തിരുവനന്തപുരം: നഗരത്തിന്റെ ഹൃദയഭാഗത്ത് നൂറുകോടിയോളം രൂപ വിലവരുന്ന, കേരള സര്‍വകലാശാലയുടെ ഭൂമി ക്രിസ്ത്യന്‍പള്ളിക്ക് പതിച്ചുകൊടുക്കാന്‍ തീരുമാനമെടുത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ക്ഷേത്രത്തിന്റെഭൂമി പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നു. വഴുതയ്ക്കാടുള്ള ശ്രീരമാംബികാക്ഷേത്രം നിലനില്‍ക്കുന്ന ഭൂമിയാണ് സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്നത്. പാട്ടത്തിന് അനുവദിച്ച ഭൂമിക്ക് കാലങ്ങളായി പാട്ടത്തുക അടച്ചുവരികയായിരുന്നുവെങ്കിലും അടുത്ത കാലത്തായി പാട്ടത്തുക സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തുക അടയ്ക്കാന്‍ പലതരത്തിലും ക്ഷേത്ര അധികൃതര്‍ ശ്രമിച്ചുവെങ്കിലും സ്വീകരിക്കാതിരുന്നവരാണ് ഇപ്പോള്‍ കുടിശികയാണെന്നപേരില് 1.78 കോടി രൂപ അടയ്ക്കണമെന്നു കാണിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞ 60 വര്‍ഷങ്ങളിലേറെയായി അനേകം ഭക്തരുടെ പുണ്യസങ്കേതമാണ് ഈ ക്ഷേത്രം. മഹായോഗിനിയായിരുന്ന ശ്രീരമാദേവിയമ്മ 1956ലാണ് ഇവിടെ വിഗ്രഹ പ്രതിഷ്ഠ നടത്തിയത്. ദുര്‍ഗാദേവി, ശ്രീരാമചന്ദ്രന്, ശ്രീകൃഷ്ണന് എന്നീ ദേവതകളെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നിത്യവും നൂറുകണക്കിന് ഭക്തര്‍ ഇവിടെ ആരാധന നടത്തുന്നുണ്ട്.
1956 മുതല്‍ സമയപരിധിയില്ലാത്ത പാട്ടവ്യവസ്ഥയിലാണ് സര്‍ക്കാര്‍ ക്ഷേത്രത്തിനായി ഭൂമി അനുവദിച്ചിരിക്കുന്നത്. അന്നത്തെ റവന്യു മന്ത്രി ഗൗരിയമ്മയായിരുന്നു ക്ഷേത്രത്തിന് ഭൂമി നല്‍കിയത്. അഞ്ചാമട വില്ലേജില്‍ (ഇന്നത്തെ ശാസ്തമംഗലം) ഉള്‍പ്പെട്ട സര്‍വെ 587/3ലെ 50 സെന്റ് സ്ഥലവും സര്‍വെനമ്പര്‍ 197/3ലെ 7 സെന്റും ചേര്‍ത്ത് 57 സെന്റാണ് രമാദേവി ഭക്തമണ്ഡലിക്ക് അനുവദിച്ചു നല്‍കിയത്. കാലാവധി ഗണ്യമാക്കാതെ കുത്തക പാട്ടം എന്നതായിരുന്നു വ്യവസ്ഥ. 2007 വരെ കൃത്യമായി പാട്ടത്തുക സര്‍ക്കാരിലേക്ക് അടച്ചുവരികയാണ്. അതിനു ശേഷം സര്‍ക്കാര്‍ എന്തോ തീരുമാനിച്ചതുപോലെ പാട്ടത്തുക സ്വീകരിക്കാതെയായി. മണിയോര്‍ഡര്‍ അയച്ചെങ്കിലും ഒരു തവണമാത്രം സ്വീകരിക്കുകയും പിന്നീട് തിരിച്ചയയ്ക്കുകയുമാണുണ്ടായത്.
പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നഗരത്തിലെ ഉല്ലാസ ക്ലബ്ബുകള്‍ക്ക് നല്കിയതുപോലെ 80 ലക്ഷം രൂപ അടിയന്തരമായി പാട്ടത്തുക അടയ്ക്കണമെന്ന നോട്ടീസ് ക്ഷേത്രത്തിനു ലഭിച്ചു. ഇതേ തുടര്‍ന്ന് അധികൃതരെ കണ്ട് പാട്ടവ്യവസ്ഥയും പാട്ടത്തിന്റെ രീതിയുമെല്ലാം ബോധ്യപ്പെടുത്തിയെങ്കിലും അനുകൂല സമീപനം ഉണ്ടായില്ല. തുടര്‍ന്ന് ക്ഷേത്രഅധികൃതര്‍ കോടതിയെ സമീപിക്കുകയും പാട്ടം പിരിക്കുന്നതും മറ്റ് നടപടികള്‍ സ്വീകരിക്കുന്നതും അനശ്ചിതകാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. കോടതി നിര്‍ദ്ദേശപ്രകാരം ക്ഷേത്രം നില്ക്കുന്ന ഭൂമി പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ചട്ടമനുസരിച്ച് സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയെങ്കിലും അക്കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടില്ല.
കഴിഞ്ഞ മാസമാണ് ഒരു കോടി 78 ലക്ഷം രൂപ പാട്ടത്തുക അടിയന്തരമായി അടയ്ക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയത്. ഉടന്‍ തുക അടച്ചില്ലെങ്കില്‍ ക്ഷേത്രഭൂമിയും ക്ഷേത്രവസ്തുക്കളും ജപ്തിചെയ്യുമെന്നാണ് ഭീഷണി. ക്ഷേത്രഭൂമി പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്‍കിയെങ്കിലും അക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുകയാണ്. ഈ ക്ഷേത്രത്തിനുസമീപമുള്ള ഹിന്ദുമഹിളാ മന്ദിരത്തിന്റെ സ്ഥലവും ഈ തരത്തില്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. അതിനെതിരെ വ്യാപക പ്രതിഷേധവുമുണ്ടായി.
നൂറുകോടി വിലവരുന്ന സര്‍വകലാശാലയുടെ ഭൂമി എല്ലാ നടപടിക്രമങ്ങളും നിയമവും തെറ്റിച്ച് ക്രിസ്ത്യന്‍ പള്ളിക്ക് പതിച്ചു നല്കാന് അടുത്തിടെയാണ് മന്ത്രിസഭ തീരുമാനമെടുത്തത്. പള്ളി വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിയാണെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. എന്നാല്‍ അവര്‍ കൈവശം വച്ചിട്ടുള്ള ഭൂമിക്കൊപ്പം സര്‍വകലാശാലയുടെ ഭൂമിയും പതിച്ചുകൊടുക്കാന്‍ വഴിവിട്ട നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. ഇതേ അവസരത്തിലാണ് കാലങ്ങളായി ആരാധന നടത്തിവരുന്ന ക്ഷേത്രം നിലനില്‍ക്കുന്ന ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: