തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയ്ക്ക് 2016 ഓടെ സ്വന്തം ക്യാമ്പസ് ആകുമെന്ന് വൈസ്ചാന്സിലര് കെ. ജയകുമാര്‍. മലപ്പുറത്തെ വെട്ടം പഞ്ചായത്തില്‍ മുപ്പതേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ നടപടി ഉടനാരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലയാളം സര്‍വകലാശാല നിലവില്‍ വന്നിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതികളും കോഴ്സുകളും ആരംഭിക്കും. നവംബര്‍ 21ന് പുതിയ നാല് ഡിപ്ലോമ കോഴ്സുകള്‍ ആരംഭിക്കും. ടെലിവിഷന്‍ രചനയും അവതരണവും, നവ മാധ്യമപഠനം, തിരക്കഥാരചനയും വീഡിയോ ചിത്ര നിര്‍മാണവും, പരസ്യകല എന്നീ വിഷയങ്ങളിലാണ് ഡിപ്ലോമ. അടുത്തവര്‍ഷം പുതിയ നാലോ അഞ്ചോ ഡിപ്ലോമാകോഴ്സുകള്‍ കൂടി ആരംഭിക്കും. സര്‍വകലാശാലയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന്റെ സാംസ്കാരിക ഭൂമിശാസ്ത്രം പരിചിതമാക്കുന്നതിന് ആറു ദിവസം നീണ്ടു നില്ക്കുന്ന സാംസ്കാരികയാത്ര നടത്തും. ക്യാമ്പസില്‍ പ്രഗത്ഭരായ അധ്യാപകരുടെയും എഴുത്തുകാരുടെ സാന്നിധ്യം ഉറപ്പുവരുത്തുമെന്നും കെ. ജയകുമാര്‍ അറിയിച്ചു.
സര്‍ക്കാര്‍ പിന്നാക്കവിഭാഗത്തിലുള്ള കുട്ടികള്‍ക്ക് നല്കുന്ന സ്കോളര്‍ഷിപ്പുകള്‍ക്ക് പുറമെ അക്കാദമിക് മികവിനുള്ള നക്ഷത്രസ്കോളര്ഷിപ്പും നല്‍കുന്നുണ്ട്. 15,000 രൂപയാണ് പ്രതിവര്‍ഷം നല്‍കിവരുന്നത്. മലയാള പുസ്തകങ്ങള്‍ സ്വന്തമായി വാങ്ങുന്നതിന് 500 രൂപവീതം ഗ്രാന്റായി നല്കുന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.
കേരള സംസ്കാരത്തെയും കലകളെയും കുറിച്ച് ഇന്നോളം നടന്നിട്ടുള്ള വിവിധ ഗവേഷണങ്ങളുടെ കണക്കെടുപ്പ് ജനുവരി ഒന്നുമുതല്‍ ആരംഭിക്കും. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള മലയാള ഭാഷയുടെ വാമൊഴി വൈവിധ്യവും മികച്ച അധ്യാപകരുടെ ക്ലാസുകളും എഴുത്തുകാരുടെ സംഭാഷണങ്ങളും റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കും. പുരാരേഖകള്‍, കയ്യെഴുത്തു പ്രതികള്‍, പ്രസിദ്ധകൃതികളുടെ ആദ്യപ്രതികള്‍, നിന്നുപോയ സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ എന്നിവ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യും.
മലയാള സര്‍വകലാശാലയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദ്വിദിന സെമിനാര്‍ നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്ത് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേരള സംസ്കാര പൈതൃകം: സാധ്യതകളും വെല്ലുവിളികളും, ഭാഷാശാസ്ത്രത്തിന്റെ പുതുവഴികള്‍, മലയാള സാഹിത്യം: സ്ഥാനവും ദിശയും, സാഹിത്യ ചരിത്രം: പുതുവായനകള്‍, ഭാഷയും പരിഭാഷയും എന്നീ വിഷയത്തിലാണ് സെമിനാര്‍. കനകക്കുന്നില്‍ നടക്കുന്ന സെമിനാര്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ കെ. മുരളീധരന്, പാലോട് രവി, സി. മമ്മൂട്ടി, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് റ്റി.പി. ശ്രീനിവാസന് എന്നിവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: