61. കൗസ്തുഭാഭാലസത്കണ്ഠ – (കൗസ്തുഭ – ആഭാ – ലസത് – കണ്ടഃ). കൗസ്തുഭആഭരണത്തിന്റെ പ്രകാശം കൊണ്ട് തിളങ്ങുന്ന കഴുത്തുള്ളവന്. പാലാഴി കടഞ്ഞത് അമൃതിനുവേണ്ടിയായിരുന്നുവെങ്കിലും പല വിശിഷ്ടരത്നങ്ങളും അതില്‍നിന്നുണ്ടായി. കാമധേനു, പാരിജാതം, ഐരാവതം, ഉച്ചൈശ്രവസ്സ്, കൗസ്തുഭം, മഹാലക്ഷ്മി എന്നിങ്ങനെ. ധേനുക്കളില്‍ രത്നമെന്നു കാമധേനുവിനെയും വൃക്ഷങ്ങളില്‍ രത്നമെന്ന് പാരിജാതത്തെയും ഗജരത്നമെന്ന് ഐരാവതത്തെയും അശ്വരത്നമെന്നു ഉച്ചൈശ്രവസ്സിനെയും രത്നങ്ങളില്‍ രത്നമെന്ന് കൗസ്തുഭത്തെയും ദേവിമാരില്‍ രത്നമെന്ന് മഹാലക്ഷ്മിയെയും വിശേഷിപ്പിക്കാം. ഇനിയും പലരത്നങ്ങളുണ്ടായവയെ എടുത്തുപറയുന്നില്ല. ഈ രത്നങ്ങളില്‍ രണ്ടെണ്ണം മഹാവിഷ്ണു സ്വന്തമാക്കി കൗസ്തുഭവും സ്ത്രീരത്നമായ മഹാലക്ഷ്മിയും. കൗസ്തുഭരത്നത്തെ ഒരു മാലയുടെ നടുനായകമാക്കി കഴുത്തിലണിഞ്ഞു. മഹാലക്ഷ്മി എന്ന രത്നത്തെ തന്റെ നെഞ്ചില്ത്തന്നെയണിഞ്ഞു. ഇന്ദ്രനീലപ്രഭാദീപ്തമായ ഭഗവാന്റെ തിരുമാറില് കൗസ്തുഭരത്നത്തിന്റെ ദ്യുതികലര്ന്നുണ്ടായ മോഹനമോഹനമായ ഭംഗിയാണ് നാമത്തിനുവിഷയം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: