മലപ്പുറം: സാഹിത്യ അക്കാദമിയില്‍ വന്‍ വാഹന ധൂര്‍ത്ത്. കാര്‍ വാടകയിനത്തില്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ മാത്രം നല്‍കിയിരിക്കുന്നത് ഒരു ലക്ഷത്തിലേറെ രൂപ. അക്കാദമിയുടെ വെബ് സൈറ്റില്‍ പ്രസീദ്ധികരിച്ച 2011-12 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ധൂര്‍ത്തിന്റെ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.
2011-12 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ വാടകയായി അക്കാദമി നല്‍കിയിരിക്കുന്നത് 2,68,809 രൂപയാണ്. അക്കാദമിയുടെ സ്വന്തം വാഹനങ്ങള്‍ക്ക് ഡീസല്‍ വാങ്ങിയ തുകയ്ക്ക് പുറമെയാണിത്. സ്വന്തം വാഹനം ഓടുന്നതിന് പുറമെ വര്‍ഷത്തില്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പടെ ശരാശരി 786 രൂപ ദിവസവും വാടകയിനത്തില്‍ നല്‍കിയിട്ടുണ്ട്. അക്കാദമിയുടെ വാഹനങ്ങള്‍ക്ക് ഡീസലടിച്ച വകയില്‍ ചെലവഴിച്ചിരിക്കുന്നത് 95,970 രൂപയാണ്. ഇതെല്ലാം ഉള്‍പ്പടെ യാത്രയിനത്തില്‍ മാത്രം ചിലവ് 364779 രൂപയാണ്. അക്കാദമി മെമ്പര്‍മാര്‍ തങ്ങളുടെ യാത്രപ്പടിയായി 115778 രൂപയും എഴുതിയെടുത്തിട്ടുണ്ട്. ഇതിലും തങ്ങള്‍ സഞ്ചരിച്ച വാഹനങ്ങളുടെ വാടകയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതിന് പുറമേ ദിവസ വേതനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കുമായി നല്‍കിയിരിക്കുന്നത് 9,67,376 രൂപയാണ്. ഇത് എന്തിനെല്ലാമെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിശദികരിച്ചിട്ടുമില്ല.
ഓഫീസ് ആവശ്യങ്ങള്‍ക്കായി 1,93,704 രൂപ ചെലവഴിച്ചിട്ടുണ്ട്. അക്കാദമി ഈ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിനായി മാത്രം 1,10,269 രൂപയാണ് നല്‍കിയിരിക്കുന്നത്. സാമ്പത്തിക വര്‍ഷം പിന്നിട്ട് മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് കണക്കുകള്‍ പ്രസീദ്ധികരിച്ചിട്ടുള്ളതു തന്നെ. 2012ല്‍ നടന്ന വിശ്വമലയാള മഹോത്സവത്തിന്റെ കണക്കുകള്‍ അടുത്ത 2012-13 വര്‍ഷത്തെ റിപ്പോര്ട്ടിലായിരിക്കും വരിക.
അത് ഞെട്ടിക്കുന്നതായിരിക്കുമെന്ന് ഇപ്പോള്‍ത്തന്നെ അക്കാദമി ഉദ്യോഗസ്ഥര്‍ പറയുന്നു. കേരളത്തിന്റെ സാംസ്കാരിക ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട അക്കാദമികള്‍ ധൂര്‍ത്തിന്റെ കേന്ദ്രങ്ങളാകുന്നതിന്റെ തെളിവുകളാണിത്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: