തൊടുപുഴ: തൊടുപുഴ ബസ് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐക്കാര് അറസ്റ്റില്‍. കാരിക്കോട് ഇടവെട്ടി വേള്ളൂപറമ്പില് സത്താറിന്റെ മകന് അബ്ദുള്‍ ജബ്ബാര്‍(36), പെരുമ്പിള്ളിച്ചിറ തോപ്പില്‍ ഇസ്മയിലിന്റെ മകന് നിസാമുദ്ദീന്‍(45), പെരുമ്പിള്ളിച്ചിറ ആനിമുട്ടില്‍ സുലൈമാന്‍ മകന് നാസര്‍(50), കുമ്പക്കല്ല് ഭാഗത്ത് മലേപ്പറമ്പില്‍ ബഷീറിന്റെ മകന് ഷാമോന്(25) എന്നിവരാണു അറസ്റ്റിലായത്.25നു വൈകുന്നേരം മങ്ങാട്ടുക്കവല വടക്കുംമുറി ജംഗ്ഷനില്‍ വൈകുന്നേരം നാലരക്കു സ്വകാര്യബസ് കത്തിച്ച സംഭവത്തില്‍ ഡിവൈഎസ്പി:ആന്റണി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്നും ഡിവൈഎസ്പി പറഞ്ഞു.
ന്യൂമാന്‍ കോളജ് വിദ്യാര്‍ഥിയും തെക്കുംഭാഗം കള്ളിക്കല്‍ റിട്ട. എഎസ്ഐ രാജപ്പന്റെ മകനുമായ ജ്യോതിഷ് (19) സുഹൃത്ത് കോളപ്ര സ്വദേശി നെല്ലിക്കാട്ട് വിഷ്ണുവിനൊടൊപ്പം ബൈക്കില്‍ വരുമ്പോള്‍ സ്വകാര്യ ബസ് ഇടിച്ചു മരിച്ചതിനെ തുടര്‍ന്നാണു ബസ്കത്തിച്ചത്. വിഷ്ണുവായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. വിഷ്ണു പരിക്കുകളോടെ കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പറത്തി വണ്‍വേ വഴി കടന്നുവന്ന ബസ് ബൈക്കിലിടിക്കുകയായിരുന്നു.
മുന്നില്‍ പോയ തടി ലോറിയെ മറിക്കടക്കാന്‍ വേണ്ടി അപ്പുറത്തെ വണ്‍വേയിലൂടെ ബസ് കടത്തിവിട്ടതാണു അപകടത്തിനു കാരണം. ഇതിനെ തുടര്‍ന്നു പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു. ഇതിനിടയിലാണു കണ്ടാല്‍ അറിയാവുന്ന നൂറോളം പേര് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നു പോലീസ് പറയുന്നു. പ്രതികളില്‍ കൊലക്കേസ് പ്രതികളും ഉള്‍പ്പെടുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തുണ്ടായിരുന്നുവെങ്കിലും തീ അണയ്ക്കാന്‍ സമ്മതിക്കാതെയാണ് അക്രമികള്‍ അഴിഞ്ഞാടിയത്. തൊടുപുഴ-മുള്ളരിങ്ങാട് റൂട്ടിലോടുന്ന മാളൂട്ടി ബസാണു ബൈക്കിലിടിച്ചത്.
അപകടത്തെ തുടര്‍ന്നു ബസ് കത്തിച്ചതിനു പുറമെ ഒരു സംഘം ആളുകള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കിടന്ന രണ്ടു ബസുകള്‍ തകര്‍ത്തിരുന്നു. അകാരണമായി ബസുകള്‍ തകര്‍ക്കുന്നതു തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനും മര്‍ദ്ദനമേറ്റിരുന്നു. ഈ കേസിലെ പ്രതികളെ പോലീസ് തെരയുകയാണ്. ബസുകള്‍ക്കുനേരെ വ്യാപകമായ ആക്രമണം അഴിച്ചുവിടുന്നതില്‍ പ്രതിഷേധിച്ചു ഇന്ന് സ്വകാര്യബസ്പണിമുടക്ക് ബസുടമകളുടെ സംഘടന} പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: