കോട്ടയം: ലാവ്ലിന് കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ എല്ലാം ഒഴിവാക്കിയെങ്കിലും കോടികളുടെ നഷ്ടത്തിന് ഉത്തരവാദികളാരെന്ന ചോദ്യത്തിനുള്ള ഉത്തരം അവശേഷിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയെ അംഗീകരിക്കുന്നു, എന്നാല്‍ സിഎന്‍ടി അക്കൗണ്ട്സ് ജനറല്‍ പോലും ലാവ്ലിന് കേസില്‍ കേരളത്തിന് വന്‍നഷ്ടം ഉണ്ടായെന്ന് പറഞ്ഞിട്ടുള്ളതാണ്. ഇതിന് എന്ത് അഭിപ്രായമാണ് പിണറായി വിജയന് പറയാനുള്ളത്. ലാവ്ലിന് കേസിലെ കോടതിയുടെ ഇപ്പോഴത്തെ തീരുമാനത്തില്‍ പിണറായി വിജയന് വലിയ ആഘോഷങ്ങള്‍ നടത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസനത്തെ എന്നും പുറകോട്ട് നയിച്ചവരാണ് ഇടതുപക്ഷം. യുഡിഎഫിന്റെ ഭരണം വികസനവും കരുതലുമാണ്. കേരളത്തിന്റെ സ്വപ്നപദ്ധതികള്‍ ശരിയായ ട്രാക്കിലാണ് പോകുന്നത്. നിരവധി വികസനപദ്ധതികള്‍ സമയബന്ധിതമായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ വിമാനത്താവളം 2015ഓടെ തുറക്കും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ സമ്മതം ഈ മാസം കിട്ടുമെന്നാണ് പ്രതീക്ഷ. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത 2014 ജനുവരിയില്‍ കമ്മീഷന് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ചെങ്ങന്നൂര്‍ മുതല്‍ മൂവാറ്റുപുഴ വരെയുള്ള റോഡ് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയ്ക്കെതിരെയുള്ള ഇടതുപക്ഷത്തിന്റെ സമരം ഉപ്പുവച്ച കലം പോലെയാണെന്നും ജനസമ്പര്‍ക്കത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: