അയോദ്ധ്യ: രണ്ടു മാസമായി അയോദ്ധ്യയില്‍ നടക്കുന്ന പഞ്ചകോശി പരിക്രമയുടെ പൂര്ണാഹുതിയില് കേരളത്തില്‍നിന്നുള്ള ആയിരങ്ങള്‍ പങ്കെടുത്തു.
വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി സുകൃതാനന്ദ, സ്വാമി സംവിധാനന്ദ, സ്വാമി വിശ്വരൂപാനന്ദ സരസ്വതി (ദയാനന്ദാശ്രമം കോഴിക്കോട്), സ്വാമി കൃഷ്ണാനന്ദഗിരി (തളിയിക്കര മഠം ആലുവ), സ്വാമി ദിവ്യാനന്ദപുരി, സ്വാമി ഈശ്വരാനന്ദ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്, ബജ്റംഗദള്‍ സംസ്ഥാന സംയോജകന്‍ പി.ജി കണ്ണന് തുടങ്ങിയവര്‍ കേരളത്തില്‍ നിന്നെത്തിയ സംഘത്തിന് നേതൃത്വം നല്കി.
പഞ്ചകോശി പരിക്രമയുടെ അവസാന ദിവസം കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണ് പരിക്രമയില്‍ പങ്കെടുത്തത്.
കനത്ത സുരക്ഷയില്‍ അയോദ്ധ്യയിലെ അയ്യായിരം ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് ഗ്രാമങ്ങളിലൂടെ യാത്ര കടന്നുപോയി. സീതാരാമകില, ശ്രീരാമഘട്ട്, ജാനകീഘട്ട്, അയോദ്ധ്യ നഗരം വഴി കര്‍സേവക പുരത്ത് പരിക്രമണം അവസാനിച്ചു.
മുഹമ്മദ് ഗസ്നി തകര്‍ത്ത സോമനാഥക്ഷേത്രം നിയമനിര്‍മാണത്തിലൂടെ പുനര്‍നിര്‍മ്മിച്ചതുപോലെ അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പാര്‍ലമെന്റിന്റെ നിയമം പാസാക്കണമെന്ന് ശ്രീരാമ ജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ് ആവശ്യപ്പെട്ടു.
പഞ്ച കോശി പരിക്രമയുടെ പൂര്‍ണാഹുതി യജ്ഞത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാത്മീകി രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള അയോദ്ധ്യാരാജ്യത്തിന്റെ എല്ലാ പ്രതീകങ്ങളും ഇന്നും നിലനില്‍ക്കുന്ന അയോദ്ധ്യ ഭാരതത്തിന്റെ സാംസ്കാരിക തലസ്ഥാനമാണെന്ന് സ്വാമി പറഞ്ഞു.
ഭാരത സംസ്കാരത്തിന്റെ പ്രതാപശാലികളായ സഗരന്, ഭഗീരഥന്, ഹരിശ്ചന്ദ്രന് തുടങ്ങിയ സൂര്യവംശികളുടെ നാടാണ് അയോദ്ധ്യ. ഇവിടെ വൈദേശിക ആക്രമണത്തിന്റെ പ്രതീകമല്ല ആവശ്യം. ദേശാഭിമാനത്തിന്റേയും ധര്മ്മബോധത്തിന്റേയും ദേശീയ സ്മാരകമുയരേണ്ടത് ഓരോ ഭാരതീയന്റേയും ആഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.
പുരാവസ്തു വകുപ്പിന്റെ ഖാനനങ്ങളിലും അലഹബാദ് കോടതിയുടെ വിധിയിലും ഇത് രാമക്ഷേത്രമാണെന്ന് തെളിഞ്ഞിട്ടുള്ളതിനാല്‍ ഉടന്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കണമെന്നും ശ്രീരാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: