തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ നിലയ്ക്കു നിര്‍ത്തണമെന്നാവശ്യപ്പെട്ട് മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ പൊട്ടിത്തെറിച്ചു. ജോര്‍ജ്ജിനെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ മുന്നോട്ടു പോകില്ല. ജോര്ജജിനെതിരെ കര്‍ശന നടപടികളുണ്ടാകണം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആര്യാടന് മുഹമ്മദ്, ഷിബുബേബിജോണ്‍ എന്നിവരാണ് ഒരേസ്വരത്തില്‍ പ്രതികരിച്ചത്. ഗത്യന്തരമില്ലാതെ കെ.എം.മാണിക്ക് ജോര്‍ജ്ജിനെ നിയന്ത്രിക്കാമെന്ന് പറയേണ്ടി വന്നു. ജോര്‍ജ്ജിനെ താന്‍ നിയന്ത്രിക്കുന്നുണ്ടെന്നും അതു തുടരുമെന്നുമായിരുന്നു മാണിയുടെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിമാര്‍ അതാതു വകുപ്പുകള്ക്കനുവദിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും ജനക്ഷേമപദ്ധതികള്‍ക്കു മുന്‍തൂക്കം നല്‍കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതോടെയാണ് ജോര്‍ജിനെതിരായ വിമര്‍ശനത്തിന് തുടക്കമായത്. മന്ത്രി ഷിബുബേബി ജോണായിരുന്നു തുടക്കമിട്ടത്. മന്ത്രിമാര്‍ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ലെന്നും നല്ലകാര്യങ്ങള്ക്കെതിരെ സര്‍ക്കാരിന്റെ ഭാഗമായ ഒരാള്‍ തന്നെ നാടാകെ പറഞ്ഞു നടക്കുന്നുണ്ടെന്നും ഷിബു പറഞ്ഞു. ഇങ്ങനെ പോയാല്‍ പിണറായി വിജയനെ മന്ത്രിയാക്കുന്നതാണ് നല്ലത്. പിണറായി തന്നെയാണ് മികച്ച മന്ത്രിയെന്നു ചീഫ് വിപ്പ് തന്നെ പറയുമ്പോള്‍ ജനങ്ങള്‍ എന്തു കരുതും. ഇതു ഒറ്റപ്പെട്ട കാര്യമല്ല, സര്‍ക്കാരിലെ മന്ത്രിമാര്‍ കഴിവില്ലാത്തവരാണെന്നും അഴിമതിക്കാരും പെണ്ണുപിടിയന്മാരുമാണെന്നു പറഞ്ഞുതുടങ്ങിയിട്ട് കാലമേറയായി. മന്ത്രിമാര്‍ അത്തരക്കാരാണെങ്കില്‍ ആ മന്ത്രിസഭയില്‍ ചീഫ് വിപ്പായി ഒരാള്‍ എന്തിന് തുടരണം. ഇനിയും ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ തങ്ങള്‍ക്കു വേറെ മാര്‍ഗം നോക്കേണ്ടി വരുമെന്നും ഷിബു പൊട്ടിത്തെറിച്ചു.
ഷിബുവിനു പിന്നാലെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിമര്‍ശനമുന്നയിച്ചത്. ചീഫ് വിപ്പെന്നു പറയുന്ന ഒരാള്‍ ഈ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുകയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ അസഭ്യത്തിന്റെ മേമ്പൊടിയും ചേര്‍ത്ത് മാധ്യമങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും പറഞ്ഞു നടക്കുകയാണ്. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമല്ല, സര്‍ക്കാരിനെ ഒന്നടങ്കവും കോണ്‍ഗ്രസ് പാര്‍ട്ടിയേയും സര്‍ക്കാര്‍ ചെലവില്‍ നാറ്റിക്കാനാണ് ജോര്‍ജിന്റെ നീക്കം. രാവിലെ വായില്‍ തോന്നിയത് പറയുകയും വൈകിട്ടാകുമ്പോള്‍ അതില്‍ ചിലതിനു മാപ്പു പറയുകയും ചെയ്യുന്നത് വച്ചുപൊറുപ്പിക്കാനാവില്ല. പാര്‍ട്ടി ചെയര്മാന് പ്രധാന വകുപ്പ് കൈയാളുന്ന സര്‍ക്കാരിനെ താഴെയിറക്കാനാണ് ജോര്‍ജിന്റെ ശ്രമം. ഇതൊന്നും കണ്ട മട്ട് മുന്നണി നേതാക്കള്‍ക്കില്ല. ഇത്രയും മുതിര്‍ന്ന ഒരു നേതാവ് എന്തിനാണ് ജോര്‍ജിനെ പോലെയൊരാളുടെ വിലകുറഞ്ഞ വാക്കുകളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് കെ.എം.മാണിയെ ചൂണ്ടി തിരുവഞ്ചൂര്‍ പറഞ്ഞു. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ യുഡിഎഫിന്റെ അന്ത്യം ഉടനുണ്ടാകും. എല്ലാം കേട്ട് മിണ്ടാതിരിക്കുന്നവര്‍ അപ്പോഴെ പഠിക്കൂവെന്നും തിരുവഞ്ചൂര്‍ ക്ഷോഭത്തോടെ പറഞ്ഞു.
തിരുവഞ്ചൂരിനു പിന്തുണയുമായി മന്ത്രി ആര്യാടനും സംസാരിച്ചു. ജോര്‍ജ്ജിനെ ആക്രമിക്കുന്നതിനൊപ്പം ധനമന്ത്രി മാണിയെയും ആക്രമിക്കുകയാണ് ആര്യാടന് ചെയ്തത്. ജോര്‍ജിന്റെ പ്രശ്നം എന്തെന്നു മനസിലാകുന്നില്ല. ഇവിടെയല്ല, മേറ്റ്വിടെയെങ്കിലുമാണ് കൂറെങ്കില്‍ അതു തുറന്നു പറയുന്നതാണ് മാന്യത. കൂറവിടെയും ചോറ് ഇവിടെയും പറ്റില്ല. കോണ്‍ഗ്രസിനേയും മന്ത്രിമാരേയും താറടിക്കുക എന്ന ഒറ്റ പരിപാടി മാത്രമാണ് ജോര്‍ജിനുള്ളത്. വരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ് മാത്രമല്ല മുന്നണയിലുള്ളത്. മാണിയുടെ മകന് കോട്ടയത്തു മത്സരിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരുക്കേല്‍പ്പിച്ച് ഒറ്റയ്ക്കു ജയിക്കാമെന്ന് ആരും കരുതരുത്. ജോര്‍ജിന്റെ പാര്‍ട്ടിയല്ല, മാണിയുടെ പാര്‍ട്ടിയാണ് മത്സരിക്കുന്നത്. അക്കാര്യം എല്ലാവരും ഓര്‍ത്താല്‍ നന്നെന്നും ആര്യാടന് അഭിപ്രായപ്പെട്ടു.
മന്ത്രിമാരുടെ വിമര്‍ശനങ്ങളെ മുഖ്യമന്ത്രിയും ശരിവച്ചു. ജോര്‍ജിനെ നിയന്ത്രിക്കേണ്ടതു മാണിയാണെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞപ്പോഴാണ് താന്‍ നിയന്ത്രിക്കുന്നുണ്ടെന്നും അതു തുടരുമെന്നും മാണി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ പി.സി.ജോര്‍ജ്ജിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ മറുപടിയൊന്നും പറഞ്ഞില്ല. ചോദ്യങ്ങള്‍ക്കെല്ലാം ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: