എരുമേലി: ഉദ്ഘാടനവും വിവാദവുമില്ലാതെ എരുമേലി കെഎപി ക്യാമ്പില്‍ പൊലീസുകാര്‍തന്നെ പാലുകാച്ചി താമസം തുടങ്ങി. രാഷ്ട്രീയ വിവാദങ്ങളെതുടര്‍ന്ന് പലതവണ കെഎപി ക്യാമ്പിന്റെ ഉദ്ഘാടനം മാറ്റിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസുകാര്‍ പാലു കാച്ചി താമസം തുടങ്ങിയത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കഴിഞ്ഞ 12ന് ഉദ്ഘാടനം ചെയ്യുമെന്നറിയിച്ചിരുന്നെങ്കിലും ആരുമെത്തിയില്ല. മന്ത്രിമാരാരും എത്തിയില്ലെങ്കിലും കെഎപി ക്യാമ്പില്‍ പൊലീസുകാര്‍ കയറി താമസിക്കുമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജും പ്രഖ്യാപിച്ചിരുന്നു. ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ജില്ലയിലെ ആദ്യത്തെ കെഎപി ക്യാമ്പ് എരുേലിയില് തുടങ്ങിയത്. വിശാലമായ സൗകര്യങ്ങളോടെയാണ് ശബരിമല തീര്‍ത്ഥാടനത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ ക്യാമ്പ് തുടങ്ങിയത്. ശബരിമല സീസണുമുമ്പ് ഉദ്ഘാടനം നടത്തുമെന്ന പ്രഖ്യാപനം പാഴായ സാഹചര്യത്തില്‍ ഇന്നലെ പൊലീസുകാര്‍ കയറി താമസംതുടങ്ങുകയായിരുന്നു. പിന്നീട് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പൊലീസുകാരെ സന്ദര്‍ശിച്ചു. ഉദ്ഘാടനം നടക്കാത്തതില്‍ പ്രതിഷേധമുണ്ടെങ്കിലും അതൊന്നും കാര്യമാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎപി ക്യാമ്പ് ഓഫീസര്‍ എ.ഒ.റോയി,എരുമേലി എസ്ഐ ഇ.പി.റെജി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: