തലശേരി: കഴിഞ്ഞ ദിവസം അന്തരിച്ച മലയാള സംഗീത സംവിധായകന് രാഘവന് മാസ്റ്ററുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തലശേരി ജില്ലാ കോടതിക്കു മുന്‍വശം കടല്‍ത്തീരത്തുള്ള സെന്റിനറി പാര്‍ക്കിലായിരുന്നു സംസ്കാരം.
മലയാള സിനിമാ- സംഗീത പ്രമുഖരുടെ സാന്നിധ്യമില്ലാതെ ചടങ്ങില്‍ നാട്ടുകാരും ശിഷ്യരും ആരാധകരും ഉള്‍പ്പെട്ട സമൂഹം കണ്ണീരോടെയാണ് ഈണങ്ങളുടെ ലോകത്തെ കാരണവര്‍ക്ക് വിട ചൊല്ലിയത്. സായുധ പോലീസ് ഔദ്യോഗിക ബഹുമതികളര്പ്പിച്ച ശേഷം രണ്ടരയോടെ മകന് മുരളീധരന് ചിതയ്ക്ക് തീ കൊളുത്തി.
മന്ത്രിമാരായ കെ.സി ജോസഫ് കെ.പി മോഹനന് തുടങ്ങിയവരും ചടങ്ങുകളില്‍ സംബന്ധിച്ചു. പ്രമുഖരുടെ അസാന്നിധ്യം രാഘവന് മാസ്റ്ററെ അപമാനിച്ചതിന് തുല്യമാണെന്ന് ശിഷ്യരും കുടുംബാംഗങ്ങളും പറഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെയാണ് മലയാള സിനിമാ സംഗീതത്തെ നവോത്ഥാനത്തിലേക്ക് നയിച്ച മഹാപ്രതിഭ യാത്രയായത്.
ജഗന്നാഥ ക്ഷേത്രത്തിനു സമീപത്തെ വസതിയായ ശരവണയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്ന മൃതദേഹം അവിടെ നിന്നും വിലാപയാത്രയായി തലശേരി ബിഇഎംപി ഹൈസ്കൂളില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. തലായിയിലെ സമുദായ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാനായിരുന്നു ബന്ധുക്കളുടെ ആദ്യതീരുമാനമെങ്കിലും മാസ്റ്റര്‍ക്ക് ഉചിതമായ സ്മാരകം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്കാരം പൊതുസ്ഥലത്തേക്കു മാറ്റണമെന്ന നഗരസഭാ അധികൃതരുടെ നിര്‍ദേശം മാനിച്ച് കുടുംബാംഗങ്ങള്‍ സംസ്കാര സ്ഥലം മാറ്റാന്‍ സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: