പൂഞ്ഞാര്‍: ജനകീയാസൂത്രണ പദ്ധതി പ്രകാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടിവെള്ളകുളം ഉപയോഗയോഗ്യമാക്കാതെ നശിച്ചുകൊണ്ടിരിക്കുന്നു. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പെരുനിലം കണിയാംകുന്നേല്‍ കടവ് ചെക്ക് ഡാമിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കുളമാണ് അധികൃതരുടെ അനാസ്ഥമൂലം നാശോന്മുഖമായിരിക്കുന്നത്. 30 അടി നീളവും 20 അടി വീതിയും 50 അടിയോളം താഴ്ചയിലും നിര്‍മ്മിച്ച കുളത്തിന് സംരക്ഷണഭിത്തി കെട്ടി ഉയര്‍ത്തി പമ്പ് സ്ഥാപിക്കുന്നതിനുള്ള കെട്ടിടവും പൂര്‍ത്തീകരിച്ചു. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന കണ്ടേത്തുമല, പെരുനിലം പ്രദേശങ്ങളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും പെപ്പ്ലൈന്‍ സ്ഥാപിക്കുകയോ മോട്ടോര്‍ വാങ്ങുകയോ ചെയ്തിട്ടില്ല. ഫലത്തില്‍ കുളംനിര്മ്മാണത്തിലൊതുങ്ങിയ പദ്ധതി പാഴായി കാടുപടലങ്ങള്‍ മൂടി കിടക്കുന്ന അവസ്ഥയിലാണ്. കൊതുകുകളുടെ ആവാസകേന്ദ്രമായി മാറിയ കുളം ഉപയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കുയോ പൊളിച്ചുകളഞ്ഞ് കൊതുകുജന്യ രോഗങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയോ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: