അടൂര്‍: അടൂര്‍ ചേണ്ടംപള്ളില് സ്വാമി വിവേകാനന്ദ ബാലാശ്രമത്തിന്റെ പുതിയ മന്ദിരത്തിലെ ഗൃഹപ്രവേശവും സമര്‍പ്പണവും ഇന്നു നടക്കും. രാവിലെ 10 മണിക്ക് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ആശ്രമാങ്കണത്തില്‍ ചേരുന്ന പൊതുസമ്മേളനം വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദ്ദേശീയ മുഖ്യമാര്ഗ്ഗദര്ശക് അശോക് സിംഗാള്‍ ഉദ്ഘാടനം ചെയ്യും. മന്ദിര സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിക്കും.
മാര്‍ഗ്ഗദര്‍ശക് മണ്ഡല് സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണവും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണവും നടത്തും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ സൂസമ്മ മാത്യു, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബി. ഹര്‍ഷകുമാര്‍, അടൂര്‍ നഗരസഭാ ചെയര്മാന് ഉമ്മന്‍ തോമസ്, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡംഗം ഫാ. ഡോ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ, സ്വാഗതസംഘം രക്ഷാധികാരിമാരായ എ.പി.ജയന്, റ്റി.ആര്.അജിത്കുമാര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി വി. മോഹനന്, ട്രഷറര്‍ കെ.പി. നാരായണന് എന്നിവര്‍ സംസാരിക്കും.
അടൂര്‍ റൂട്സ് ബാലാശ്രമത്തിനു സംഭാവന ചെയ്ത കുട്ടികളുടെ പഠനമുറിയുടെ സമര്‍പ്പണം ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും മന്ദിരത്തിലെ സന്യാസി ശ്രേഷ്ഠരുടെ ചിത്രങ്ങളുടെ അനാഛാദനം ഒ. രാജഗോപാലും നിര്‍വ്വഹിക്കും. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി ആര്. ഗോപാലകൃഷ്ണന് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജയചന്ദ്രന് ഉണ്ണിത്താന് നന്ദിയും പറയും.
കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടെ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ 2004ല്‍ ആണ് ബാലാശ്രമം പ്രവര്‍ത്തനം ആരംഭിച്ചത്. അടൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ബാലാശ്രമത്തില്‍ എല്‍കെജി മുതല്‍ ഡിഗ്രി വരെയുള്ള വിദ്യാര്‍ത്ഥികളായ 16 കുട്ടികളാണ് നിലവിലുള്ളത്. ഇവരുടെ താമസവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള എല്ലാ ചിലവുകളും ബാലാശ്രമമാണ് നിര്‍വ്വഹിക്കുന്നത്. പുതിയ മന്ദിരത്തിന്റെ ഇന്നു നടക്കുന്ന ആദ്യഘട്ട സമര്‍പ്പണത്തോടെ 40 കുട്ടികള്‍ക്കുള്ള സൗകര്യമാണ് സാധ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: