തിരക്കുപിടിച്ച ജീവിതക്രമത്തില്‍ മുന്നേറുന്ന ഇന്നത്തെ സമൂഹത്തില്‍ പൊതുവേ ശാന്തിയും സമാധാനവും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. എവിടെനിന്നാണ് ശാന്തിയും സമാധാനവും ലഭിക്കുക എന്ന അന്വേഷണവുമായി അലയുകയാണ് സമൂഹം. ഈ സാഹചര്യത്തില്‍ പലവിധത്തിലും ചൂഷണം ചെയ്യുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനും അബദ്ധവിശ്വാസങ്ങളെ വളര്‍ത്തുന്നതിനുമൊക്കെ പലരും ശ്രമിക്കുന്നുണ്ട്. ഇവിടെയാണ് യുക്തിയുക്തമായ ശാസ്ത്ര സ്വാദ്ധ്യായത്തിന്റെ പ്രാധാന്യമെന്ന് സ്വാമി ചിദാനന്ദപുരി.
ഉപനിഷദ് വിചാരയജ്ഞം പന്ത്രണ്ടാം ദിവസം കേനോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി. ശാസ്ത്രങ്ങളെ അനുസന്ധാനം ചെയ്തുകൊണ്ട് പ്രമാണവിചാര പദ്ധതിയിലൂടെ മുന്നോട്ടുപോകുമ്പോള്‍ ഒരിക്കലും വഴിപിഴയ്ക്കുകയില്ല. കാരണം വൈദികശാസ്ത്രങ്ങള്‍ ഏതെങ്കിലും വ്യക്തിയോ വ്യക്തികളോ സ്വസങ്കല്പ്പങ്ങള്ക്കനുസരിച്ച് ഉപദേശിച്ചതല്ല. അനാദിയായ ഗുരു പരമ്പരയുടെ ഉപദേശക്രമത്തില് വന്നതാണ്. ശാസ്ത്രപ്രമാണം കാണിക്കുന്ന ഈ വെളിച്ചെത്ത ആശ്രയിച്ചു മുന്നോട്ടുപോവുകയാണ് നമ്മുടെ കര്‍ത്തവ്യം.
സര്വ്വകരണങ്ങളേയും പ്രവര്‍ത്തിപ്പിക്കുന്ന ചൈതന്യസ്വരൂപം കാരണങ്ങള്ക്കെല്ലാമുപരിയാണെന്നതിനാല് വാക്കിന് വിഷയമല്ലാത്തതാണ്. എങ്കിലും ഗുരുപരമ്പര ഉപദേശിച്ച പ്രകാരം അറിയപ്പെട്ടതില്നിന്നും അറിയപ്പെടാത്തതില്നിന്നും അന്യമാണ് ആത്മസ്വരൂപം എന്ന വേദാന്തസാരത്തെ ഗുരു ഉപദേശിക്കുന്നു. തുടര്‍ന്ന് വാക്ക്, മനസ്സ്, ചക്ഷുസ്, ശ്രോതം തുടങ്ങിയ കരണങ്ങളിലൊന്നും പ്രകാശിപ്പിക്കപ്പെടാത്തതും എന്നാല്‍ ഇവയെയൊക്കെ പ്രകാശിപ്പിക്കുന്നതുമായ സ്വരൂപത്തെ ആവര്‍ത്തിച്ചു ബോധിപ്പിക്കുന്നു. സമ്പ്രദായ ശുദ്ധിയോടുകൂടി ഇത്തരം വേദാന്ത വാക്യങ്ങളെ ശ്രവണം ചെയ്ത് യുക്തിപൂര്‍വം മനനം ചെയ്ത് സംശയവിപത്യയങ്ങളെ നീക്കി കൃതാര്‍ത്ഥരാവാന്‍ ഏവര്‍ക്കും അധികാരമുണ്ട്. ശാസ്ത്രസമ്പ്രദായത്തെ സ്വീകരിക്കാതെയാവുമ്പോള് നാം പലരും പലപ്രകാരം തെറ്റിദ്ധരിക്കപ്പെടാം എന്നും, അപഥഗമനം സംഭവിക്കാമെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: