എരുമേലി: ഭക്തര്‍ക്ക് എരുമേലിയില്‍ ജീവഭയം കൂടാതെ പേട്ടതുള്ളാന് കഴിയുന്നില്ല. സംഘംസംഘമായി ഭക്തിപ്രഹര്‍ഷത്തില്‍ പേട്ടതുള്ളിയെത്തുന്ന ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേക്ക് നിയന്ത്രണങ്ങളില്ലാതെ ഇരുഭാഗത്തുനിന്നും വാഹനങ്ങള്‍ കടന്നുകയറുന്നത് പതിവായിരിക്കുന്നു. പലപ്പോഴും വാഹനങ്ങള്‍ തട്ടി തീര്‍ത്ഥാടകര്‍ക്ക് പരിക്കുകളേല്ക്കുന്നുമുണ്ട്.
ഭക്തര്‍ പേട്ടതുള്ളിയെത്തുന്ന പാത വിശുദ്ധപാതയായി പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനനുസൃതമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. തീര്‍ത്ഥാടനക്കാലം ആരംഭിച്ചതുമുതല്‍ ഇവിടെ വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തിയെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇപ്പോഴും ഇരുഭാഗത്തുനിന്നും വാഹനങ്ങള്‍ ഇടതടവില്ലാതെ പായുകയാണ്. ആപത്ശങ്കയില്ലാതെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യമൊരുക്കണമെന്ന ഭക്തജനങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും നിരന്തരമായ ആവശ്യം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കഴിഞ്ഞദിവസവും പേട്ടതുള്ളിയെത്തുന്ന ഭക്തന്മാര്ക്കിടയിലേക്ക് വാഹനം കടന്നുകയറുകയും ഭക്തര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇരച്ചെത്തുന്ന വാഹനങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഭക്തര്‍ പാതയോരങ്ങളിലെ കടകള്‍ക്കുള്ളിലേക്ക് ഓടിക്കയറുകയാണ്.
എരുമേലിയില്‍ തീര്‍ത്ഥാടകര്‍ക്ക് അപത്ശങ്ക കൂടാതെ പേട്ടതുള്ളി അനുഷ്ഠാനപൂര്ത്തീകരണത്തിന് അവസരമൊരുക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: