഘട്ട സംരക്ഷണത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പുറകോട്ടുപോയാല്‍ പ്രത്യാഘാതം വിവരണാതീതമാകും. ഈ സംരക്ഷിത മേഖല കേരളത്തിന്റെ മാത്രം സ്വത്തല്ലെന്നും തീവെട്ടിക്കൊള്ളക്കാര്‍ അറിയേണ്ടതുണ്ട്. ഇപ്പോള്‍ കാടുകള്‍ കയ്യേറി പട്ടയം വാങ്ങാനും അവിടെ കൃഷി ചെയ്ത് ‘നാടുനന്നാക്കാനും’ വെമ്പല്‍ കൊള്ളുന്നവരുടെ വരുംതലമുറ പോലും വിശുദ്ധ ക്രൂരതയ്ക്ക് അവരോട് പൊറുക്കില്ല.
ദൈവത്തിന്റെ നാട്ടിലെ പിശാചിന്റെ വിളയാട്ടത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് ആറന്മുള വിമാനത്താവള പദ്ധതി. എയര്‍പോര്‍ട്ട് അതോറിറ്റിക്കതു വേണ്ട. കൊച്ചിന് നേവല്‍ ബേസുകാരിതിന് എതിരാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം ജനപ്രതിനിധികളും ആറന്മുള സംരംഭം അഭികാമ്യമല്ലെന്ന് റിപ്പോര്‍ട്ടു നല്കുന്നു. പ്രകൃതി സ്നേഹികളും ചിന്താശീലരും വിയോജിക്കുന്നതുവേറെയും. അങ്ങനെ എല്ലാ പ്രതിബദ്ധങ്ങളേയും തൃണവല്‍ഗണിച്ചും പ്രാദേശിക ജനവികാരത്തെ വകവെക്കാതെയും മുന്നോട്ടു നീങ്ങുന്ന ആറന്മുള വിമാനത്താവള പദ്ധതി മിച്ചഭൂമി തട്ടിയെടുത്തിട്ടുള്ള താപ്പാനകളെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല, കേരളത്തിലെ സേതുസമുദ്രം പദ്ധതിയുമാണ്. കാരണം ഒരു പൈതൃക ഗ്രാമത്തിന്റെ സര്വനാശത്തോടൊപ്പം ആറന്മുള ക്ഷേത്രത്തിന്റെയും അതുമായി ബന്ധപ്പെട്ട വിശേഷാചാരങ്ങളുടെയും ക്ഷയവും നിര്‍ദ്ദിഷ്ട വ്യോമയാന സംരംഭത്തിന്റെ ഫലമായുണ്ടാകും. അല്ലെങ്കിലും നമ്മുടെ എയര്‍പോര്‍ട്ടുകള്‍ വഴി മനുഷ്യരെക്കാളധികം യാത്രചെയ്യുന്നത് സ്വര്ണക്കട്ടികളല്ലേ? ഇതിന് മറ്റൊരു ഗ്രീന്‍ ചാനലൊരുക്കാനുമാകാം പുതിയ താവളം. രാജ്യത്തെ പല സംസ്ഥാനങ്ങളും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകൊണ്ടു ‘വികസിപ്പിച്ച’ അതിവിശിഷ്ട പൗരന്റെ കൈകളാണ് ആറന്മുള സംരംഭത്തിന് പിന്നിലെന്ന് പറഞ്ഞുകേള്‍ക്കുന്നു. അതുകൊണ്ടാകാം എല്ലാ ബാലികേറാമലകളും തരണംചെയ്തുകൊണ്ടുള്ള അംഗീകാരം ഈ ജനവിരുദ്ധ പ്രകൃതി വിരുദ്ധ പദ്ധതിക്ക് ലഭിച്ചത് എന്നിട്ടിപ്പോള്‍ വിമാനത്താവളത്തെ എതിര്‍ക്കുന്നവര്‍ വിവരദോഷികളാണെന്നാണ് കെജിഎസ് ഗ്രൂപ്പിന്റെ അവകാശവാദവും. ആറന്മുള ക്ഷേത്രത്തിന് പദ്ധതി ദോഷകരമാകുമെന്ന പ്രചരണം മതസ്പര്‍ധ വളര്ത്താനാണെന്നാണിവരുടെ കണ്ടുപിടിത്തം. കേരളത്തിലെ ടൂറിസം വികസിക്കാനും ആറന്മുളയുടെ പൈതൃകം ലോകമെമ്പാടുമറിയാനും ശബരിമല യാത്രികരുടെ വര്‍ധനയ്ക്കും പുതിയ വ്യോമത്താവളം വഴിതുറക്കുമെന്നെല്ലാമുള്ള വാഗ്ദാനങ്ങളുണ്ട് വിമര്‍ശനത്തിന്റെ മുനയൊടിക്കാനായിട്ട്.
നമ്മുടെ രാജ്യത്തിപ്പോള്‍ ഏതുതരം ടൂറിസമാണ് വികസിക്കുന്നതെന്ന് ആത്മപരിശോധന നടത്തേണ്ട സമയമായിരിക്കുന്നു. അതുപോലെ മാര്‍ക്കറ്റിംഗ് ദൃഷ്ടിയോടെ ആറന്മുളയുടെ പൈതൃകം ലോകത്തെ അറിയിക്കുന്നതും അഭികാമ്യമല്ല. പിന്നെ ശബരിമലയില്‍ സന്ദര്‍ശകര്‍ കൂടിയാല്‍ അവിടെ അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നും വര്‍ധിക്കില്ല. സര്‍ക്കാരിന്റെ ഖജനാവിന് വരുമാനം കൂടും. ഇന്ത്യയിലെ വിമാനയാത്രക്കാരില്‍ 15 ശതമാനമാണ് കേരളീയര്‍ എന്ന് കെജിഎസ് ഗ്രൂപ്പിന്റെ വക്താവ് എഴുതിക്കണ്ടു. ഈ പതിനഞ്ച് ശതമാനത്തിന് ഇവിടെ നിലവില്‍ നാല് വിമാനത്താവളങ്ങളുണ്ട്. ഇനി ആറന്മുള കൂടി വന്നാലും അവിടെ ഏറിയാല്‍ എത്ര ശതമാനം പേര് യാത്രയ്ക്കുണ്ടാകും?
ചുരുക്കത്തില്‍ സത്യത്തിനും ന്യായത്തിനും നിരക്കാത്ത കാര്യങ്ങളാണ് ഏറെ കാലമായി കേരളത്തില്‍ നടക്കുന്നതെല്ലാം. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്താരായേണ്ടത് ഇതേത് ദൈവത്തിന്റെ നാടുതന്നെയോ എന്നാണ്.
എ. രാഘവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: