പന്തളം: ശൈവ വൈഷ്ണവ ശാക്തേയ ശക്തികളുടെ സംഗമസ്ഥാനമായ ശബരിമല ഭാരതത്തിന്റെ വെളിച്ചവും സമന്വയകേന്ദ്രവുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ പറഞ്ഞു. ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന അയ്യപ്പധര്‍മ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൗതികവും ആദ്ധ്യാത്മികവുമായ ഉയര്‍ച്ചയെക്കുറിച്ചുള്ള യഥാര്‍ഥ അവബോധം ജനങ്ങള്‍ക്കുണ്ടാകണം. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അജ്ഞതയാണ്. ഗുരുകാരുണ്യം വഴി ആത്മപ്രകാശം നേടുക മാത്രമാണ് ഏക പരിഹാരം. അസുരന്മാരും തപസിലൂടെ സിദ്ധി നേടിയിരുന്നു. ആ ബലമാണ് അവരെ നിലനിര്‍ത്തിയത്. ധര്‍മാധിഷ്ഠിതമായ ജീവിതത്തിലൂടെ മോക്ഷമാര്‍ഗം തേടുമ്പോഴാണ് സ്വജീവിതം ധന്യമാകുന്നത്. മറ്റുള്ളവരുടെ ധനം മോഹിക്കാന്‍ പാടില്ലെന്ന ഈശാവാസ്യോപനിഷത്തിലെ ഉപദേശമാണ് ഭാരതീയ സംസ്കാരത്തിന്റെ കാതല്‍. മന്ത്രാക്ഷരങ്ങള്‍ ദേവസ്വരൂപമാണ്. മന്ത്രോപാസനയിലൂടെ സാക്ഷാത്കരിക്കുന്ന ശക്തിവിശേഷത്തിന് മാത്രമേ നാട്ടില്‍ ശരിയായ മാറ്റം ഉണ്ടാക്കാനാവൂ. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ നമ്മുടെ സംസ്കാരം നശിപ്പിക്കുകയായിരുന്നു മെക്കാളെയുടെ ലക്ഷ്യം. യാതൊരുവിധ ഭൗതിക നേട്ടത്തിലും ആഗ്രഹമില്ലാത്ത നിസ്വാര്ഥികളായ യോഗീശ്വരന്മാരാണ് നാടിനെ നിലനിര്‍ത്തിയത്. ശരീരത്തിലോ പ്രാണനിലോ ഭയവും ആസക്തിയുമില്ലാത്ത ധീരരായ ഈ മഹാത്മാക്കള്‍ കെട്ടിപ്പടുത്ത ജീവിതദര്‍ശനം തകര്‍ക്കാന്‍ വിദേശികള്‍ ശ്രമിച്ചു. ഭാരതത്തെ വന്ധ്യംകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ജനങ്ങളുടെ ഉള്ളിലെ ദീപമാണ് ഭാരതത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
സേവനപ്രവര്‍ത്തനങ്ങള്‍ നിസ്വാര്‍ഥവും സത്യസന്ധവുമാകയാല് ഏറ്റവും മഹത്തരമായ കര്‍മമാണ് അയ്യപ്പസേവയെന്ന് ദേവസ്വംബോര്‍ഡംഗം പി.കെ. കുമാരന് പറഞ്ഞു. എല്ലാ സേവന പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുകയും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ വഴി എല്ലാവര്ക്കും പ്രയോജനപ്പെടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളെ വളരെ ലളിതമായി വിശദീകരിച്ചുകൊടുക്കുന്നതിനുള്ള കര്‍മപദ്ധതിക്ക് രൂപം നല്‍കണമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം പ്രസിഡന്റ് പി. ജി. ശശികുമാരവര്‍മ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.
പന്തളം വലിയകോയിക്കല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്മാന് പി. ചന്ദ്രശേഖരന്‍പിള്ള അധ്യക്ഷത വഹിച്ചു. പന്തളം സ്വദേശിയായ ദേവസ്വം ബോര്‍ഡംഗം പി.കെ. കുമാരനെ പൗരാവലിക്കും ഭക്തജനങ്ങള്‍ക്കും വേണ്ടി ശബരിമല അയ്യപ്പസേവാസമാജം ട്രഷറര്‍ വി.പി. മന്മഥന് നായര്‍ പൊന്നാട അണിയിച്ചു സ്വീകരിച്ചു. അടുത്ത ശബരിമല തീര്‍ഥാടന കാലത്ത് സംസ്ഥാനത്തുടനീളം അയ്യപ്പ സേവാസമാജം നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ പി.കെ. കുമാരന് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുദര്ശന് റെഡ്ഡി, ദേശീയ ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്, ജോ. ജന. സെക്രട്ടറി ഈറോഡ് രാജന്, പന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. പ്രതാപന്, വി.കെ. വിശ്വനാഥന്, വിഎച്ച്പി സംസ്ഥാന ട്രഷറര്‍ കെ.പി. നാരായണന്, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്. അനില്‍കുമാര്‍, ഗീതാഷാജി എന്നിവര്‍ സംസാരിച്ചു. അയ്യപ്പ സേവാസമാജം ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ് സ്വാഗതവും ജോ. സെക്രട്ടറി എം.കെ. അരവിന്ദാക്ഷന് നന്ദിയും പറഞ്ഞു.
അയ്യപ്പതത്ത്വത്തെക്കുറിച്ച് നെടുങ്കുന്നം ജനാര്‍ദ്ദനനും പതിനെട്ടാംപടി മാഹാത്മ്യത്തെക്കുറിച്ച് ഡോ. ബാലകൃഷ്ണവാര്യരും ക്ലാസെടുത്തു. അയ്യപ്പ തീര്‍ഥാടനം, വ്രതാനുഷ്ഠാനങ്ങള്‍, കെട്ടുനിറ, ചിന്മുദ്ര, പതിനെട്ടുപടി, പൂങ്കാവനം, മലയാത്ര, തത്ത്വമസി, അയ്യപ്പഭാഗവതം, മാലധാരണം തുടങ്ങി ശബരിമല യാത്രയുമായി ബന്ധപ്പെട്ട 18 വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സുകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: