മേഴത്തൂര്‍ (പാലക്കാട്): അഷ്ടവൈദ്യനും ആയുര്‍വേദാചാര്യനും എഴുത്തുകാരനുമായിരുന്ന വൈദ്യമഠം ചെറിയനാരായണന്‍ നമ്പൂതിരി (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാലക്കാട് മേഴത്തൂരിലെ വൈദ്യമഠം വൈദ്യശാല ആന്റ് നഴ്സിംഗ് ഹോമിലെ പ്രധാന ഫിസിഷ്യനായിരുന്നു. വൈദ്യശാസ്ത്ര മഹോദധി അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന് നമ്പൂതിരിയുടെയും ഉണിക്കാളി അന്തര്‍ജനത്തിന്റെയും പുത്രനായി മേഴത്തൂരില്‍ 1930 ഏപ്രില്‍ പത്തിനാണു ജനിച്ചത്.
2009 ല്‍ കേരള സര്‍ക്കാര്‍ ആയുര്‍വേദ ആചാര്യ പുരസ്ക്കാരം നല്കി ആദരിച്ചിട്ടുണ്ട്. ശ്രീരാമസത്രസമിതിയുടെ ശ്രീരാമാനുഗ്രഹ പുരസ്കാരം, ഭക്തശിരോമണി വാഴകുന്നം സ്മാരക പുരസ്ക്കാരം,കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസിയുടെ ബൃഹത്രയീരത്ന പുരസ്ക്കാരം ,ഡല്‍ഹി മലയാളി സാംസ്ക്കാരിക സംഘടനയുടെ ഗായത്രി പുരസ്ക്കാരം, ശ്രീകൃഷ്ണപുരം വി ടി ബി കോളെജിലെ വി ടി അനുസ്മരണ സമിതിയുടെ വി ടി പുരസ്ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. അച്ഛനോടുള്ള ബഹുമാനാര്‍ത്ഥം വൈദ്യമഠം വലിയ നാരായണന് നമ്പൂതിരി ദക്ഷിണാമുര്‍ത്തി ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.
കോരല്ലൂര് കൃഷ്ണവാരിയരാണ് ആദ്യഗുരു. ഭാഗവതോത്തമന്‍ വൈശ്രവണത്ത് രാമന് നമ്പൂതിരി, വൈദ്യന്. വി കെ ആര് തിരുമുല്‍പ്പാട്, വിദ്വാന്. കലക്കത്ത് രാമന് നമ്പ്യാര്‍ എന്നിവരില്‍ നിന്ന് സംസ്കൃതം പഠിച്ചു. ഇതിനിടയില്‍ ഒറ്റപ്പാലം ഹൈസ്ക്കൂളില്‍ ആറാം ക്ലാസില്‍ ഒരുകൊല്ലം പഠിയ്ക്കുകയും അത്രതന്നെകാലം ശ്രീമാന്‍ തൃത്താല സുന്ദരയ്യരുടെ അടുത്ത് പ്രൈവറ്റായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും ചെയ്തു. ഇരുപതാം വയസ്സില്‍ മുത്തച്ഛനില്‍നിന്ന് ആയുര്‍വേദ പഠനം ആരംഭിച്ചു.
1981 ല്‍ ചെറിയനാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വൈദ്യശാല പാര്‍ട്ണര്‍ഷിപ്പ് ഫേമാക്കി ഉയര്‍ത്തി. വൈദ്യമഠം വൈദ്യശാല നഴ്സിംങ്ങ് ഹോം എന്നാക്കി. 2003 ല്‍ വൈദ്യശാലയ്ക്ക് ജി എം പി സര്‍ട്ടിഫിക്കറ്റ് നേടിക്കൊടുക്കുകയും ചെയ്തു. ഇതുവഴി കാന്‍സര്‍ രോഗത്തില്‍ ഗവേഷണവും ചികിത്സയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി മരുന്നും നല്കി. കേരളത്തിലെ സര്‍വ്വകലാശാലകളില്‍നിന്ന് അതതുകൊല്ലം ഫസ്റ്റ് റാങ്ക് നേടുന്ന ആയുര്‍വ്വേദ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിവരുന്നുണ്ട്.
ശാന്ത അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: നാരായണന്, നീലകണ്ഠന്, ഡോ. പ്രസന്ന, ലത, ഡോ. വാസുദേവന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: