കോഴിക്കോട്: മുസ്ലിം പ്രീണനത്തിനായി സിപിഎം തയ്യാറാക്കിയ തിരക്കഥയിലെ അടുത്ത അങ്കം നവംബര്‍ ഏഴിന് അരങ്ങേറും. മുസ്ലിം പ്രീണനത്തിന് ലക്ഷ്യമിട്ട് ഒരു മാസികയാണ് അന്ന് പ്രകാശനം ചെയ്യുന്നത്.
മുഖ്യധാര എന്ന് പേരിട്ട മാസികയുടെ പ്രകാശനത്തിന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് എത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന പാര്‍ട്ടി അനുഭാവികളായ മുസ്ലിംങ്ങളുടെ യോഗത്തിലാണ് മാസിക ആരംഭിക്കാന്‍ തീരുമാനമെടുത്തത്.
നിലവില്‍ ചിന്ത, ദേശാഭിമാനി തുടങ്ങിയ ആനുകാലികങ്ങള്‍ ഉണ്ടെങ്കിലും മുസ്ലിം സമൂഹത്തിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് മുഖ്യധാരാ മാസിക പുറത്തിറങ്ങുന്നത്. പ്രകാശന ചടങ്ങിനോടനുബന്ധിച്ച് സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. മുസ്ലിം സമൂഹത്തില്‍ മതനിരപേക്ഷ ആശയങ്ങളും പുരോഗമനചിന്തയും വച്ചു പുലര്‍ത്തുന്ന ആരെയും സെമിനാറിലോ പുസ്തക പ്രകാശന ചടങ്ങിലോ പങ്കെടുപ്പിക്കുന്നില്ല.
പ്രൊഫ.ഹമീദ് ചേണ്ടമംഗലൂര്‍, എം.എന്‍.കാരശ്ശേരി എന്നിവരെയൊന്നും ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മുന്‍ സിമി നേതാവും എംഎല്‍എയുമായ ഡോ.കെ.ടി. ജലീല്‍ ആണ് മുഖ്യധാരയുടെ ചീഫ് എഡിറ്റര്‍. ഗുജറാത്തിനെതിരെയും നരേന്ദ്രമോദിക്കെതിരെയും ദേശീയതലത്തില്‍ പ്രചാരണം നടത്തുന്ന ഷബ്നം ഹഷ്മി, മുക്താര്‍ മുഹമ്മദ്, കെ.എന്‍. പണിക്കര്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ന്യൂനപക്ഷ സമൂഹങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുകയെന്നാണ് ഔദ്യോഗിക വിശദീകരണം. ന്യൂനപക്ഷങ്ങളുടെ സാംസ്കാരിക സ്വത്വം, അവകാശം എന്നിവ സംരക്ഷിക്കാനുള്ള അന്വേഷണത്തിനാണ് തുടക്കം കുറിക്കുന്നതെന്നാണ് പി.ടി.എ റഹീം എംഎല്‍എ ചെയര്‍മാനായ സംഘാടകസമിതി അവകാശപ്പെടുന്നത്.കണ്ണൂരില്‍ മുസ്ലിംങ്ങളും ഇടതുപക്ഷവും എന്നവിഷയത്തില്‍ മുസ്ലിംകൂട്ടായ്മ സംഘടിപ്പിച്ചതിന്റെ തുടര്‍ച്ചയാണ് സിപിഎം നേതൃത്വം നടത്തുന്ന കോഴിക്കോട്ടെ മാസിക പ്രകാശനവും സെമിനാറും.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: