അറിയപ്പെട്ടതിനും അറിയപ്പെടാത്തതിനും ഉപരിയുള്ള അറിവാണ് സ്വരൂപമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. എന്റെയെന്ന് അറിയപ്പെടുന്ന ദേഹം ഞാനല്ലെന്നുള്ളത് കൊച്ചുകുട്ടികള്‍ക്കു പോലും അറിവുള്ളതാണ്. എങ്കിലും അജ്ഞാനതലത്തില് ദേഹവുമായി താദാത്മ്യഭാവം വന്നുപോകുന്നു. ഇത് ഹേതുവായി സകല ദുഃഖങ്ങളും അനുഭവിക്കാന്‍ ഇടവരുന്നു.
എന്നാല്‍ വാസ്തവത്തില്‍ ശരീരാദ്യുപാധികള്ക്കെല്ലാം സാക്ഷിയും സ്വാമിയുമാണ് താന്‍. തന്റെ ഇച്ഛയാലും നിയോഗത്താലുമാണ് സര്വ്വകരണങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇൗയൊരു തിരിച്ചറിവില്‍ ദേഹതാദാത്മ്യങ്ങള്ക്കുപരി ഒരാള്‍ എത്തിച്ചേരുന്നു. അങ്ങനെ മരണരഹിതമായ അമൃതപദവിയില് സ്വയം വിരാജിക്കുന്നു. ഉപനിഷത് വിചാരയജ്ഞം പതിനൊന്നാം ദിവസം കേനോപനിഷത്തിനെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
തന്റെ ആനന്ദസ്വരൂപം കണ്ണ്, ചെവി തുടങ്ങിയ സകല കരണങ്ങളെയും ഉള്ളില്‍നിന്ന് പ്രവര്‍ത്തിപ്പിക്കുന്നു. അതിനെ യാതൊരു കാരണത്താലും അറിയപ്പെടുകയില്ല. മനസ്സുകൊണ്ട് തന്റെ ആത്മസ്വരൂപത്തെ അറിയാന്‍ കഴിയുകയില്ല. വാക്ക് തുടങ്ങിയ കരണങ്ങളാല്‍ അഭിവ്യക്തമാക്കാന്‍ കഴിയില്ല. നാമ രൂപ ഗുണ ക്രിയാ ജാതി സംബന്ധമായി ശിഷ്യനു മുമ്പില്‍ ”ഇതിനെ എങ്ങനെയാണ് ഉപദേശിക്കേണ്ടത് എന്ന് എനിക്കറിയില്ല” എന്ന് തുറന്നുപറഞ്ഞു. ഗുരുവിന്റെ വാക്യതാല്പര്യം മനസിലായ ശിഷ്യന് ശ്രവണാര്‍ത്ഥം കൂടുതല്‍ ഉല്‍സുകനായി ഋഷിയുടെ മുമ്പില്‍ കാത്തിരുന്നു. വാക്യങ്ങളുടെ ലക്ഷ്യാര്‍ത്ഥ ഗ്രഹണത്തില്‍ സമര്‍ത്ഥനാണ് ശിഷ്യന്. അതറിയുന്ന ഗുരുനാഥന് വേദാന്തസാരം ഉപദേശിക്കുന്നു. ”അറിയപ്പെട്ടതില്നിന്ന് അന്യമാണത്, അറിയപ്പെടാത്തതിന് ഉപരിയാണ്.”
അറിയപ്പെട്ടതെല്ലാം വിഷയങ്ങളാണ്. അവ അല്പ്പങ്ങളുമാണ്. അറിയപ്പെടാന്‍ പോകുന്നവയാകട്ടെ വിദിക്രിയയാല് വിഷയീകരിക്കപ്പെടുന്നവയാണ്. തന്റെ സ്വരൂപം രണ്ടിനുമുപരിയാണ്. വിദിതത്തില് നിന്നും അവിദത്തില്നിന്നും ഭിന്നമായത് താന്‍ മാത്രമാണ്. ഈ തന്റെ സ്വരൂപ സാക്ഷാല്‍ക്കാരമാണ് പരമമായത്.
ഈ ഉപദേശങ്ങള്‍ അനാദികാലമായ ഗുരുപരമ്പര ശിഷ്യപ്രശിഷ്യ പരമ്പരയിലൂടെ കൈമാറി വന്നതാണ്. ഈ പ്രമാണ വിചാര പദ്ധതിയെ അറിഞ്ഞ് കൃതാര്ത്ഥരാവാനാണ് ഉപനിഷത് പഠനമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. ടിഡിഎം ഹാളില്‍ ദിവസേന വൈകുന്നേരം 6 മുതല്‍ 8 വരെയാണ് പ്രഭാഷണം. ഡിസംബര്‍ 10 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: