പന്തളം: വിശ്വാസികള്‍ ഭക്തിയോടെ ഭഗവാനു സമര്‍പ്പിക്കുന്ന സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ളവ സര്‍ക്കാര്‍ കൈയ്യടക്കുന്നത് ഹിന്ദുക്കളോടുള്ള അനീതിയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ബാലകൃഷ്ണ നായിക് പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയതായിരുന്നു അദ്ദേഹം.
ധര്‍മ്മത്തെ രക്ഷിക്കുവാനും അതിന്റെ ഉന്നതിക്കായും സമാജം സമര്‍പ്പിക്കുന്ന ധനമാണ് ക്ഷേത്രങ്ങളിലേത്. അത് ധര്‍മ്മ പ്രചാരണത്തിനും സമാജത്തിലെ പാവപ്പെട്ടവര്‍ക്കും അര്ഹതപ്പെട്ടവര്ക്കുമായാണ് വിനിയോഗിക്കേണ്ടത്. ഈ ധനം എങ്ങിനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹിന്ദുസമാജത്തിലെ സന്യാസിമാരും പ്രമുഖ വ്യക്തികളുമാണ്. മതേതരവാദം പറയുന്ന സര്‍ക്കാരുകള്‍ക്ക് ക്ഷേത്രങ്ങള്‍ ഭരിക്കുവാന്‍ ഒരു അവകാശവുമില്ല. ക്ഷേത്രഭരണവും ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം. അല്ലാതെ ക്ഷേത്രങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്നത് ന്യായീകരിക്കുവാന്‍ കഴിയില്ല.
അയോദ്ധ്യയില്‍ നടത്താനിരുന്ന പഞ്ചകോശി പരിക്രമം തടഞ്ഞത് ഹിന്ദുക്കളോടുള്ള അനീതിയാണ്. അയോദ്ധ്യയിലേത് രാമജന്മഭൂമിയാണെന്ന് കോടതിതന്നെ വിധിച്ചിട്ടുള്ളതാണ്. ബാബര്‍ ഒരു മതത്തിലെയും പ്രമുഖനല്ല; ഒരു അക്രമിയായിരുന്നു. പുരാതനമായ ശ്രീരാമക്ഷേത്രം തകര്‍ക്കുകയാണ് ബാബര്‍ ചെയ്തത്. അവിടെ വേണ്ടത് രാമക്ഷേത്രമാണ്. അക്രമിയായ ബാബറിനുള്ള സ്മാരകമല്ല. അതിനാല്‍ അവിടെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് വഴിയൊരുക്കുവാന്‍ പാര്‍ലമെന്റ് പ്രമേയം പാസ്സാക്കണം. ഗുജറാത്തിലെ സോമനാഥക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്വീകരിച്ച മാതൃകയാണ് ഇവിടെയും പാര്‍ലമെന്റ് സ്വീകരിക്കേണ്ടത്.
ഭരണഘടന പറയുന്നതും ഭഗവാന്റെ രാമരാജ്യ സങ്കല്പമാണ്. മഹാത്മാഗാന്ധിയും ആഗ്രഹിച്ചത് രാമരാജ്യം തന്നെയാണ്. ആരെയും പ്രീണിപ്പിക്കാതെ എല്ലാവരെയും തുല്യമായി കണ്ട്, എല്ലാവര്ക്കും തുല്യനീതി എന്ന ശ്രീരാമന്റെ നീതിയാണ് അതിന്റെ അടിസ്ഥാനം. ഭാരതത്തെയും ഹിന്ദു സമൂഹത്തെയും ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. അത് നാം സഫലീകരിക്കണം. വരുന്ന തെരഞ്ഞടുപ്പില്‍ ഭാരതീയ സംസ്കാരത്തെയും ഹിന്ദു സമാജത്തെയും സംരക്ഷിക്കുവാന്‍ തയ്യാറുള്ളവര്‍ അധികാരത്തിലെത്തും. അതാണ് രാജ്യത്തിന് ആവശ്യം. അല്ലെങ്കില്‍ നമ്മുടെ രാജ്യം മറ്റൊരു അമേരിക്കയായി മാറും. അതു സംഭവിക്കാതിരിക്കാന്‍ പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ കടമയാണെന്നും വിഎച്ചപി ദേശീയ നേതാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: