മുപ്പതോളം വയസ്സുള്ള കൃഷ്ണശര്‍മ്മ ചൊമാരിയുടെ ഗൃഹത്തിന്റെ തിണ്ണയ്ക്കരികില്‍ ചേര്‍ന്നു നിന്നു. യാത്രാവസാനത്തിന്റെ ദീര്‍ഘനിശ്വാസങ്ങള്‍ക്കൊപ്പം തലയുടെ പിന്നില്‍ കെട്ടിവെച്ച കുടുമ ഒന്നഴിച്ചു കുടഞ്ഞ് വീണ്ടും കെട്ടി. യാത്രയുടെ ദീര്‍ഘതകൊണ്ട് നിറം കെട്ട വസ്ത്രങ്ങള്‍ക്കും മുഖത്തിനും പിന്നില്‍ പ്രതീക്ഷ തുളുമ്പുന്ന മനസ്സ് ചുറ്റുപാടും നോക്കി.
പുല്ലുമേഞ്ഞ പഴയഗൃഹമാണ് ചൊമാരിയുടേയത്. പൂമുഖത്ത് വീതിയുള്ള മരപ്പടികള്‍ നെടുനീളം ഉണ്ട്. കാര്മ്മേഘങ്ങളുടെ നനവുതട്ടുന്ന വിധം ഉയരവും കാറ്റിന്റെ ഗതിപോലും തടുക്കാനുള്ള ശേഷിയും തടിയുമുള്ള മരങ്ങളാണ് ചുറ്റും നോക്കിയാല്‍ അതുതന്നെയാകണം വീടുപണിയില്‍ മരത്തിന് ഇത്ര പ്രാധാന്യം വരുവാന്‍.
യാത്രയില്‍ ആതിഥ്യം തന്ന ഗൃഹങ്ങളിലും ഈ പ്രത്യേകത ശ്രദ്ധിച്ചിരുന്നു. പണ്ട് ഗുരുവിന്റെ കൂടെ ഹിമാലയത്തില്‍ തീര്‍ത്ഥയാത്രയ്ക്ക് പോയപ്പോഴാണ് വീടുപണിയില്‍ മരത്തിന്റെ സാന്നിദ്ധ്യം ഇത്രത്തോളം കണ്ടിട്ടുള്ളത്. ഇതും ഒരു തീര്‍ത്ഥയാത്ര തന്നെ. ഗുരുവിന്റെ നിര്‍ദ്ദേശത്താല്‍ യജ്ഞപരിപാലനത്തിനായി ജീവിതാവസാനം വരെ നീളുന്ന തീര്‍ത്ഥയാത്ര. ഈ യാത്ര ജീവിതം മുഴുവന്‍ ഉഴുതു മറിച്ചു. ഇനി ഇതില്‍ വേണം ഭാവി മുളപ്പിച്ചെടുക്കാന്‍. പുതിയ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. പുതിയ ഭാഷ. പുതിയ സംസ്കാരം. പുതിയ ആളുകള്‍. എല്ലാം പുതിയത്.
ഹസ്തിനാപുരത്തുനിന്ന് അമ്പത് യോജന കിഴക്ക് പ്രസിദ്ധമായ യമുനാനദിയുടെ കരയിലെ സ്വദേശത്തില്‍നിന്നു തുടങ്ങിയതാണ് ഈ യാത്ര. എത്ര അകലെയാണ് ഇപ്പോള്‍? അകലെനിന്നുള്ള ഒരു സന്ദേശത്തിന് പ്രഭവസ്ഥാനവുമായി ബന്ധമേ ഇപ്പോള്‍ സ്വദേശവുമായിട്ടുള്ളൂ. ഇനി ചൊമാരിയെ കാണണം. ഗുരു, ശിഷ്യന്മാരില്വെച്ച് ഏറ്റവും യോഗ്യനായി കണക്കാക്കുന്നത് ചൊമാരിയെയാണ്. ഗുരുവിനേപ്പോലെ തന്നെ ചൊമാരിയ്ക്കും യജ്ഞസംസ്കാരത്തോട് വലിയ പ്രതിബദ്ധതയാണ്. ഗുരുവിന്റെ അസാന്നിദ്ധ്യം വിഷമിപ്പിയ്ക്കുന്ന ഘട്ടത്തില്‍ ചൊമാരിയുടെ ഉപദേശങ്ങള്‍ അനുസരിയ്ക്കാന്‍ കൂടി ഗുരു പറഞ്ഞു. വേദം യജ്ഞം മീമാംസ എന്നിവയില്‍ ഗുരുവിന്റെ പാരമ്പര്യം കാത്തുസൂക്ഷിയ്ക്കാന്‍ കെല്‍പ്പുള്ള ആളാണ്പോലും ചൊമാരി. ചൊമാരി എന്നത് പേരാണെന്നാണ് ആദ്യം ധരിച്ചത്. പിന്നീടാണ് സോമയാഗം ചെയ്ത ആളുകളെ വിളിയ്ക്കുന്ന സോമയാജി എന്നതിന്റെ പ്രാകൃതരൂപമാണ് ചൊമാരി എന്നുള്ളത് മനസ്സിലായത്.
വീടിന്റെ നെടുനീളം ഉള്ള ചായ്പ്പില് ദര്‍ഭയും ചമതയും ഉണങ്ങാനിട്ടിരിയ്ക്കുന്നു. അകത്തുനിന്ന് മന്ത്രം കേള്‍ക്കുന്നുണ്ട്. ‘സത്യന്ത്വൃത്തേന പരിഷിഞ്ചാമി’ പ്രാതരഗ്നിഹോത്രത്തിന് അഗ്നികളെ പരിഷേകം ചെയ്യുകയായിരിയ്ക്കും. കൃഷ്ണശര്‍മ്മ പരിസരം ശ്രദ്ധിച്ചു. മന്ത്രത്തിന്റെ അര്‍ത്ഥവും പരിസവും തമ്മില്‍ വളരെ യോജിപ്പുണ്ട്. യഥാര്‍ത്ഥസത്യത്തെ പ്രാതിഭാസികസത്യമായ ഋതം ആവരണം ചെയ്യുപോലെ പ്രകൃതിയില്‍ മുഴുവന്‍ ഈറന്‍ മാറാത്ത മഞ്ഞിനോടുചേര്ന്ന പിരപാവനായ ഹോമധൂമം വ്യാപിയ്ക്കുന്നു. ഗുരുവിന്റെ നര്‍മ്മദാതീരത്തുള്ള ആശ്രമത്തില്‍ എത്തിച്ചേര്‍ന്ന പ്രതീതി. ഗുരുവിന്റെ സ്മരണ വിടാതെ പിന്ത ഈപ്രദേശത്ത് തന്നെ വിടാതെ പിന്തുടരുന്നുണ്ടല്ലോ. കൃഷ്ണശര്‍മ്മ അത്ഭുതത്തോടെ ആലോചിച്ചു. അദ്ദേഹം അകലെ നിന്ന് ഉള്ളുതുറന്ന് അനുഗ്രഹിയ്ക്കുന്നുണ്ടാകും.
ഗുരുവിന്റെ അനുഗ്രഹമോര്ത്ത ഉള്‍ക്കുളിരോടെ കഷ്ണശര്മ്മ വീണ്ടം പരിസരം ശ്രദ്ധിച്ചു. ചുറ്റുപാടും നിറഞ്ഞു നില്ക്കുന്ന പച്ചനിറം വായുവില്‍ക്കൂടി കലര്‍ന്നിട്ടുണ്ടെന്നു തോന്നും. പച്ചനിറം പൊഴിയ്ക്കുന്ന മരങ്ങള്‍ നീണ്ട ഭൂതകാലവും വര്‍ത്തമാനവും കണ്ട് ഭാവി അനുഭവങ്ങള്‍ക്കായി കാത്തു നില്‍ക്കുകയാണ് എന്നു തോന്നും. അവ, പുതിയ അനുഭവങ്ങളിലേയ്ക്ക് വീഴാന്‍ പോകുന്ന ഒരപരിചതനെ അനുകമ്പാപൂര്‍വ്വം ശ്രദ്ധിയ്ക്കുകയാമോ? മരങ്ങളെ കണ്ടാല്‍ ഉത്തമഗൃഹസ്ഥന്മാരെയാണ് ഓര്‍മ്മ വരിക. ഗുരു പറയാറുണ്ട്. ‘മരങ്ങളേപ്പോലെ ഉള്ള ഗൃഹസ്ഥാശ്രമം പരിശീലിയ്ക്കണം. കയറിവരുന്ന വള്ളിയ്ക്ക് യാതൊരെതിര്‍പ്പും കൂടാതെ താങ്ങായി നില്‍ക്കണം. വളര്‍ന്നു വരുന്ന തലമുറയ്ക്ക് തണല്‍ കൊടുത്ത്, ആവശ്യമുള്ള വെയിലെന്നപോലെ ഊര്‍ജ്ജം വിട്ടുകൊടുക്കുന്ന അച്ഛനായും ജീവിയ്ക്കണം. കഷ്ടപ്പെട്ടുസമ്പാദിച്ചാണ് ജീവിതം നയിക്കുന്നത് എന്ന് ആര്‍ക്കും തോന്നരുത്. ഒന്നു നിലച്ചാല്‍ മറ്റൊന്ന് എന്ന നിലയില്‍ ജീവിതോപാധികള്‍ സമ്പാദിയ്ക്കുന്നത് പലസ്ഥലത്തുനിന്നും ആകണം. അല്ലാതെ ജീവിതത്തിന്നു മുന്നില്‍ പകച്ചു നില്ക്കാറാവരുത്. അതിഥികളേയും പക്ഷിമൃഗാദികളേയും ഭക്ഷണം കൊടുത്തും വിശ്രമിയ്ക്കാന്‍ ഇടം കൊടുത്തും പരിഗണിയ്ക്കണം.’ നൂറ്റാണ്ടുകളോളം പഴക്കമുള്ള ഈ ഗൃഹസ്ഥവൃക്ഷങ്ങള് ഈ അതിഥിയെ സ്വീകരിയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്നുണ്ടാകും.
ഒന്നുരണ്ടു കാക്കകള്‍ മുറ്റത്തേയ്ക്ക് ചാഞ്ഞു നില്ക്കുന്ന വാഴക്കയ്യിലിരുന്നു ആരാണ് വന്നിരിയ്ക്കുന്ന അതിഥി എന്ന് സംശയഭാവത്തില്‍ അന്യോന്യം ‘കാ കാ’ എന്നു സംശയം ഉന്നയിച്ചു, എന്തൊരു ഉദ്വേഗമാണ് കാക്കകള്‍ക്കുപോലും? എവിടെനിന്നോ ഓടിവന്ന ഒരു പശുക്കുട്ടി മുന്നില്‍ വന്ന് പകച്ചു നിന്നു. പിന്നീട് അതേ വേഗതയില്‍ തിരിച്ചോടി. ഉള്ളില്‍ ഒരു ചിരി പരന്നു. അതിഥി വന്ന കാര്യം അമ്മയോട് പറയാന്‍ പോയതായിരിയ്ക്കും. ഈ പ്രദേശമേ അതിഥിസല്‍ക്കാരത്തിന് അത്രയേറെ പ്രാധാന്യം കൊടുക്കുന്നുണ്ടാകും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: